Oct 16, 2011

അത്തര്‍ അബൂക്ക’ വീണ്ടും സിനിമയില്‍

മട്ടന്നൂര്‍: അത്തര്‍ വില്‍പനക്കാരന്‍ അബൂക്കയുടെ കഥയും ജീവിതവും വീണ്ടും സിനിമയാവുന്നു. ‘ആദാമിന്‍െറ മകന്‍ അബു’ വിലെ അബുവിലൂടെ അനശ്വരനായ പാലോട്ടുപള്ളിയിലെ അബൂട്ടിക്കയാണ് മറ്റൊരു സിനിമക്ക് കൂടി കഥാ തന്തുവാകുന്നത്. അണിയറയിലൊരുങ്ങുന്ന സിനിമയില്‍ അബൂട്ടിക്കയുടെ വേഷം പ്രശസ്ത താരം മാമുക്കോയയാണ് ചെയ്യുന്നത്. ജീവിത പ്രാരബ്ധത്തിന്‍െറ നടുക്കടലിലും സത്യസന്ധത കാത്തുസൂക്ഷിക്കുന്ന അബൂട്ടിക്ക അത്തറും കസ്തൂരി ഗുളികയും വറുത്ത കടലയും വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. അബൂട്ടിക്കയുടെ പച്ചയായ ജീവിതം കഥയാക്കി നാട്ടുകാരനായ സലിം അഹമ്മദ് ഒരുക്കിയ ‘ആദാമിന്‍െറ മകന്‍ അബു’ അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓസ്കര്‍ നോമിനേഷനായി നിര്‍ദേശിക്കപ്പെട്ടിരിക്കയാണ്.ഇതിനിടയിലാണ് നാട്ടുകാരന്‍ തന്നെയായ അസീസ് മട്ടന്നൂര്‍ ‘അക്കരെ നിന്നൊരു ഭാര്യ’ എന്ന ചിത്രത്തിലൂടെ അബൂക്കയുടെ കഥ വീണ്ടും അഭ്രപാളിയിലെത്തിക്കുന്നത്. ചിത്രത്തിന്‍െറ രചനയും ഇദ്ദേഹം തന്നെ.ശ്രീലക്ഷ്മി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് ചതിച്ച ശേഷം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയ സുല്‍ഫിക്കര്‍ എന്ന ചെറുപ്പക്കാരനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. മുഴുനീള കഥാപാത്രമായി അബൂട്ടിക്കയും കടന്നുവരുന്നു.മാമുക്കോയക്കു പുറമെ അന്‍സില്‍, ശരണ്‍, ഇബ്രാഹിംകുട്ടി, അനില്‍ബേബി, അസീസ്ഖാന്‍, ഉപേന്ദ്രന്‍ നവരസ, എം.ടി. നാഥന്‍, ദിലീപ്, അഷ്റഫ്, സതീഷ് കൊതേരി, സുരേന്ദ്രന്‍ കല്ലൂര്‍, താജുദ്ദീന്‍, മുരളി വായാട്ട്, സിജു, നീന കുറുപ്പ്, മനേക, ശുഭ, ബേബി റിന്‍സ തുടങ്ങിയവരാണ് അഭിനേതാക്കള്‍. മുരളിയാണ് ഛായാഗ്രഹകന്‍. സിബിച്ചന്‍ സംഗീതം നല്‍കുന്നു. ചിത്രത്തിന്‍െറ ഷൂട്ടിങ് ഇരിട്ടി, മട്ടന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. മാധ്യമം 14/10/2011

Feb 16, 2011

വിവാഹ മാമാങ്കം: ചില ചിതറിയ ചിന്തകള്‍

വിവാഹങ്ങളുടെ സീസണ്‍ തുടങ്ങി. നാട്ടിലുടനീളമുള്ള കല്യാണ മണ്ഡപ/ഹാളുകളിലും ക്ഷേത്രങ്ങളിലുമായി നവദമ്പതികളുടെ പട്ടിക നീളുന്നു. ഈ പുതിയാപ്ലമാര്‍ക്കും പിയോട്ടികള്‍ക്കും ശോഭനമായ ജീവിതം ആശംസിച്ചുകൊണ്ട് സ്വല്‍പം ചിതറിയ ചിന്തകള്‍:
സ്ത്രീധനം വാങ്ങുന്നത് നിയമപരമായും ധാര്‍മികമായും തെറ്റാണെന്ന് മിക്കവര്‍ക്കും അറിയാം. എന്നിട്ടും ആ നിയമലംഘനം അനുദിനം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പണവും പൊന്നും നല്‍കി കല്യാണച്ചെക്കന്മാരെ വാങ്ങുന്നു. ഇങ്ങനെ വില്‍പനച്ചരക്കാവുന്നതില്‍ അഭ്യസ്തവിദ്യരും നല്ല വരുമാനമുള്ളവരുമായ യുവാക്കള്‍ക്കുപോലും നാണമില്ല.
അധ്വാനിക്കുന്ന ജനവിഭാഗത്തില്‍ പെട്ട, സാമ്പത്തികമായി ഒരു പാങ്ങുമില്ലാത്തവര്‍ക്കും തരക്കേടില്ലാത്ത സ്ത്രീധനവും ആഭരണങ്ങളും വാഗ്ദാനം ചെയ്ത് തങ്ങളുടെ പെണ്‍കിടാങ്ങള്‍ക്ക് കല്യാണമുറപ്പിക്കാന്‍ മനഃപ്രയാസമില്ല. പ്രവാസികളില്‍നിന്നും മറ്റും വ്യാപകമായ പിരിവ് നടത്തി അതൊരു ലാഭക്കച്ചവടമാക്കാനുള്ള 'പുത്തിശാലി'കള്‍ ഇക്കാലത്ത് ധാരാളം.
ഇത്രയുമെഴുതിയപ്പോള്‍, തവനൂരിലെ (മലപ്പുറം ജില്ല) ജൈവകര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ കെ.വി.കെ. കാദര്‍ എന്ന കവിയുടെ 'നൂറും നൂറും' എന്ന ഓട്ടന്‍തുള്ളല്‍ ചുണ്ടില്‍:

'അഞ്ജന നിറമുള്ളാണുങ്ങള്‍ക്കും
അമ്പിളി പോലൊരു പെണ്ണിനെ വേണം
ലക്ഷംവീട്ടില്‍ പാര്‍ക്കുന്നോര്‍ക്കും
ലക്ഷം നൂറും റൊക്കം വേണം

പെട്ടെന്നുള്ളൊരു കാര്യം വേണം
ചെക്കന് വേഗം ഗള്‍ഫില്‍ പോണം
അഞ്ജന നിറവും വാനര മുഖവും
ഗൗളിത്തടിയും നല്ലൊരു ചെക്കന്‍
കെട്ടിയ പെണ്ണിനെ കൂട്ടിപ്പോകാന്‍
വിസയായിട്ടാണവനുടെ വരവ്
ബ്രോക്കര്‍മാരുടെ വര്‍ണന കേള്‍ക്കെ
പോക്കര്‍ക്കായുടെ മകളും പെട്ടു.

മംഗല്യത്തിന് പണവും വാങ്ങി
പണ്ടം വിറ്റൊരു ബൈക്കും വാങ്ങി
ഒരുമിച്ചിരുവരും കുറെ നാളങ്ങനെ
പട്ടണമൊക്കെ ചുറ്റിനടന്നു.
പെട്ടെന്നൊരു നാള്‍ ബൈക്കും വിറ്റു
ചെക്കന്‍ ചാടി- കണ്ടവരില്ല.

നൂറും നൂറും ചെക്കനും പോയി
കെണിയില്‍ പെട്ടത് പോക്കര്‍ക്കായും
കൊല്ലം പോയത് അറിഞ്ഞതുമില്ല
മകളും കുട്ടിയും വീട്ടിലുമായി

ചെലവിന് കിട്ടാന്‍ പലവഴി നോക്കി
കോടതി പലതും കയറി മടുത്തു
ഈവക കാര്യങ്ങള്‍ ചിന്തിക്കാതെ
വേളിക്കാരും ഒരുങ്ങീടല്ലെ
!

ഇക്കാലത്തെ സ്ത്രീധന സമ്പ്രദായത്തിന് പുരുഷധനം എന്ന പേരാണ് കൂടുതല്‍ സത്യസന്ധമായിരിക്കുക. കല്യാണ ആലോചനയുടെ അവിഭാജ്യ ഘടകമായി സ്ത്രീധനത്തെയും ആഭരണങ്ങളെയും കരുതുന്നവരുമായി ബന്ധപ്പെടുന്നത് നാണക്കേടായി നമ്മുടെ യുവതലമുറയും അവരുടെ രക്ഷിതാക്കളും കരുതുന്ന കാലഘട്ടം പിറന്നാലേ നമ്മുടെ നാടും സമൂഹവും പുരോഗതിയുടെ പാതയിലാണെന്ന് ആത്മാര്‍ഥമായി അഭിമാനിക്കാന്‍ കഴിയുകയുള്ളൂ.
ആത്മപ്രശംസ എന്നു തെറ്റായി ധരിക്കാനിടയുള്ള ഒരു വസ്തുത: ഇതെഴുതുന്നവന്റെ ഉപ്പ(സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്തു മൗലവി)യും ഞാനും എന്റെ ആണ്‍മക്കളും എന്റെ മൂത്ത മകളുടെ ഭര്‍ത്താവും സ്ത്രീധനം വാങ്ങാതെയാണ് വിവാഹിതരായത്.
പെണ്‍കുട്ടികള്‍ക്ക് വരന്മാര്‍ ധനം (മഹ്ര്‍) നല്‍കണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. അതിന്റെ 'സത്ത'യെ അവഗണിച്ചുകൊണ്ട് പെണ്‍വീട്ടുകാരില്‍നിന്ന് കഴിയുന്നത്ര പിടുങ്ങുന്നത് ആണത്തമായി കരുതുന്ന നിരവധി പേര്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട് എന്നത് ലജ്ജാകരമായ അവസ്ഥയാണ്.
തങ്ങളുടെ പെണ്‍കുട്ടിയോടുള്ള സ്‌നേഹവാത്സല്യത്തിന്റെ പ്രകടനമായി- വരന്റെ പക്ഷത്തുനിന്ന് ആവശ്യപ്പെടാതെ- ധനവും മറ്റും നല്‍കുന്നതും ഇന്ന് വ്യാപകമായിട്ടുള്ള സ്ത്രീധന (യഥാര്‍ഥത്തില്‍ പുരുഷധനം) സമ്പ്രദായവും ഒരേ ജനുസ്സില്‍ പെട്ടതല്ല.
പിന്‍കുറി: കല്യാണ മാമാങ്കത്തെപ്പറ്റിയും മറ്റും മറ്റൊരവസത്തില്‍. M. Rasheed Madhyamam 02/15/2011

Nov 22, 2010

ഇനിയെങ്കിലും മുഖ്യമന്ത്രി വല്ലതും ചെയ്യുമോ?

നവംബര്‍ പതിമൂന്ന് ഒന്നുകൂടി കഴിഞ്ഞു. തൃക്കൊടിത്താനം ശബരിയില്‍ സുരേന്ദ്രകുമാറിന്റെയും ശ്രീദേവിയുടെയും ഏകമകള്‍ ശാരി എസ്.നായര്‍ മരണപ്പെട്ടത് ആറുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു നവംബര്‍ പതിമൂന്നിനായിരുന്നു. കേവലം മൂന്നുമാസം മാത്രം പ്രായമായ സ്‌നേഹയ്ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടതും അന്നാണ്. അച്ഛനാരെന്നറിയാതെ, മുലപ്പാലിന്റെ രുചിയെന്തെന്നറിയാതെ, അമ്മയുടെ മാറിടത്തിന്റെ ചൂടറിയാതെ വളരുന്ന ആ കുഞ്ഞിന് ആറുവയസ്സായിരിക്കുന്നു. അതായത് കിളിരൂര്‍ പെണ്‍വാണിഭകേസ് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
'അധികാരത്തിലേറി 24മണിക്കൂറിനകം സ്ത്രീപീഡകരെ കൈയാമംവച്ച് തെരുവിലൂടെ നടത്തു'മെന്ന പ്രഖ്യാപനം നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന്‍ ഓര്‍മിക്കുന്നുണ്ടോ എന്നറിയില്ല. ഒരു വലിയ അളവോളം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ പോന്നത്ര ശക്തി ആ പ്രഖ്യാപനത്തിന് ഉണ്ടായിരുന്നു എന്നതിന് കേരളചരിത്രം സാക്ഷി. സൂര്യനെല്ലിയില്‍തുടങ്ങി കിളിരൂരും കവിയൂരുംവരെ എത്തിയ പെണ്‍വാണിഭസംഭവങ്ങള്‍ താങ്ങാവുന്നതിലുമേറെയായിക്കഴിഞ്ഞിരുന്ന കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയും ആശ്വാസ നിശ്വാസങ്ങളോടെയുമാണ് ആ പ്രഖ്യാപനം സ്വീകരിച്ചത്. എന്നാല്‍, അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം അങ്ങേയറ്റം ഹിപ്പോക്രാറ്റിക് ആയ, തീര്‍ത്തും അപഹാസ്യമായ ഒരു പ്രസ്താവനയായി അത് അവശേഷിക്കുമ്പോള്‍ വാക്കുകള്‍ക്കപ്പുറമുള്ള ക്രൂരതകള്‍ക്കും ചതിക്കും ഇരയാക്കപ്പെട്ട ഒട്ടനവധി പേരുടെയും നീറിപ്പിടഞ്ഞ കേരളമനസ്സാക്ഷിയുടെയും മുമ്പാകെ ഇനിയും മറുപടി കിട്ടേണ്ട ചോദ്യങ്ങളായിത്തന്നെ അത് തുടരുന്നു.
നീതിതേടിയുള്ള ഒരച്ഛന്റെ യാത്രക്കും ആറുവയസ്സാകുന്നു. മകള്‍ക്ക് നീതി ലഭിക്കുവോളം താടിവടിക്കില്ല എന്ന ശപഥവുമായി ഒരു മെലിഞ്ഞ മനുഷ്യന്‍ കാഴ്ചവെക്കുന്ന പോരാട്ടശൗര്യമാണ് ചിലതെല്ലാം മറവിയിലേക്ക് തള്ളപ്പെടാതെ നമ്മുടെ ഓര്‍മകളെ ഈറനണിയിക്കുന്നത്. കരള്‍പിളര്‍ക്കുന്ന സംഭവപരമ്പരകള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന്് ഒരു നിമിഷത്തേക്കുപോലും മുക്തിയില്ലാതെ കഴിഞ്ഞ ആറുവര്‍ഷമായി ശാരിയുടെ അച്ഛനും അമ്മയും പൊരുതുകയാണ്. സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍ കൈയാമവുമായി തെരുവിലൂടെ നടക്കുന്നതു കാണാന്‍ കാത്തിരുന്ന ജനങ്ങള്‍ കണ്ടത് പക്ഷേ, മറ്റൊരു കാഴ്ചയാണ്. 2009 നവംബര്‍ പതിമൂന്നിന് മുഖ്യമന്ത്രിയെ കാണാനെത്തിയ സുരേന്ദ്രനെയും ശ്രീദേവിയെയും ശാരിയുടെ മകള്‍ സ്‌നേഹയെയും അറസ്റ്റുചെയ്ത്, വലിയ പോലീസ് സന്നാഹത്തിനിടയിലൂടെ നടത്തുന്ന കാഴ്ച!
പെണ്‍വാണിഭ സംഭവങ്ങള്‍ തുടര്‍ക്കഥയായിക്കൊണ്ടിരുന്ന കേരളത്തില്‍ വമ്പിച്ച കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിലെ ഏകസാക്ഷിയെ കൊന്നുകളഞ്ഞ് തെളിവുനശിപ്പിക്കാമെന്നും, അങ്ങനെയൊക്കെ ചെയ്തിട്ടും സ്വാധീനവും പണവുമുണ്ടെങ്കില്‍ നിസ്സാരമായി രക്ഷപ്പെടാം എന്നും കിളിരൂര്‍ സംഭവം തെളിയിച്ചു. സൂര്യനെല്ലിയിലും വിതുരയിലും പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ കൊന്നുകളയാതിരിക്കാന്‍ പ്രതികള്‍ കാണിച്ച മണ്ടത്തരത്തിന് കിളിരൂര്‍ അങ്ങനെ ഒരു തിരുത്തായി. അതിനുശേഷം കേരളത്തില്‍ പെണ്‍വാണിഭ സംഘങ്ങളുടെ പിടിയിലകപ്പെട്ട് പീഡനങ്ങള്‍ക്കിരയായ കുട്ടികള്‍ക്കൊന്നും ജീവന്‍ തിരിച്ചുകിട്ടിയിട്ടില്ല. കൊട്ടിയം, കവിയൂര്‍, തിരുവല്ല, പൂവരണി ഇവയെല്ലാം ഘോരദാരുണ സാക്ഷ്യങ്ങള്‍. ശാരി സംഭവത്തിന്റെ കാലത്ത് കേരളത്തില്‍ പലതും പറഞ്ഞുകേട്ടിരുന്നു, വിഐപികളായ പ്രതികളെപ്പറ്റിയും മറ്റുമൊക്കെ. പക്ഷേ, സ്‌നേഹക്ക് ജന്മം നല്‍കിയതിനുശേഷം മൂന്നുമാസത്തോളം മെഡിക്കല്‍ കസ്റ്റഡിയിലായിരുന്ന ശാരി എങ്ങനെ മരണപ്പെട്ടു, ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം കൂടിയിരുന്നു എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു, ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം അനുവദനീയമായതിലും കൂടുതല്‍ അളവില്‍ എങ്ങനെയെത്തി, കേസിന്റെ തന്നെ അന്വേഷണം എവിടെ വരെയായി, വി.ഐ.പി പ്രതികള്‍ക്ക് എന്തു സംഭവിച്ചു, ഇതൊന്നും ഇന്നും ആര്‍ക്കും അറിയില്ല. പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്ന പേരും പണവും സ്വാധീനവുമുള്ളവര്‍ പോറല്‍പോലുമേല്‍ക്കാതെ മാന്യന്മാരായി വിലസുന്നുമുണ്ട്. കവിയൂരില്‍ ഒരു കുടുംബംതന്നെ കിളിരൂര്‍ സംഭവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്നു. അതിനെപ്പറ്റിയും അന്വേഷണമില്ല. കിളിരൂര്‍ കവിയൂര്‍ കേസുകള്‍ തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന പരസ്‌പരബന്ധംപോലും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നില്ല.
കിളിരൂര്‍-കവിയൂര്‍ സംഭവങ്ങളുടെ മാത്രം സ്ഥിതിയും ഗതിയുമല്ല ഇത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ ഒന്നാണ് സൂര്യനെല്ലിയില്‍ നടന്നത്. പുറത്തുവന്ന പെണ്‍വാണിഭ സംഭവങ്ങളില്‍ ആദ്യത്തേത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ സാമൂഹികപ്രതിബദ്ധതയൊന്നു കൊണ്ടുമാത്രമാണ് പുറംലോകം വാര്‍ത്തയറിഞ്ഞത്. തങ്ങളുടെ മകള്‍ക്ക് സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്, തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന തീവ്രവ്യഥ ഇനിയൊരു രക്ഷിതാക്കള്‍ക്കും അനുഭവിക്കേണ്ടിവരരുത് എന്ന ചിന്തയാണ് തന്റെ മകള്‍ക്കുണ്ടായ അത്യാപത്ത് പുറംലോകത്തെ അറിയിക്കാനും കേസുകൊടുക്കാനും അവരെ പ്രേരിപ്പിച്ചത്. സ്വന്തം മകളുടെ മാത്രം അമ്മയായല്ല, അചിന്ത്യമായ അളവിലുള്ള സാമൂഹിക കുറ്റവത്കരണത്തിന്റെയും സാംസ്‌കാരിക അപചയത്തിന്റെയും പിടിയിലമര്‍ന്നുപോകുന്ന ഒരു തലമുറയുടെ മുഴുവന്‍ മാതൃസ്ഥാനത്ത് നില്‍ക്കാന്‍ ധൈര്യംകാണിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മയും മുന്നോട്ടുവന്നു.
പക്ഷേ, സമൂഹവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ നീതിപീഠവും അവര്‍ക്കെന്തു തിരികെ നല്‍കി? കേരളഹൈകോടതിയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത വിധിയാണ് സൂര്യനെല്ലി വിഷയത്തില്‍ ഉണ്ടായത്. അതിവേഗകോടതി കുറ്റക്കാരെന്നു കണ്ടെത്തിയ മുഴുവന്‍ പ്രതികളെയും ഹൈകോടതി വെറുതെ വിട്ടു. പേരിന് ഒന്നാം പ്രതിക്ക് ജീവപര്യന്തം. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ അന്ന് അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാറിന് ഏറെ ആലോചിക്കേണ്ടിവന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി സുപ്രീകോടതിയുടെ മേശയില്‍ അപ്പീല്‍ അടയിരിക്കുന്നു. എന്നാല്‍, പ്രതിചേര്‍ക്കപ്പെട്ട രാഷ്ട്രീയക്കാരെ കുറ്റവിമുക്തരാക്കാന്‍ സുപ്രീംകോടതിക്ക് ഏറെയൊന്നും സമയംവേണ്ടിവന്നില്ല. അവര്‍ക്കെല്ലാം നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരികെ കിട്ടുകയും ചെയ്തു. പക്ഷേ, തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജീവിതം തന്നെ കൈവിട്ടുപോയ ഒരു കുടുംബം തികച്ചും ഒറ്റപ്പെട്ട് ഏതാണ്ട് ബഹിഷ്‌കൃതരുടെ നിലയില്‍ ശിഷ്ടജീവിതം തള്ളിനീക്കുന്നു. 'നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്' എന്ന ചൊല്ലിന് ഇന്നാട്ടില്‍ എന്തെങ്കിലും അര്‍ഥം അവശേഷിക്കുന്നുണ്ടോ എന്നറിയില്ല.
ഏറെ പൈശാചികമായിരുന്നു പിന്നീട് പാലായിലെ പൂവരണിയില്‍നിന്നും കേട്ടത്. പതിമൂന്ന് വയസ്സ് തികയാത്തൊരു പെണ്‍കുട്ടി, പലകൈകള്‍ മറിഞ്ഞപ്പോള്‍ ഒന്നിലേറെതവണ ഗര്‍ഭിണിയായെന്നും അബോര്‍ഷന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പ് വീണ്ടും കൈമാറ്റത്തിന് വിധേയമാക്കപ്പെട്ടെന്നും കുട്ടിക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ ഹോര്‍മോണ്‍ കുത്തിവെപ്പുനടത്തിയെന്നുമുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് മറക്കുക, എങ്ങനെയാണ് പൊറുക്കുക, എങ്ങനെയാണ് സഹിക്കുക! ഒടുവില്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചുവെന്നതടക്കം അറിയാനും നാം വിധിക്കപ്പെട്ടു. അറവുമാടുകളോട് കാണിക്കുന്ന ദയക്കോ ദാക്ഷിണ്യത്തിനോ ഉള്ള അര്‍ഹതപോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്കില്ലേ? എന്തായി അന്വേഷണം? ആര്‍ക്ക് നീതിലഭിച്ചു?
വിതുരയും ഐസ്‌ക്രീം പാര്‍ലറും ഒക്കെ കാലപ്പഴക്കംകൊണ്ട് നമ്മുടെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോയേക്കാം. പക്ഷേ, വിതുര കേസിലെ സാക്ഷിയായിരുന്ന പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത് എന്തുകൊണ്ട്, ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടി റജീന ഗുണ്ടാലിസ്റ്റില്‍ പ്രതിചേര്‍ക്കപ്പെട്ടത് എങ്ങനെ, ഇതിനൊന്നും ഇനിയും ഉത്തരമായിട്ടില്ല. അമ്പലപ്പുഴയിലെ സ്‌കൂള്‍ വളപ്പില്‍ മൂന്നുപെണ്‍കുട്ടികള്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിനും തൃപ്തികരമായ വിശദീകരണം തരാന്‍ അന്വേഷണങ്ങള്‍ക്കും സര്‍ക്കാറിനും ഇനിയുമായിട്ടില്ല.
കേരളത്തെ വല്ലാതെ പിടിച്ചുലച്ച ഈ കേസുകളിലെല്ലാം സിനിമാ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം പല ഉന്നതന്മാരുടെയും പേരുകള്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, ഒരു കേസിലും സത്യസന്ധമായ അന്വേഷണം നടക്കുകയോ കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. നികൃഷ്ടമായ ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. എത്രയോ കുഞ്ഞുങ്ങളുടെ ദാരുണമരണങ്ങള്‍, എത്രയോ കുഞ്ഞുങ്ങളുടെ നിലവിളികള്‍ കുറഞ്ഞോരു നാളുകള്‍ക്കുള്ളില്‍ കേരളത്തിലുണ്ടായി. ഇതടക്കം എല്ലാത്തരം അധമവൃത്തികളും നമ്മുടെ ഈ സംസ്ഥാനത്ത് ഇടംപിടിച്ച് വളരുന്നു. അങ്ങേയറ്റം ജീര്‍ണമായിത്തീര്‍ന്നിരിക്കുന്ന സാംസ്‌കാരികാവസ്ഥയുടെയും സാമൂഹിക അന്തരീക്ഷത്തിന്റെയും പ്രതിഫലനമാണ് ഇതെല്ലാം. തെല്ലെങ്കിലും മാറ്റം സംജാതമാകണമെങ്കില്‍ സൂര്യനെല്ലി മുതല്‍ എല്ലാ കേസുകളിലും സത്യസന്ധമായ അന്വേഷണം നടക്കണം. കൊലയാളികളും ദുര്‍മാര്‍ഗികളും എത്ര ഉന്നതരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതിനുതകുന്ന സാംസ്‌കാരിക ഉണര്‍വ് കേരളത്തില്‍ സൃഷ്ടിക്കപ്പെടണം. ജനാധിപത്യ മനസ്സാക്ഷി വിജൃംഭിതമായിത്തീരണം. സ്ത്രീപുരുഷ ഭേദമെന്യേ ഏതൊരാളും അതില്‍ പങ്കാളികളാകുമ്പോഴേ ഇനിയുള്ള കുഞ്ഞുങ്ങളെയെങ്കിലും നമുക്ക് രക്ഷിച്ചെടുക്കാനാകൂ.
പക്ഷേ, കസേരയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പെങ്കിലും അച്യുതാനന്ദന്‍ തന്റെ പൂര്‍വപ്രസ്താവന ഓര്‍മിക്കുമോ? ഉന്നതരായ കൊടുംകുറ്റവാളികളില്‍ ഒരാളെയെങ്കിലും കൈയാമം വെച്ച് പൊതുജനസമക്ഷം ഹാജരാക്കുമോ?

മിനി കെ. ഫിലിപ്പ്

Madhyamam November 19, 2010

Oct 16, 2010

ഇന്ത്യയിലും ഒരു എമിരേറ്റ്സ് ഐഡി!



സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റെ ഒരു സിനിമയില്‍ ഗ്രാമപ്രദേശത്ത് വരാന്‍ പോകുന്ന വിമാനത്താവളത്തിന്റെ ഗുണങ്ങളെക്കുറിച്ച് രണ്ട് പേര്‍ സംസാരിക്കുന്ന രംഗമുണ്ട്. വിമാനത്താവളം വരുന്നതോടെ വീട്ടിലൊരു വിരുന്നുകാരന്‍ വന്നാല്‍ രണ്ട് മിനിറ്റു കൊണ്ട് വിമാനത്തില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാമെന്ന് അതിലൊരു കഥാപാത്രം പറയുന്നു. പിന്നീട് സ്ഥലമേറ്റെടുക്കലില്‍ നിന്ന് കമ്മീഷന്‍ ലഭിക്കുന്ന ഒരു പ്രാദേശിക നേതാവ് 'പാവങ്ങള്‍ക്ക് ഒരു വിമാനത്താവളം അത്യാവശ്യമല്ലേ' എന്ന് പറഞ്ഞ് വിമാനത്താവളത്തിന് വേണ്ടി ജനപിന്നോക്ക യാത്രയും നടത്തുന്നുണ്ട്. ഇത് പഴയ ചില ഇന്ത്യന്‍ സംഭവകഥകളുടെ രസകരമായ പകര്‍ത്തിയെഴുതലുകളാണെന്ന് പറയാം.

നെഹ്‌റുവിന്റെ കാലത്ത് വന്‍കിട ജലപദ്ധതികള്‍ക്ക് വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ വെള്ളത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ പോയപ്പോള്‍ ചില ആദിവാസികള്‍ ചോദിച്ചത്രെ, ഇത് അരി തരുമോ എന്ന്. അരി മാത്രമല്ല ഗോതമ്പും തരും എന്ന് അവരുടെ ഭൂമി ഏറ്റെടുക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് കഥ. ഇത് അസംഭവ്യമായ ഒന്നായിരിക്കാന്‍ സാധ്യതയില്ല. നേരത്തെ പറഞ്ഞ സിനിമയിലടക്കം പലപ്പോഴും സംഭവിക്കുന്ന സത്യം തന്നെയാണിത്. അതുകൊണ്ട് വികസനം പാവപ്പെട്ടവന് എന്ത് നേട്ടമുണ്ടാക്കുന്നു എന്ന പരിഹാസം കലര്‍ന്ന വിമര്‍ശനങ്ങള്‍ കഥയായും സിനിമയായും സമൂഹത്തില്‍ നിറയുന്നത്.

ഇതോര്‍ക്കാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ 'ആധാര്‍' ആണ്. യു.ഐ.ഡി (Unique Identification Number Project) എന്ന ഈ പദ്ധതി ഏറെ ചര്‍ച്ചയ്ക്കും ഒപ്പം വിവാദങ്ങള്‍ക്കും ഇപ്പോള്‍ വഴിതെളിയിച്ചു കഴിഞ്ഞു. ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന് ചോദിക്കാമെങ്കിലും കാര്‍ഡില്‍ ചിലതെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം. അതില്‍ രാഷ്ട്രീയം ഒഴിഞ്ഞിരിക്കുന്നുണ്ടെന്ന് ഒരു വിഭാഗം. ജനങ്ങള്‍ക്ക് നല്ലതിനെന്ന് മറുപക്ഷം. ചര്‍ച്ചകള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ യു.ഐ.ഡി. അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

എന്തൊക്കെയായാലും പതിവുപോലെ പദ്ധതി ഉദ്ഘാടനം കെങ്കേമമായി നടന്നു. സപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലെ നന്ദര്‍ബാറിയിലെ തെംപാലി ആദിവാസി ഗ്രാമത്തില്‍ വെച്ച് മന്‍മോഹന്‍സിങും സോണിയാഗാന്ധിയും പങ്കെടുത്ത ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്. വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങിന് ചെലവാക്കിയത് ഒന്നര കോടി രൂപ. പ്രധാനമന്ത്രിയുടെ വരവ് കൊണ്ട് പുതിയ റോഡുണ്ടായി എന്ന് തല്‍ക്കാലം പറയാം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നത് രണ്ട് പ്രധാന ചോദ്യങ്ങളാണ്. ആ ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന് പറയാനുമാവില്ല. പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി വരുന്ന ചെലവും ഒരു വ്യക്തിയ്ക്ക് അഥവാ ഒരു പൗരന് ലഭിക്കുന്ന പ്രയോജനങ്ങളുമാണ് ചോദ്യങ്ങളുടെ അടിസ്ഥാനം. 25,000 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി വകയിരുത്തിയിട്ടുള്ളത്. അതായത് ഒരാള്‍ക്ക് 417 രൂപ വീതം. അതേസമയം 45,000 കോടിയാണ് യഥാര്‍ഥ ചെലവെന്ന് ചില പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പദ്ധതിയുടെ ആദ്യഘട്ട ചെലവ് മാത്രം. പൂര്‍ണ്ണമായി നടപ്പാക്കപ്പെടുകയാണെങ്കില്‍ പദ്ധതിക്ക് ചെലവാക്കപ്പെടുക ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.

എന്നാല്‍, കാര്‍ഡിന്റെ പ്രയോജനം സംബന്ധിച്ച് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോരുത്തരുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവുമാണ് കാര്‍ഡിനായി പതിക്കുന്നത്. രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ആദിവാസികളടക്കമുള്ള ദരിദ്രവിഭാഗങ്ങളെ വികസനപ്രക്രിയയില്‍ ഉള്‍പ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇതുപ്രകാരം ഓരോ കാര്‍ഡിലും ഓരോ നമ്പര്‍ ഉണ്ടായിരിക്കും. വ്യക്തിയുടെ മാത്രമായ നമ്പര്‍. ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ചാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

2014 ഓടെ രാജ്യത്ത് എല്ലാവരും ഈ സംവിധാനത്തിന്റെ കീഴില്‍ വരും. അതായത് ഒരു വ്യക്തി ഒരു നമ്പറിലേക്ക് പരിമിതപ്പെടും. ജയിലില്‍ തടവുപുള്ളികള്‍ക്ക് നല്‍കുന്നതുപോലെയുള്ള നമ്പറല്ല, കുറച്ചധികം (12 അക്കങ്ങള്‍) വലുപ്പമുള്ള നമ്പറാകുമിത്. ലോകത്ത് ആദ്യമാണ് ബയോമെട്രിക്‌സ് സംവിധാനം ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നതെന്ന് സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു.


നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റര്‍, ഐ.ഐ.ടി. കാണ്‍പൂര്‍, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. സമിതി അധ്യക്ഷന്‍ ഇന്‍ഫോസിസ് മേധാവിയായിരുന്ന നന്ദന്‍ നിലഖേനിയും. കാര്‍ഡു കൊണ്ട് അത് വിതരണം ചെയ്യപ്പെട്ട ആദിവാസികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.





പ്രസ്തുത കാര്‍ഡ് ഒരു വ്യക്തിയ്ക്ക് വികസനപ്രക്രിയയില്‍ എന്തുനേട്ടമുണ്ടാക്കുമെന്ന കാര്യം വ്യക്തമല്ല. ഒരാളെ തിരിച്ചറിയാന്‍ മാത്രമേ ഇത് ഉപകരിക്കൂ. അതായത് പദ്ധതികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നേരത്തെ നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്് തന്നെ വേണം. അപ്പോള്‍ ഒരാളെ തിരിച്ചറിയാന്‍ മാത്രമായി ആയിരക്കണക്കിന് കോടി രൂപ ചെലവാക്കേണ്ടതുണ്ടോ എന്ന ചോദ്യത്തില്‍ കഴമ്പുണ്ട്. ഇത്രയും ചെലവിട്ട് കാര്‍ഡ് നടപ്പിലാക്കുന്നതിന് പിന്നിലെ ചില അജണ്ടകള്‍ കാണാതിരുന്നുകൂടാ എന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്.

രാജ്യത്ത് നക്‌സല്‍ ആക്രമണങ്ങളും ഭീകരാക്രമണ സാധ്യതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ വ്യക്തിയുടേയും നീക്കങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള നീക്കമാകാം ഇത്തരമൊരു പദ്ധതിക്ക് പിന്നില്‍. കാരണം ഒരോ വ്യക്തിയുടേയും യാത്ര അടക്കമുള്ള വിവരങ്ങള്‍ മനസിലാക്കാനാകും. ഇതുമൂലം ഭരണകൂടത്തിന് തങ്ങള്‍ക്കെതിരായ താല്‍പര്യങ്ങളുള്ളവരെ ഇല്ലാതാക്കാനും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1993 മുതല്‍ 2006 വരെ രാജ്യത്ത് 2,560 പോലീസ് ഏറ്റുമുട്ടലുകള്‍ ഉണ്ടായി എന്നാണ് കണക്ക്. ഇതില്‍ പകുതിയും വ്യാജ ഏറ്റുമുട്ടലുകളാണെന്ന വെളിപ്പെടുത്തലുകള്‍ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ഏകദേശം 1,224 ഏറ്റുമുട്ടലുകള്‍ വ്യാജമെന്നാണ് റിപ്പോര്‍ട്ട്.





ഈ തരത്തില്‍ ഒരു വ്യക്തിയെ പൂര്‍ണ്ണമായി ഭരണകൂട വിധേയമാക്കാനുള്ള നീക്കം തികഞ്ഞ ജനാധിപത്യ വിരുദ്ധതമാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ പക്ഷം. ഡി.എന്‍.എ. ഡാറ്റാബാങ്ക് വികസിപ്പിച്ചെടുത്താല്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഇത് നടപ്പിലാക്കാമെന്നും, ന്യായീകരിക്കാനാവാത്ത ചെലവാണ് ഇതെന്നുമുള്ള ലക്‌നൗ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സിലെ ഡോ. സെയ്ദ് അഹമ്മദിന്റെ വാക്കുകളെ സാമ്പത്തിക വിദഗ്ദ്ധനായ ഡോ. ജെ. പ്രഭാഷ് 'ജനയുഗം' പത്രത്തിലെഴുതിയ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. സെയ്ദ് പറയുന്നത് ഒരാള്‍ക്ക് 10 രൂപ ചെലവുള്ള ഒരു കാര്യത്തിന് 417 രൂപ ചെലവാക്കുന്നത് അന്യായമാണെന്നാണ്. ജീന്‍ മാപ്പിങ് നടത്തിയാല്‍ പോലും ചെലവ് ഇത്രയും ഭീമമാകില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ സംഘടനയും സിറ്റിസണ്‍ ഫോറം ഫോര്‍ സിവില്‍ ലിബര്‍ട്ടീസും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഡോ. അമര്‍ത്യ സെന്‍, റൊമില ഥാപര്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, അരുണറോയ്, പ്രഫുല്‍ ബിദ്വായ്, ജസ്റ്റിസ് എ.പി. ഷാ, ഉമ ചക്രവര്‍ത്തി തുടങ്ങിയ സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്. അപ്രായോഗികവും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതുമായ പദ്ധതിയാണിതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നതായി പ്രഫുല്‍ ബിദ്വായ് പറയുന്നു.

പദ്ധതിയുടെ സാധ്യതാപഠനം സംബന്ധിച്ച വിവരങ്ങളില്ല, നിയമനിര്‍മ്മാണ സഭ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല, മൊത്തം കണക്കാക്കപ്പെടുന്ന ചെലവ് വെളിപ്പെടുത്തിയിട്ടില്ല, ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയോ അഭിപ്രായ ഐക്യം രൂപപ്പെടുത്തുകയോ ചെയ്തിട്ടില്ല-ഇതൊക്കെയാണ് ഇവരുടെ വിമര്‍ശനങ്ങള്‍. ദേശീയ സുരക്ഷാകൗണ്‍സില്‍ പോലും അംഗീകരിക്കാത്ത പദ്ധതിയാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ മുന്‍ മേധാവിയെ ഏല്‍പ്പിച്ചത് ഹിറ്റ്‌ലര്‍ പണ്ട് ഐ.ബി.എം. കമ്പനിയെ ചാപ്പ കുത്താന്‍ ഏല്‍പ്പിച്ചതുപോലെയാണെന്നും ഇവര്‍ പറയുന്നു. പദ്ധതിയുടെ ലോകബാങ്ക് ബന്ധമാണ് വിമര്‍ശനത്തിന്റെ മറ്റൊരു പ്രധാനകാരണം. ഒരു രാജ്യത്തേയും രാഷ്ട്രീയ കാലാവസ്ഥ പ്രവചിക്കാന്‍ കഴിയാത്ത ഒരു കാലമാണിത്. ഭരണകൂട ഭീകരത (സാമ്പത്തിക കൊള്ളയടി സംഘടിതമായി സര്‍ക്കാരുകള്‍ നടത്തുന്നുണ്ടൈങ്കിലും) ഇന്ത്യയില്‍ ഭാവിയില്‍ ഒരു യാഥാര്‍ത്ഥ്യമായാല്‍ പൗരന്‍മാര്‍ക്കെതിരെ ഇത്തരം സംവിധാനങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യശാസ്ത്രജ്ഞന്‍മാരും മുന്നോട്ടുവെക്കുന്ന വിമര്‍ശനം.

അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുപറയാനുമാകില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അത്രവലിയ ക്രമസമാധാന പ്രശ്‌നമോ പ്രകോപനമോ ഉണ്ടായിട്ടല്ല എന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനെ വരുമ്പോള്‍ ഭരണകൂടങ്ങള്‍ക്കെതിരായ എല്ലാ ചെറുത്തുനില്‍പ്പുകളെയും മുന്‍കൂട്ടി കാണാനും കൃത്യമായി അത്തരം ശ്രമങ്ങളെയും അതിന് നേതൃത്വം നല്‍കുന്നവരെയും തിരിച്ചറിയാനും ഇതുവഴി കഴിയുന്നു.





ഒരു പൗരന്‍ എന്ന നിലയിലോ വ്യക്തി എന്ന നിലയ്‌ക്കോ ഉള്ള ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ നിഗ്രഹിക്കാന്‍ ഇതിന് കഴിഞ്ഞേക്കുമെന്ന ആശങ്ക മറച്ചുവെക്കാനാകില്ല. ലോകത്ത് പലയിടത്തും ഭരണകൂടം ഇത്തരം രീതികള്‍ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. മുസ്‌ലീമാണോ എന്നറിയാന്‍ ലിംഗാഗ്രം പരിശോധിക്കുന്നത് പോലെയാണിത്. ഗുജറാത്തിലെ വര്‍ഗീയ കലാപത്തില്‍ ഇത് പരീക്ഷിക്കപ്പെട്ടതുമാണ്. 1933-കാലത്ത് അധികാരമേറ്റെടുത്ത ഹിറ്റ്‌ലര്‍ IBM (Hollerith card sorting Machine) ഉപയോഗിച്ച് ജൂതന്‍മാരെ തിരഞ്ഞുപിടിച്ചതുപോലെ. അമേരിക്കയിലെ ഹോളോകാസ്റ്റ് മ്യൂസിയത്തില്‍ അവ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാത്രമല്ല പല പാശ്ചാത്യ രാജ്യങ്ങളും നടപ്പിലാക്കി ഉപേക്ഷിച്ച രീതിയുമാണത്.

അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കിയെങ്കിലും കാര്യക്ഷമമായില്ല. ഇതിനായി നീക്കിവെച്ച തുക സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചിരുന്നെങ്കില്‍ എന്ന് ഇതെല്ലാം പരിശോധിക്കുമ്പോള്‍ തോന്നിപ്പോകും. ഇതിന് സര്‍ക്കാര്‍ മറു വാദവും മുന്നോട്ടുവെക്കുന്നു. ജപ്പാന്‍, ചൈന, ബ്രസീല്‍, ഇറാന്‍, ഇസ്രായേല്‍, ഇന്തോനേഷ്യ എന്നിങ്ങനെ 50 ഓളം രാജ്യങ്ങളില്‍ പദ്ധതി വിജയകരമാണെന്ന് UIDAI (Unique Identification Authority of India) യുടെ വെബ്‌സൈറ്റില്‍ പറയുന്നു.

നന്ദന്‍ നിലഖേനി എഴുതിയ 'ഇമാജിനിങ് ഇന്ത്യ' എന്ന പുസ്തകത്തില്‍ നേരത്തെ ഇത്തരമൊരു ആശയം അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി കാര്‍ഡ് ദുരുപയോഗം തടയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 കോടി കാര്‍ഡെങ്കിലും വിതരണം ചെയ്യുക എന്നതാണത്രെ സര്‍ക്കാരിന്റെ ലക്ഷ്യം. അനധികൃത കുടിയേറ്റം അടക്കമുള്ള പ്രശ്‌നങ്ങള്‍ തടയാനാകും എന്നും ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പറഞ്ഞുകേള്‍ക്കുന്ന നേട്ടങ്ങള്‍ ഇതുകൊണ്ട് തീരുന്നില്ല.

അതിങ്ങനെ; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു മാറ്റാം, മൊബൈല്‍ ഫോണ്‍ വഴിയുള്ള ബാങ്ക് ഇടപാടുകളില്‍ നിക്ഷേപകന്റെ തിരിച്ചറിയല്‍ നമ്പറായി ഉപയോഗിക്കാം, സിം കാര്‍ഡ് ദുരുപയോഗം തടയാം, സെന്‍സസിന് കൂടുതല്‍ കൃത്യത വരുത്താം തുടങ്ങിയ നേട്ടങ്ങള്‍ കാര്‍ഡിനുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

സ്‌കൂള്‍ പ്രവേശനം, ബാങ്ക് അക്കൗണ്ട്, യാത്രാ ടിക്കറ്റുകള്‍, ആസ്​പത്രി രേഖ തുടങ്ങിയ അഭ്യൂഹ നേട്ടങ്ങളും പ്രചരിക്കുന്നുണ്ട്. ഇതില്‍ കൃത്യത വരുത്താന്‍ നന്ദന്‍ നിലഖേനിക്കും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. പക്ഷേ ഇതൊന്നും ഉപയോഗിക്കാനില്ലാത്ത പാവപ്പെട്ട ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്ക്, അവഗണിക്കപ്പെട്ട ഗ്രാമീണ മേഖലകള്‍ക്ക ഇതുകൊണ്ട് പ്രയോജനമുണ്ടാകുമോ. അവര്‍ ഇവയെ ഈ രീതിയില്‍ ഉപയോഗപ്പെടുത്തുമോ. മാത്രമല്ല ഇവ പ്രയോജനപ്പെടുത്തതുകൊണ്ട് പുതിയ വികസനരേഖയില്‍ നിന്ന് അവരിനിയും പുറത്താക്കപ്പെടുമോ. സാധ്യതയേറെയാണ്.

ആദിവാസികള്‍ എ.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുന്നതും അവര്‍ സ്ഥിരമായി സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്നതുമായ ഇപ്പോഴത്തെ അവസ്ഥ ഇതിനുള്ള മറ്റൊരു ഉദാഹരണമാണ്. കാര്‍ഡ് എല്ലാവര്‍ക്കും കിട്ടും. അത് സൂക്ഷിക്കാനുള്ള നല്ല സ്ഥലം പോലും ആദിവാസിക്കുടികളില്‍ ഉണ്ടാകില്ല. അങ്ങനെയങ്കില്‍ യുഐഡി കാര്‍ഡ് ഇല്ലാത്തതുകൊണ്ട് സാമൂഹ്യസേവനങ്ങള്‍ നിഷേധിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

മാത്രമല്ല ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (National Rural Employment Guarantee Act) യ്ക്ക് നല്‍കിയ തൊഴില്‍ കാര്‍ഡുകള്‍ ഗ്രാമങ്ങളിലെ ചില ഏജന്‍സികളും ഭരണവിഭാഗങ്ങളും ദുരുപയോഗം ചെയ്യുന്നതായി അരുണ റോയ്, നിഖില്‍ ഡേ എന്നിവരെഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. മറ്റൊന്ന് വിവരസാങ്കേതികരംഗത്തെ അവകാശലംഘനമാണ്. വ്യക്തി സ്വകാര്യതയെ തകര്‍ത്ത് സര്‍ക്കാരിന് കീഴ്‌പ്പെട്ട് കൃത്യമായി ചുങ്കം കൊടുക്കുകയും സമര്‍ത്ഥമായി നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ആധുനിക അടിമ വ്യവസ്ഥയ്ക്ക് വഴിയൊരുക്കാന്‍ ഇവ കാരണമാകുമെന്നാണ് ഡല്‍ഹിയില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു സെമിനാറില്‍ ചില സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. സദാ സംശയാസ്​പദമായി പൗരന്‍മാരെ നിരീക്ഷിക്കുന്ന ഒരു ഭരണകൂടത്തിന്റെ അധികാര രൂപത്തെയാണ് ഇവര്‍ ഭയപ്പെടുന്നത്. ആധുനിക ചാപ്പകുത്ത് എന്ന് പറയുന്നുവരുമുണ്ട്.

സാങ്കേതികമായ ആശങ്കകളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. തിമിരം ബാധിച്ചവരോ, കൈവിരലിന് അസ്വഭാവികതയുള്ളവരോ കാര്‍ഡില്‍ ഉള്‍പ്പെടുത്തപ്പെടുമോ. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വേണ്ടത്ര ചര്‍ച്ചകള്‍ ലോക്‌സഭയിലടക്കം നടന്നിട്ടില്ല. സാധ്യതാപഠനം നടത്താതെ ഇത്രയും ചെലവുള്ള ഒരു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്വയം തീരുമാനിക്കുന്നതില്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ സുരക്ഷാ കണ്ണാണ് എന്ന് വ്യക്തം. ഇക്കാര്യത്തിലും സര്‍ക്കാരിന് അമേരിക്ക തന്നെ മാതൃക. പ്രതിരോധത്തിനായി കോടിക്കണക്കിന് ഡോളര്‍ ചെലവിട്ട് സാമ്പത്തികപ്രതിസന്ധി വരുത്തിവെച്ച് ഇപ്പോള്‍ സുരക്ഷയുമില്ല, സാമ്പത്തിക സ്ഥിരതയുമില്ല എന്ന അവസ്ഥയിലാണ് അമേരിക്കന്‍ ഭരണകൂടം.

സാങ്കേതികമായി ഹാര്‍ഡ്‌വേര്‍, സോഫ്ട്‌വേര്‍ മേഖലയില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയാണ് ചെയ്യാന്‍ പോകുന്നതെന്നും ഡല്‍ഹി സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. മൈക്രോ ചിപ്പ് നിര്‍മ്മാണം, സെര്‍വര്‍ അപ്ഗ്രഡേഷന്‍, സ്‌കാനിങ്, ഡാറ്റാ ഔട്ട് സോഴ്‌സിങ് എന്നിവയുടെ പേരില്‍ കച്ചവടത്തിന്റെ വലിയ സാധ്യതകളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും രസകരമായ വിമര്‍ശനം വന്നത് അമേരിക്കയില്‍ നിന്നുതന്നെയാണ്. ഹോളിവുഡ് സിനിമയില്‍ മാത്രമാണ് ഇത്തരം രീതി ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നായിരുന്നു ബാര്‍ട്ട് പെര്‍ക്കിന്‍സ് എന്ന കോളിമിസ്റ്റ് ഒരു വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലെ വിമര്‍ശനം.

നിലവില്‍ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, റേഷനിങ്, ടാക്‌സ്, ബാങ്ക്, വോട്ടിങ് എന്നിവയ്‌ക്കെല്ലാം കാര്‍ഡുള്ള ഇന്ത്യയില്‍ ഇതെങ്ങനെ കൃത്യമായി എല്ലാവരിലും എത്തുമെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. മൈന്‍ഡ് ട്രീ (ഇന്ത്യ), ഡാവോണ്‍ (അയര്‍ലണ്ട്), ന്യൂറോ ടെക്‌നോളജി (ലിത്വാനിയ) എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് നിലവില്‍ ബയോമെട്രിക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഇതൊരു ലളിതമായ പ്രക്രിയയുമില്ല.

വെള്ളപ്പൊക്കവും അത്യുഷ്ണവും കടുത്ത ദാരിദ്യവുമുള്ള എത്രയോ ഗ്രാമങ്ങളാണ് ഇന്ത്യയിലുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ ഈ കാര്‍ഡ് സൂക്ഷിക്കുമെന്നത് പോലും ദുഷ്‌കരമാണ്. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇങ്ങനൊക്കെയാണ് ഇന്ത്യന്‍ വിവര സാങ്കേതികരംഗവും ഒരു വിഭാഗം രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെ കാണുന്ന യു.ഐ.ഡി. പദ്ധതിയുടെ അവസ്ഥ. ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് രാഷ്ട്രീയ പ്രസക്തിയുണ്ടാകുന്നത് ഇവിടെയാണ്.

കാര്‍ഡുണ്ടായിട്ടും രാജ്യത്തെ വികസനത്തിന്റെ ഗുണഭോക്താക്കളാകാനോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനോ യോഗമില്ലാതെ പോകുന്ന കോടിക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് വീണ്ടും കോടികള്‍ ചെലവിട്ട് നടത്തുന്ന കാര്‍ഡ് വിപ്ലവമാണ് 'ആധാര്‍' എന്ന ഈ പദ്ധതി. ഇത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമോ സാധാരണക്കാരന്റെ അടിത്തറയിളക്കുന്ന സ്വത്വപ്രതിസന്ധിയായി മാറുമോ എന്ന് കാത്തിരുന്നു കാണാം.





വി.എസ്. സനോജ്‌
Mathrubhumi
Related Posts with Thumbnails