Showing posts with label തീവ്രവാദം. Show all posts
Showing posts with label തീവ്രവാദം. Show all posts

Dec 22, 2012

മഅ്ദനിക്കു വേണ്ടത് മാനുഷിക നീതി


വിചാരണയില്ലാതെ ദീര്‍ഘകാലം തടവില്‍ കഴിയേണ്ടിവരികയും മതിയായ ചികില്‍സ പോലും ലഭിക്കാതെ ആരോഗ്യം അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അബ്ദുന്നാസര്‍ മഅ്ദനി, നിലവിലുള്ള വ്യവസ്ഥകളില്‍ തന്നെ വീണ്ടുവിചാരം ആവശ്യപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രശ്‌നമായിരിക്കുന്നു.
മഅ്ദനി ഉയര്‍ത്തിപ്പിടിച്ച ആശയത്തോട് ഒരു കാലവും മുസ്‌ലിംലീഗ് യോജിച്ചിട്ടില്ല. പക്ഷേ, രാഷ്ട്രനീതിയുടെ വിശാല തത്വങ്ങളുള്‍ക്കൊള്ളുന്ന മഹത്തായ ഭരണഘടനയുള്ള രാജ്യത്ത്, ഒരു പൗരന്‍ ഈവിധം മാനുഷിക നീതി നിഷേധിക്കപ്പെട്ട് യാതനയനുഭവിച്ചുകൂടാ എന്നതില്‍ മുസ്‌ലിംലീഗിന് നിര്‍ബന്ധമുണ്ട്. നീതി വിവേചനരഹിതമാണ്.
രാഷ്ട്രീയ പക്ഷപാതിത്വമില്ലാത്തതാണ്. സാമുദായിക വേര്‍തിരിവുകളില്ലാത്തതാണ്. പക്ഷേ, നീതി നിഷേധിക്കപ്പെടുമ്പോള്‍ അതിന് മറ്റൊരു മുഖം വന്നു ചേരുന്നു. നീതി വൈകുന്നത് നിഷേധം മാത്രമല്ല അനീതിയുമാകുന്നു. ഒരു ബഹുമത സമൂഹത്തില്‍ അകല്‍ച്ചയും പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നത് കൊണ്ടാണ് മഅ്ദനിയുടെ രാഷ്ട്രീയ നിലപാടുകളെ മുസ്‌ലിംലീഗ് എതിര്‍ത്തത്. കാര്യങ്ങള്‍ അതി തീവ്രമായി അവതരിപ്പിക്കുമ്പോള്‍ പ്രശ്‌നപരിഹാരമല്ല; പ്രകോപനമാണുണ്ടാകുന്നത്.
ഒരു ജനാധിപത്യരാജ്യത്ത് അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും പരസ്പരാശ്രിതത്വം അനിവാര്യമാണ്. സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മുസ്‌ലിംലീഗ് കഠിന പ്രയത്‌നത്തിലൂടെ വളര്‍ത്തിയെടുത്ത സാമുദായിക സൗഹൃദാന്തരീക്ഷം ഇവിടെയുണ്ട്. പ്രകോപനപരമായ പ്രവൃത്തികള്‍ കൊണ്ട് അത് തകര്‍ക്കപ്പെട്ടാല്‍ പിന്നീട് പുനര്‍നിര്‍മ്മാണം ഏറെ ശ്രമകരമാണ്. ഇതു തിരിച്ചറിഞ്ഞാണ് എല്ലാ തീവ്ര നിലപാടുകളെയും മുസ്‌ലിംലീഗ് ശക്തിയുക്തം എതിര്‍ത്തത്.
അങ്ങേയറ്റം മനോവേദനയും ആത്മസംഘര്‍ഷവും ഉളവാക്കുന്ന വിഷയങ്ങളായാലും ആത്മസംയമനം പാലിക്കുക എന്ന നിലപാടെടുത്തത് രാജ്യത്തിന്റെയും സമുദായത്തിന്റെയും നന്മയെ കരുതിയാണ്. അത് ഉത്തരവാദിത്തത്തിന്റെ രാഷ്ട്രീയമാണ്. ജനങ്ങളെ തെരുവിലിറക്കുക എളുപ്പമാണ്. പക്ഷേ അതിന്റെ നഷ്ടം ഏറ്റെടുക്കേണ്ടിവരിക സമുദായം ഒന്നടങ്കമാണ്. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട അത്യന്തം ദു:ഖകരവും പ്രക്ഷുബ്ധവുമായ ഘട്ടത്തില്‍പോലും സംഘര്‍ഷം വ്യാപിക്കരുത് എന്ന ഉറച്ച നിലപാടുമായി മുസ്‌ലിംലീഗ് മുന്നോട്ടുപോയത് ഇക്കാരണത്താലാണ്. ആ സമീപനം പെട്ടെന്നുള്‍ക്കൊള്ളാന്‍ അന്ന് പലര്‍ക്കും കഴിഞ്ഞില്ല.
ഈ സമയത്തും സമാധാനമോ എന്ന ചോദ്യമുയര്‍ന്നു. അത് കേവല വൈകാരികതയുടെ ചോദ്യം മാത്രമായിരുന്നില്ല. താങ്ങാനാവാത്ത ഹൃദയവേദനയുടെയും ആത്മരോഷത്തിന്റെയും ഒറ്റപ്പെടലിന്റെയുമെല്ലാം ചിന്തകള്‍ കലര്‍ന്നതായിരുന്നു. പക്ഷേ, സമാധാനത്തിന് പകരം സായുധമായ പ്രതികരണമായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? നിയമ വ്യവസ്ഥയുള്ള രാജ്യത്ത് തീവ്ര നിലപാടുകള്‍ എന്ത് പ്രശ്‌ന പരിഹാരമാണ് സാധ്യമാക്കുന്നത്?
കേവലം സമാധാന പ്രസംഗം നിര്‍വഹിച്ച് അടങ്ങിയിരിക്കുകയല്ല ബാബ്‌രി മസ്ജിദ് വിഷയത്തില്‍ മുസ്‌ലിംലീഗ് ചെയ്തത്. നിയമപരമായ മാര്‍ഗം അവലംബിച്ചു. തകര്‍ക്കപ്പെട്ട മണ്ണില്‍ ബാബ്‌രി മസ്ജിദ് പുനര്‍ നിര്‍മ്മിക്കണം എന്ന് നിയമസഭയില്‍ ഏകകണ്ഠമായ പ്രമേയം കൊണ്ടുവരുന്നതിലേക്ക് കേരളത്തിന്റെ പൊതുമനസ്സിനെ എത്തിക്കാന്‍ മുസ്‌ലിംലീഗിന് സാധിച്ചു.
സംസ്ഥാനത്ത് വര്‍ഗീയ ശക്തികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് അതിന്റെ ഫലങ്ങളിലൊന്നായിരുന്നു. ഭൂരിപക്ഷ പ്രതിനിധാനം പറഞ്ഞ് ഭരണം കയ്യാളാന്‍ ശ്രമിക്കുന്ന സംഘ്പരിവാര ശക്തികളെ പ്രതിരോധിക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നത് സമുദായങ്ങള്‍ തമ്മിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെയാണ്. അതുകൊണ്ടാണ് ബി.ജെ.പി.യുടെ ശക്തി നിശ്ചിത പോക്കറ്റുകളിലൊതുങ്ങിയത്.
ഗുജറാത്ത് പോലെ തീവ്രഹിന്ദു നിലപാടെടുത്ത ചില നേതാക്കന്മാരുടെ സ്വാധീന കേന്ദ്രങ്ങളില്‍ മാത്രമേ ബി.ജെ.പി.ക്ക് അധികാരം കയ്യാളാന്‍ കഴിയുന്നുള്ളൂ. കേന്ദ്രത്തില്‍ ഒരു തിരിച്ചുവരവിന് സാധ്യമാകാത്തവിധം ബി.ജെ.പി. ആശയക്കുഴപ്പത്തിലും ദൗര്‍ബല്യത്തിലും മുങ്ങിനില്‍ക്കുന്നു. ഈ അവസ്ഥയിലേക്ക് ബി.ജെ.പി.യെ കൊണ്ടെത്തിച്ചത് അവരുടെ തീവ്ര വര്‍ഗീയ നിലപാടുകളും ഒപ്പം മതേതര ശക്തികളുടെ കൂട്ടായ്മകളുമാണ്. വര്‍ഗീയശക്തികളെപോലെ ന്യൂനപക്ഷങ്ങളും സായുധ മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത് നടക്കുമായിരുന്നു.
അത് സംഭവിക്കാതിരിക്കാനാണ് സംയമനത്തിന്റെ രാഷ്ട്രീയം മുസ്‌ലിംലീഗ് ഉയര്‍ത്തിക്കാട്ടിയത്. മുസ്‌ലിംലീഗിന്റെ നയം പൊതു സമൂഹം അംഗീകരിച്ചതും പരക്കെ പ്രശംസിക്കപ്പെട്ടതും ദീര്‍ഘ വീക്ഷണപരമായ ആ സമീപനം കൊണ്ടാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും മുസ്‌ലിംലീഗ് നേടിയ വിജയങ്ങള്‍ ഇത് ശരിവെക്കുന്നു. 2004, 2006 തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്കിടയില്‍ തല്‍പര കക്ഷികള്‍ വിതച്ച ആശയക്കുഴപ്പത്തിന്റെയും തെറ്റിദ്ധാരണകളുടേയും ഫലമായി മുസ്‌ലിംലീഗിനും യു.ഡി.എഫിനുമുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വേണം ശക്തമായ ഈ തിരിച്ചുവരവിനെ വിലയിരുത്താന്‍. സമുദായവും ബഹുമത സമൂഹവും യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് മുസ്‌ലിംലീഗിനൊപ്പം നിന്നു.
മുസ്‌ലിംലീഗാവട്ടെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നയവ്യതിയാനം വരുത്തുകയോ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യാതെ നിലപാടില്‍ ഉറച്ചുനിന്നു. തീവ്ര നിലപാടുകളോട് ഒത്തുതീര്‍പ്പില്ലാതെ മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊണ്ടതിന്റെ ഫലം ആദ്യമൊക്കെ കയ്പായാലും പിന്നീട് ഗുണപരമാകുമെന്ന് ഇത് തെളിയിക്കുന്നു. ആ ഉറച്ച നിലപാടുകള്‍കൊണ്ട് നാടിനും സമുദായത്തിനും ഉണ്ടായ നേട്ടങ്ങള്‍ വിസ്മരിക്കാനാവില്ല.
വിശ്വാസത്തിനും ആരാധനക്കും തടസ്സമില്ലാതെ ദേവാലയങ്ങള്‍ക്കും മതപാഠശാലകള്‍ക്കും പോറലേല്‍ക്കാതെ വിശ്വാസി സമൂഹം സുരക്ഷിതരായി.

ആരാധനാലയങ്ങള്‍ പരസ്പരം ആദരിക്കപ്പെട്ടു. ന്യൂനപക്ഷാവകാശങ്ങള്‍ ആക്ഷേപലേശമെന്യെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമായി തുടങ്ങി. ഒറ്റപ്പെട്ട ചില സന്തുലിത വാദങ്ങളുയര്‍ന്നെങ്കിലും മതേതര സമൂഹം അവയെല്ലാം അവഗണിച്ചു തള്ളി. കേരളത്തിന്റെ മതേതര മനസ്സ് ഉന്നതമായ പക്വത പ്രകടമാക്കി. രാഷ്ട്ര പുനര്‍ നിര്‍മാണത്തിലും അധികാര നിര്‍വഹണത്തിലും ജനസേവനത്തിലും മതമൈത്രി സ്ഥാപിക്കുന്നതിലും വര്‍ഗീയ, തീവ്രവാദ ശക്തികളെ പ്രതിരോധിക്കുന്നതിലും ന്യൂനപക്ഷങ്ങള്‍ വഹിച്ച നേതൃത്വപരമായ പങ്കാണ് ഈ സാഹചര്യമൊരുക്കിയത്. ഇതാണ് മുസ്‌ലിംലീഗ് നിറവേറ്റിയ ഒരു ദൗത്യം.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഏറ്റവും പുരോഗതി പ്രാപിച്ച സമൂഹമായി മലയാളികള്‍ മാറി. രാജ്യത്തെ ന്യൂനപക്ഷ ജനതയില്‍ ആസൂത്രിതമായ ക്ഷേമ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ശ്രദ്ധയും കൊണ്ട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് കേരള മുസ്‌ലിംകള്‍ക്കാണ്. ചരിത്രത്തിന്റെ പ്രതാപമുള്ള ബംഗാള്‍ മുസ്‌ലിംകളുടെ ഇന്നത്തെ ജീവിത ചിത്രം പരിശോധനാ വിധേയമാക്കിയാലറിയാം ഈ വ്യത്യാസം.
സി.പി.എം കൊണ്ടുവന്ന ബംഗാള്‍ മോഡലിന്റെ ദുരന്തമുഖമാണ് അവിടത്തെ ന്യൂനപക്ഷങ്ങള്‍. കേരളത്തിലെ കൂലിവേലക്കാരില്‍ ബഹുഭൂരിഭാഗവും പഴയ കമ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് കൃഷിയും തൊഴിലുമില്ല. വിദ്യാഭ്യാസവും ഉദ്യോഗവുമില്ല. വീടും വസ്ത്രവുമില്ല. ജീവിതം തന്നെയില്ല. 32 വര്‍ഷത്തെ സി.പി.എം ഭരണം അവരെയെത്തിച്ച പുരോഗമനത്തിന്റെ സമത്വ സുന്ദരലോകം ബംഗാളില്‍ ചെന്നാല്‍ കാണാം. മുസ്‌ലിംലീഗ് ആവിഷ്‌കരിച്ച കേരള മോഡലുമായി ഈ ബംഗാള്‍ മോഡലിനെ താരതമ്യം ചെയ്യണം.
ഖാഇദേമില്ലത്ത് കാണിച്ചു തന്ന അഭിമാനകരമായ അസ്തിത്വം എന്ന രാഷ്ട്രീയ മാര്‍ഗത്തിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ മുസ്‌ലിംലീഗ് കൈപിടിച്ചു നടത്തിയത് എത്രമാത്രം പ്രതീക്ഷാനിര്‍ഭരവും അഭിമാനപൂര്‍ണവുമായ നേട്ടങ്ങളിലേക്കാണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. മുസ്‌ലിംലീഗിനു പകരമാണെന്ന് പറഞ്ഞ് സംഘടനകളുണ്ടാക്കാന്‍ നടക്കുന്നവര്‍ ഈ ബംഗാള്‍ പാഠം ഓര്‍മിക്കണം. ചെങ്കൊടിക്കു കീഴില്‍ അഭയമന്വേഷിച്ചവര്‍ക്ക് കിട്ടിയ പ്രതിഫലം എന്താണെന്ന്. വൈകാരിക മുദ്രാവാക്യങ്ങള്‍ക്ക് അല്പായുസ്സേയുള്ളൂവെന്ന് കാലം തെളിയിച്ചതാണ്. സംയമനത്തിന്റെ പാതയാണ് നിലനില്പിന്റേത്.
ക്ഷമയും സഹനവുമാണ് വിശ്വാസിയുടെ ബലമായി എണ്ണപ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ നയസമീപനങ്ങളും ഓരോ സാഹചര്യത്തിലും വിലയിരുത്തപ്പെടേണ്ടതുണ്ട്. ആ നിലയില്‍ അബ്ദുന്നാസര്‍ മഅ്ദനി മുന്നോട്ടുവെച്ച ആശയങ്ങളുമായി ഒരു കാരണത്താലും മുസ്‌ലിംലീഗിന് പൊരുത്തപ്പെടാനാവില്ല.
പക്ഷേ, മഅ്ദനിയുടെ രാഷ്ട്രീയവും സമീപനവും എന്തു തന്നെയാവട്ടെ അദ്ദേഹത്തിന് മാനുഷികനീതി ലഭ്യമാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടേണ്ട സന്ദര്‍ഭമാണിത്. വിചാരണ കൂടാതെ ഒരാളെ തടവില്‍ വെക്കുകയും ആശങ്ക നിറഞ്ഞ ആരോഗ്യസ്ഥിതിയിലും ആവശ്യമായ ചികിത്സ നല്‍കാതിരിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്. ഒരു പൗരനും ഇങ്ങനെയൊരനുഭവമുണ്ടാവരുത്.

പൗരന് മാനുഷിക നീതി നിഷേധിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അഭിലഷണീയമല്ല. വിചാരണ കൂടാതെ ഒരാളെ ദീര്‍ഘനാള്‍ തടവില്‍ വെക്കുന്നത് പൗരാവകാശ ലംഘനമാണ്. മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി പ്രമേയം ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് മുസ്‌ലിംലീഗ് ശക്തമായി ആവശ്യപ്പെടുകയാണ്. പാര്‍ട്ടി ഇത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും മറ്റു തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.
ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല നീതി നിഷേധത്തിനെതിരായ മുസ്‌ലിംലീഗ് നിലപാട്. മഹാരാഷ്ട്രയിലുള്‍പ്പെടെ നിരപരാധികള്‍ തടവിലാക്കപ്പെടുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളിലും മുസ്‌ലിംലീഗ് ഉണ്ടാകും. കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാറിന്റെ മുന്‍വിധി നിറഞ്ഞ സമീപനമാണ് മഅ്ദനിക്ക് നീതി ലഭിക്കുന്നതിന് തടസ്സമായിത്തീരുന്നത്. അബ്ദുന്നാസര്‍ മഅ്ദനിയുടെ ആശയങ്ങളോട് വിയോജിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന് നീതി ലഭ്യമാക്കാന്‍ മുസ്‌ലിംലീഗ് മുന്നിലുണ്ടാകും. ഇക്കാര്യത്തില്‍ മുസ്‌ലിംലീഗ് നയം സുതാര്യമാണ്.
സി.പി.എമ്മിനെ പോലെ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമല്ല മുസ്‌ലിംലീഗിന്റേത്. രണ്ട് തവണയും അന്യ സംസ്ഥാന പൊലീസിന് മഅ്ദനിയെ പിടിച്ചു കൊടുത്തത് സി.പി.എം. സര്‍ക്കാറാണ്. അതിന് ശേഷം മഅ്ദനിയുടെ തടവറക്കഥകള്‍ പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ. സി.പി.എമ്മിനെ വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഈ ദ്വിമുഖ സമീപനത്തിലെ ചതിക്കുഴികള്‍ തിരിച്ചറിയണം.

Jun 29, 2010

ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി ഭീകരവാദ പട്ടികയില്‍

ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി അമേരിക്കയുടെ നിരീക്ഷണപ്പട്ടികയില്‍!

ഒഹായോ: തീവ്രവാദിബന്ധം ആരോപിച്ച് ആറു വയസ്സുകാരി മലയാളി പെണ്‍കുട്ടിയെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നിരീക്ഷണ പട്ടികയില്‍പെടുത്തി വിമാനയാത്ര തടഞ്ഞു. ഒഹായോ വെസ്റ്റ്‌ലേക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സന്തോഷ് തോമസിന്റെ മകള്‍ അലീസ തോമസ് ആണ് അമേരിക്കയുടെ ഭീകരവാദ സംശയമുള്ളവരുടെ പട്ടികയില്‍ ഇടംതേടിയത്. തന്റെ മകള്‍ എങ്ങനെ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയെന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്ന് സന്തോഷ് തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വന്‍ വിവാദമുയര്‍ത്തിയിരിക്കുകയാണ്. ക്ലീവ്‌ലാന്‍ഡില്‍നിന്ന് മിന്നപൊലിസിലേക്കുള്ള വിമാനയാത്രക്ക് എത്തിയപ്പോഴാണ് അലീസയുടെ യാത്ര അധികൃതര്‍ തടഞ്ഞത്. മകളുടെ പേര് വിമാനയാത്രക്ക് നിരോധമുള്ളവരുടെ പട്ടികയില്‍ ഉള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ സന്തോഷ് തോമസിന്റെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അലീസയുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു. എന്നാല്‍ ആറുവയസ്സുകാരി എങ്ങനെ ഭീകരവാദിയായി എന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.

രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ പലതവണ വിമാനയാത്ര നടത്തിയിട്ടുള്ള അലീസ താന്‍ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയതൊന്നുമറിയാതെ വീട്ടില്‍ ചേച്ചിയോട് കുസൃതികാട്ടി കഴിയുകയാണ്


Madhyamam June 29, 2010

Apr 3, 2010

ബോംബ് ഗുണ്ട് ആയി മാറുന്ന രാസവിദ്യ

സി. ദാവൂദ്

ബോംബും ഗുണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടും പൊട്ടിയാലറിയാം എന്നായിരിക്കും സാമാന്യമറുപടി. എന്നാല്‍ മലയാളമാധ്യമങ്ങളുടെ ഇന്നത്തെ നില നോക്കുമ്പോള്‍ അത് അങ്ങനെയാവാന്‍ തരമില്ല. ഇന്നലത്തെ ബോംബ് ഇന്ന് വെറുമൊരു ഗുണ്ട് ആയി മാറുന്നതിന്റെ രാസവിദ്യ അറിയണമെങ്കില്‍ കഴിഞ്ഞ ആഴ്ചത്തെ മതേതര മലയാള പത്രങ്ങള്‍ ചിലത് നോക്കിയാല്‍ മതി. കാര്യം ഇങ്ങനെ: മാര്‍ച്ച് 21ന് ബംഗളൂരുവില്‍ നിന്ന് പറന്നുയര്‍ന്ന് തിരുവനന്തപുരത്തിറങ്ങിയ കിങ്ഫിഷര്‍ വിമാനത്തില്‍ നിന്ന് ഒരു ബോംബ് കണ്ടെടുത്തു. പിറ്റേന്ന് മലയാള പത്രങ്ങളെല്ലാം അത് ഒന്നാം പേജ് വാര്‍ത്തയാക്കി. സുരക്ഷയെക്കുറിച്ച ഉത്കണ്ഠകള്‍ പങ്കുവെച്ചു. കൂട്ടത്തില്‍, 'വിശ്വാസ്യതയുടെ 99 വര്‍ഷങ്ങള്‍' പിന്നിട്ട 'കേരള കൌമുദി' പത്രം ന്യൂദല്‍ഹിയില്‍നിന്ന് കെ.എസ് ശരത്ലാലിന്റെ പേരില്‍ ശ്രദ്ധേയമായൊരു വാര്‍ത്ത കൊടുത്തു, 'വെടിമരുന്നു പൊതി ട്രയലോ മുന്നറിയിപ്പോ' എന്ന തലക്കെട്ടില്‍. ജനങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ധരിപ്പിക്കാനായി പ്രത്യേകം കള്ളിയിലാക്കി കേരള കൌമുദി അറിയിക്കുന്ന കാര്യങ്ങള്‍ ഒന്ന്, ഭീകരഗ്രൂപ്പായ ഇന്ത്യന്‍ മുജാഹിദീന്റെ കേരളത്തിലെയോ കര്‍ണാടകത്തിലെയോ സ്ലീപ്പര്‍ സെല്ലുകളാണ് വിമാനത്തില്‍ വെടിമരുന്ന് കണ്ടെത്തിയതിന് പിന്നിലെന്നാണ് സംശയം. രണ്ട്, നേതാക്കളില്‍ പലരെയും അറസ്റ്റ് ചെയ്തിട്ടും ഇന്ത്യന്‍ മുജാഹിദീന്റെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കരുതപ്പെടുന്നു. മൂന്ന്, ആക്രമണത്തിനു മുമ്പ് മുന്നറിയിപ്പ് നല്‍കുന്ന രീതിയും ഇന്ത്യന്‍ മുജാഹിദീനുണ്ട്. നാല്, ഇന്ത്യയില്‍ ഇന്ത്യക്കാരെ ഉപയോഗിച്ച് ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പാക് ചാരസംഘടനയായ ഐ.എസ്.ഐയും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമും നിയന്ത്രിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീന്‍.

ഈ കണ്ടെത്തലുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൌനിക്കുകയില്ലേ എന്ന് സംശയിച്ചായിരിക്കണം അടുത്ത ദിവസം (മാര്‍ച്ച് 23) പത്രാധിപര്‍ കിടിലനൊരു മുഖപ്രസംഗം തന്നെകാച്ചി: 'വിമാനത്തിലെ ബോംബ് പൊതി' എന്ന തലക്കെട്ടില്‍. കാര്യം അന്വേഷിച്ച് ഉടന്‍ കുറ്റവാളികളെ പിടികൂടിയേ അടങ്ങൂ എന്ന് പത്രാധിപര്‍ കട്ടായം പറഞ്ഞു. മുഖപ്രസംഗം വായിച്ചിട്ടോ എന്തോ അന്വേഷണ ഉദ്യോഗസ്ഥര്‍ നാടൊട്ടുക്കും പാഞ്ഞു. മാര്‍ച്ച് 28ന് തന്നെ പ്രതിയെ കൈയോടെ പിടികൂടി പത്രക്കാര്‍ക്കു മുമ്പില്‍ ഹാജരാക്കി. സ്വാഭാവികമായും പത്രാധിപരദ്ദേഹം ബോംബ്ഭീകരനെ പിടികൂടിയതില്‍ സന്തോഷിക്കാനേ തരമുള്ളൂ. എന്നാല്‍, പിറ്റേ ദിവസം പത്രം പെട്ടെന്നങ്ങ് മാറുന്നതാണ് കണ്ടത്. തലേദിവസം വരെ ബോംബ് ആയിരുന്ന സാധനം അതാ മാര്‍ച്ച് 29ന് പെട്ടെന്ന് വെറുമൊരു ഗുണ്ട് ആയി മാറുന്നു! ആ മനോഹര തലക്കെട്ട് ഇങ്ങനെ വായിക്കാം: 'തീവ്രവാദി ബന്ധമില്ല; ജീവനക്കാരുടെ കുടിപ്പക, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന; വിമാനത്തിലെ ഗുണ്ട്: പ്രതി അറസ്റില്‍'. ഹായ് എത്ര മനോഹരം, സമഗ്രം, വസ്തുനിഷ്ഠം! വായനക്കാര്‍ക്ക് തലക്കെട്ടില്‍ നിന്ന് തന്നെ കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയണമെന്നതാണ് പത്രപ്രവര്‍ത്തനത്തിലെ പ്രഫഷനലിസം. അതില്‍ പത്രം പൂര്‍ണവിജയം വരിച്ചിരിക്കുന്നു.തലേ ദിവസം വരെ ബോംബ് ആയ സാധനം പൊടുന്നനെയൊരു സുപ്രഭാതത്തില്‍ ഗുണ്ട് ആയി മാറുന്നത് എങ്ങനെയെന്ന ചോദ്യം രസതന്ത്രവിദ്യാര്‍ഥികള്‍ക്ക് വിടാം. മാര്‍ച്ച് 22ന് പത്രലേഖകന്‍ കണ്ടെത്തിയ ഇന്ത്യന്‍ മുജാഹിദീന്റെ സ്ലീപ്പര്‍ സെല്ലുകള്‍ വെറുമൊരു ഗുണ്ടില്‍ ഛേ, ഞങ്ങള്‍ക്കെന്ത് കാര്യം എന്ന മട്ടില്‍ ദുബായിലേക്ക് പോയിക്കാണും എന്നും വിചാരിക്കാം!

കാര്യം പച്ചയായി തന്നെയങ്ങ് പറഞ്ഞേക്കാം. നായര്‍ ബോംബ് വെച്ചാല്‍ അത് ഗുണ്ടും മുസ്ലിം പടക്കം പൊട്ടിച്ചാല്‍ അത് ആര്‍.ഡി.എക്സുമായി മാറുന്ന രാസപ്രവര്‍ത്തനം അടുത്ത ഏതാനും നാളുകളായി കേരളത്തിന്റെ സവിശേഷമായ രാസ^മനോഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബഹുമാന്യ പത്രാധിപന്മാരുടെ മേല്‍നോട്ടത്തിലാണ് ഈ രാസപ്രവര്‍ത്തനം നടക്കുന്നത്. പത്രങ്ങളോടൊപ്പം പ്രചരിക്കുന്ന ഒരു സംസ്കാരത്തിന്റെ ഇപ്പോള്‍ കിട്ടിയ ഒടുവിലെ ഉദാഹരണം മാത്രമായി ഇതിനെ കണ്ടാല്‍ മതി.

ഇനി മാര്‍ച്ച് 15ലേക്ക് വരിക. കൊച്ചിയില്‍ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്ന എസ്.എം.എസ് സന്ദേശം നഗരത്തില്‍ പലര്‍ക്കും കിട്ടിക്കൊണ്ടിരുന്നു. പൊലീസ് മുക്കായ മൂലകളെല്ലാം മണിക്കൂറുകളോളം അരിച്ചു പെറുക്കി. നഗരം ആശങ്കകളുടെ മുള്‍മുനയില്‍ വിറച്ചുനിന്നു. അവസാനം പൊലീസ് എസ്.എം.എസ് അയച്ച ആളുകളെ കൈയോടെ പൊക്കി. ഉടന്‍ ടി.വികളില്‍ ഫ്ളാഷ് മിന്നി. അത് വ്യാജസന്ദേശമായിരുന്നു. അയച്ച വിദ്യാര്‍ഥികളെ പിടികൂടിയിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് ഒരു ദുരുദ്ദേശ്യവുമില്ലത്രേ. പിറ്റെ ദിവസത്തെ പത്രങ്ങളും അത് തന്നെ കാച്ചി. ഒരു ദുരുദ്ദേശ്യവുമില്ലാതെ കേരളത്തിന്റെ വാണിജ്യതലസ്ഥാനത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിറുത്തിയ ഈ ചെറുപ്പക്കാര്‍ ആരാണ്? അവരുടെ പേരെന്താണ്? ഒരു പത്രവും പേര് പ്രസിദ്ധീകരിച്ചില്ല; പൊലീസ് അത് പുറത്തു വിട്ടുമില്ല. കാരണം വ്യക്തം; ഇന്ത്യന്‍ മുജാഹിദീന്റെ സ്ലീപ്പര്‍ സെല്ലുമായി ബന്ധമുണ്ടാകാന്‍ ഇടയില്ലാത്ത സമുദായത്തില്‍ പെട്ടവരാണ് ആ ധീര ചെറുപ്പക്കാര്‍.

മൂന്നാര്‍ എന്ന പ്രദേശത്ത് ഹെക്ടര്‍ കണക്കിന് ഭൂമി ടാറ്റാ കമ്പനി അന്യായമായി കൈയേറി കൈവശം വെച്ചിരിക്കുന്നുവെന്നും അത് തിരിച്ചു പിടിക്കണമെന്നുമാണ് മൂന്നാര്‍ പ്രശ്നത്തിന്റെ എല്ലാവരുമറിയുന്ന ലളിതച്ചുരുക്കം. എന്നാല്‍ മൂന്നാര്‍ പ്രശ്നത്തെക്കുറിച്ച് വ്യത്യസ്തമായൊരു തിയറി അടുത്ത കാലത്തായി കേരളത്തില്‍ രൂപപ്പെട്ടുവന്നത് വായനക്കാര്‍ അറിഞ്ഞോ? അതിങ്ങനെ: 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന, എസ്.ജയചന്ദ്രന്‍ നായര്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പത്രാധിപരായ 'സമകാലിക മലയാളം' വാരിക മൂന്നാര്‍ പ്രശ്നം വിശദീകരിക്കുന്നതിങ്ങനെയാണ്: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി എന്നീ പ്രസ്ഥാനങ്ങള്‍ കടപ്പുറം കേന്ദ്രീകരിച്ചായിരുന്നു അടുത്ത കാലം വരെ ബോംബ് (ഗുണ്ട് അല്ല) നിര്‍മാണവും തീവ്രവാദപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്. എന്നാല്‍ മുംബൈ ആക്രമണശേഷം കോസ്റ്റ് ഗാര്‍ഡ് ശക്തിപ്പെടുത്തിയതിനെത്തുടര്‍ന്ന് കടപ്പുറത്തെ കലാപരിപാടി ഫലിക്കാതായി. അങ്ങനെ സോളിഡാരിറ്റിക്കാര്‍ തീവ്രവാദ സാമഗ്രികളുമായി കിഴക്കോട്ട് വണ്ടി കയറി ഹൈറേഞ്ചിലെത്തി. അപ്പോഴാണ് അവിടെ തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റവും പറ്റിയ സ്ഥലമായ മൂന്നാര്‍ മുഴുക്കെ ടാറ്റയുടെ കൈയിലാണെന്നു കണ്ടത്. അതിനാല്‍ ഇനിമേല്‍ തീവ്രവാദം നടത്തണമെങ്കില്‍ ടാറ്റയെ കുടിയിറക്കണം. തദാവശ്യാര്‍ഥം അവര്‍ കേരളത്തിനു മേല്‍ അടിച്ചേല്‍പിച്ച അജണ്ടയാണ് മൂന്നാര്‍ പ്രശ്നം! (സമകാലിക മലയാളം. 2010 ഫെബ്രുവരി 26). മാന്യനായ ഒരാളുടെ പത്രാധിപത്യത്തിലുള്ള നിലവാരമുള്ള സാംസ്കാരികപ്രസിദ്ധീകരണത്തിലാണ് ഈ ലേഖനം വന്നതെന്നോര്‍ക്കുക. സാധാരണഗതിയില്‍ പരിഹസിച്ചു തള്ളപ്പെടുന്ന പള്‍പ്പ് സിദ്ധാന്തമായി ഇത് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, പ്രസ്തുതലേഖനം വന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഈ കേരളത്തില്‍ ഒരു പുസ്തകമിറങ്ങി. പേര്, 'മൂന്നാര്‍ രേഖകള്‍'. ഗ്രന്ഥകര്‍ത്താവ്, ടാറ്റാ ടീയുടെ ടി.ദാമു. പുസ്തകം പ്രസിദ്ധീകരിച്ചത് മലയാളത്തിലെ മുന്‍നിര പ്രസിദ്ധീകരണാലയമായ ഡി.സി ബുക്സ്. പ്രകാശനം ചെയ്തത് കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ്. സമകാലിക മലയാളം വാരികയില്‍ മൂന്നാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് വന്ന അതേ ഇസ്ലാമിക തീവ്രവാദ സിദ്ധാന്തം തന്നെയാണ് ദാമുവും പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കത്തെ ആധാരമാക്കി ജന്മഭൂമി ദിനപത്രം ഒന്നാം പേജില്‍ എട്ട് കോളം വാര്‍ത്ത നല്‍കി (മാര്‍ച്ച് 14). ആര്‍.എസ്.എസ് വാരികയായ കേസരിയും അത് ഏറ്റുപിടിച്ചു. ഇനി ദല്‍ഹിയിലെ സംഘ്പരിവാര്‍ പത്രപ്രവര്‍ത്തകര്‍ ഇത് ദേശീയ മാധ്യമങ്ങളില്‍ വിഷയമാക്കിക്കൊള്ളും. രമേശ് ചെന്നിത്തല എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് പത്രസമ്മേളനവും തീതുപ്പുന്ന പ്രഭാഷണങ്ങളുമായി ഇറങ്ങിത്തിരിക്കുമെന്നും പ്രതീക്ഷിക്കാം.

മലയാള മാധ്യമരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന അതിഭീകരമായ വംശീയവിവേചനത്തിന്റെയും വര്‍ഗീയ ചിന്താഗതിയുടെയും വിഷം തുപ്പുന്ന സാക്ഷ്യങ്ങളാണ് മേല്‍വിവരിച്ചത്. ഒരു ബസ്കത്തിക്കല്‍ കേസിലെ ഒമ്പതാം പ്രതിയായ സ്ത്രീയെ തങ്ങള്‍ കണ്ട സമയത്ത് അറസ്റ്റ് ചെയ്യാത്തതിന്റെ പേരില്‍ മലയാള മാധ്യമങ്ങളും മിതവാദ വീരന്മാരായ രാഷ്ട്രീയ നേതാക്കളും കേരളത്തിലൊഴുക്കിയ വര്‍ഗീയവിഷം നാം കണ്ടതാണ്. ലൌ ജിഹാദ് എന്ന പ്രഹേളികയുടെ പേരില്‍ ഇവര്‍ കാട്ടിക്കൂട്ടിയ പ്രചാരണ കോപ്രായങ്ങള്‍ സച്ചിദാനന്ദനെപ്പോലെ അകലെ ദല്‍ഹിയില്‍ ജീവിക്കുന്ന സാംസ്കാരികപ്രവര്‍ത്തകനെപ്പോലും അസ്വസ്ഥപ്പെടുത്തി. വിദ്വേഷവും വെറുപ്പും അസൂയയും പ്രകടിപ്പിക്കാനുള്ള അവസരമായും കഴുത്തറുപ്പന്‍ മാധ്യമ മത്സരത്തിന്റെ അനിവാര്യതയായും പത്രാധിപ മാന്യന്മാര്‍ ഈ വക ഏര്‍പ്പാടുകളെ കാണുന്നുണ്ടാവും. പക്ഷേ, നമ്മുടെ സാമൂഹികശരീരത്തെ ഇത്തരം കപട പ്രചാരണങ്ങള്‍ ഏത് വിധമാണ് ബാധിക്കുക എന്ന് ആരെങ്കിലും ഗൌരവത്തില്‍ ആലോചിക്കുന്നുണ്ടോ ആവോ?

Madhyamam 02/04/2010
Related Posts with Thumbnails