Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Nov 22, 2010

ഇനിയെങ്കിലും മുഖ്യമന്ത്രി വല്ലതും ചെയ്യുമോ?

നവംബര്‍ പതിമൂന്ന് ഒന്നുകൂടി കഴിഞ്ഞു. തൃക്കൊടിത്താനം ശബരിയില്‍ സുരേന്ദ്രകുമാറിന്റെയും ശ്രീദേവിയുടെയും ഏകമകള്‍ ശാരി എസ്.നായര്‍ മരണപ്പെട്ടത് ആറുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു നവംബര്‍ പതിമൂന്നിനായിരുന്നു. കേവലം മൂന്നുമാസം മാത്രം പ്രായമായ സ്‌നേഹയ്ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടതും അന്നാണ്. അച്ഛനാരെന്നറിയാതെ, മുലപ്പാലിന്റെ രുചിയെന്തെന്നറിയാതെ, അമ്മയുടെ മാറിടത്തിന്റെ ചൂടറിയാതെ വളരുന്ന ആ കുഞ്ഞിന് ആറുവയസ്സായിരിക്കുന്നു. അതായത് കിളിരൂര്‍ പെണ്‍വാണിഭകേസ് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
'അധികാരത്തിലേറി 24മണിക്കൂറിനകം സ്ത്രീപീഡകരെ കൈയാമംവച്ച് തെരുവിലൂടെ നടത്തു'മെന്ന പ്രഖ്യാപനം നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന്‍ ഓര്‍മിക്കുന്നുണ്ടോ എന്നറിയില്ല. ഒരു വലിയ അളവോളം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ പോന്നത്ര ശക്തി ആ പ്രഖ്യാപനത്തിന് ഉണ്ടായിരുന്നു എന്നതിന് കേരളചരിത്രം സാക്ഷി. സൂര്യനെല്ലിയില്‍തുടങ്ങി കിളിരൂരും കവിയൂരുംവരെ എത്തിയ പെണ്‍വാണിഭസംഭവങ്ങള്‍ താങ്ങാവുന്നതിലുമേറെയായിക്കഴിഞ്ഞിരുന്ന കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയും ആശ്വാസ നിശ്വാസങ്ങളോടെയുമാണ് ആ പ്രഖ്യാപനം സ്വീകരിച്ചത്. എന്നാല്‍, അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം അങ്ങേയറ്റം ഹിപ്പോക്രാറ്റിക് ആയ, തീര്‍ത്തും അപഹാസ്യമായ ഒരു പ്രസ്താവനയായി അത് അവശേഷിക്കുമ്പോള്‍ വാക്കുകള്‍ക്കപ്പുറമുള്ള ക്രൂരതകള്‍ക്കും ചതിക്കും ഇരയാക്കപ്പെട്ട ഒട്ടനവധി പേരുടെയും നീറിപ്പിടഞ്ഞ കേരളമനസ്സാക്ഷിയുടെയും മുമ്പാകെ ഇനിയും മറുപടി കിട്ടേണ്ട ചോദ്യങ്ങളായിത്തന്നെ അത് തുടരുന്നു.
നീതിതേടിയുള്ള ഒരച്ഛന്റെ യാത്രക്കും ആറുവയസ്സാകുന്നു. മകള്‍ക്ക് നീതി ലഭിക്കുവോളം താടിവടിക്കില്ല എന്ന ശപഥവുമായി ഒരു മെലിഞ്ഞ മനുഷ്യന്‍ കാഴ്ചവെക്കുന്ന പോരാട്ടശൗര്യമാണ് ചിലതെല്ലാം മറവിയിലേക്ക് തള്ളപ്പെടാതെ നമ്മുടെ ഓര്‍മകളെ ഈറനണിയിക്കുന്നത്. കരള്‍പിളര്‍ക്കുന്ന സംഭവപരമ്പരകള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന്് ഒരു നിമിഷത്തേക്കുപോലും മുക്തിയില്ലാതെ കഴിഞ്ഞ ആറുവര്‍ഷമായി ശാരിയുടെ അച്ഛനും അമ്മയും പൊരുതുകയാണ്. സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍ കൈയാമവുമായി തെരുവിലൂടെ നടക്കുന്നതു കാണാന്‍ കാത്തിരുന്ന ജനങ്ങള്‍ കണ്ടത് പക്ഷേ, മറ്റൊരു കാഴ്ചയാണ്. 2009 നവംബര്‍ പതിമൂന്നിന് മുഖ്യമന്ത്രിയെ കാണാനെത്തിയ സുരേന്ദ്രനെയും ശ്രീദേവിയെയും ശാരിയുടെ മകള്‍ സ്‌നേഹയെയും അറസ്റ്റുചെയ്ത്, വലിയ പോലീസ് സന്നാഹത്തിനിടയിലൂടെ നടത്തുന്ന കാഴ്ച!
പെണ്‍വാണിഭ സംഭവങ്ങള്‍ തുടര്‍ക്കഥയായിക്കൊണ്ടിരുന്ന കേരളത്തില്‍ വമ്പിച്ച കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിലെ ഏകസാക്ഷിയെ കൊന്നുകളഞ്ഞ് തെളിവുനശിപ്പിക്കാമെന്നും, അങ്ങനെയൊക്കെ ചെയ്തിട്ടും സ്വാധീനവും പണവുമുണ്ടെങ്കില്‍ നിസ്സാരമായി രക്ഷപ്പെടാം എന്നും കിളിരൂര്‍ സംഭവം തെളിയിച്ചു. സൂര്യനെല്ലിയിലും വിതുരയിലും പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ കൊന്നുകളയാതിരിക്കാന്‍ പ്രതികള്‍ കാണിച്ച മണ്ടത്തരത്തിന് കിളിരൂര്‍ അങ്ങനെ ഒരു തിരുത്തായി. അതിനുശേഷം കേരളത്തില്‍ പെണ്‍വാണിഭ സംഘങ്ങളുടെ പിടിയിലകപ്പെട്ട് പീഡനങ്ങള്‍ക്കിരയായ കുട്ടികള്‍ക്കൊന്നും ജീവന്‍ തിരിച്ചുകിട്ടിയിട്ടില്ല. കൊട്ടിയം, കവിയൂര്‍, തിരുവല്ല, പൂവരണി ഇവയെല്ലാം ഘോരദാരുണ സാക്ഷ്യങ്ങള്‍. ശാരി സംഭവത്തിന്റെ കാലത്ത് കേരളത്തില്‍ പലതും പറഞ്ഞുകേട്ടിരുന്നു, വിഐപികളായ പ്രതികളെപ്പറ്റിയും മറ്റുമൊക്കെ. പക്ഷേ, സ്‌നേഹക്ക് ജന്മം നല്‍കിയതിനുശേഷം മൂന്നുമാസത്തോളം മെഡിക്കല്‍ കസ്റ്റഡിയിലായിരുന്ന ശാരി എങ്ങനെ മരണപ്പെട്ടു, ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം കൂടിയിരുന്നു എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു, ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം അനുവദനീയമായതിലും കൂടുതല്‍ അളവില്‍ എങ്ങനെയെത്തി, കേസിന്റെ തന്നെ അന്വേഷണം എവിടെ വരെയായി, വി.ഐ.പി പ്രതികള്‍ക്ക് എന്തു സംഭവിച്ചു, ഇതൊന്നും ഇന്നും ആര്‍ക്കും അറിയില്ല. പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്ന പേരും പണവും സ്വാധീനവുമുള്ളവര്‍ പോറല്‍പോലുമേല്‍ക്കാതെ മാന്യന്മാരായി വിലസുന്നുമുണ്ട്. കവിയൂരില്‍ ഒരു കുടുംബംതന്നെ കിളിരൂര്‍ സംഭവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്നു. അതിനെപ്പറ്റിയും അന്വേഷണമില്ല. കിളിരൂര്‍ കവിയൂര്‍ കേസുകള്‍ തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന പരസ്‌പരബന്ധംപോലും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നില്ല.
കിളിരൂര്‍-കവിയൂര്‍ സംഭവങ്ങളുടെ മാത്രം സ്ഥിതിയും ഗതിയുമല്ല ഇത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ ഒന്നാണ് സൂര്യനെല്ലിയില്‍ നടന്നത്. പുറത്തുവന്ന പെണ്‍വാണിഭ സംഭവങ്ങളില്‍ ആദ്യത്തേത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ സാമൂഹികപ്രതിബദ്ധതയൊന്നു കൊണ്ടുമാത്രമാണ് പുറംലോകം വാര്‍ത്തയറിഞ്ഞത്. തങ്ങളുടെ മകള്‍ക്ക് സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്, തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന തീവ്രവ്യഥ ഇനിയൊരു രക്ഷിതാക്കള്‍ക്കും അനുഭവിക്കേണ്ടിവരരുത് എന്ന ചിന്തയാണ് തന്റെ മകള്‍ക്കുണ്ടായ അത്യാപത്ത് പുറംലോകത്തെ അറിയിക്കാനും കേസുകൊടുക്കാനും അവരെ പ്രേരിപ്പിച്ചത്. സ്വന്തം മകളുടെ മാത്രം അമ്മയായല്ല, അചിന്ത്യമായ അളവിലുള്ള സാമൂഹിക കുറ്റവത്കരണത്തിന്റെയും സാംസ്‌കാരിക അപചയത്തിന്റെയും പിടിയിലമര്‍ന്നുപോകുന്ന ഒരു തലമുറയുടെ മുഴുവന്‍ മാതൃസ്ഥാനത്ത് നില്‍ക്കാന്‍ ധൈര്യംകാണിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മയും മുന്നോട്ടുവന്നു.
പക്ഷേ, സമൂഹവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ നീതിപീഠവും അവര്‍ക്കെന്തു തിരികെ നല്‍കി? കേരളഹൈകോടതിയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത വിധിയാണ് സൂര്യനെല്ലി വിഷയത്തില്‍ ഉണ്ടായത്. അതിവേഗകോടതി കുറ്റക്കാരെന്നു കണ്ടെത്തിയ മുഴുവന്‍ പ്രതികളെയും ഹൈകോടതി വെറുതെ വിട്ടു. പേരിന് ഒന്നാം പ്രതിക്ക് ജീവപര്യന്തം. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ അന്ന് അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാറിന് ഏറെ ആലോചിക്കേണ്ടിവന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി സുപ്രീകോടതിയുടെ മേശയില്‍ അപ്പീല്‍ അടയിരിക്കുന്നു. എന്നാല്‍, പ്രതിചേര്‍ക്കപ്പെട്ട രാഷ്ട്രീയക്കാരെ കുറ്റവിമുക്തരാക്കാന്‍ സുപ്രീംകോടതിക്ക് ഏറെയൊന്നും സമയംവേണ്ടിവന്നില്ല. അവര്‍ക്കെല്ലാം നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരികെ കിട്ടുകയും ചെയ്തു. പക്ഷേ, തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജീവിതം തന്നെ കൈവിട്ടുപോയ ഒരു കുടുംബം തികച്ചും ഒറ്റപ്പെട്ട് ഏതാണ്ട് ബഹിഷ്‌കൃതരുടെ നിലയില്‍ ശിഷ്ടജീവിതം തള്ളിനീക്കുന്നു. 'നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്' എന്ന ചൊല്ലിന് ഇന്നാട്ടില്‍ എന്തെങ്കിലും അര്‍ഥം അവശേഷിക്കുന്നുണ്ടോ എന്നറിയില്ല.
ഏറെ പൈശാചികമായിരുന്നു പിന്നീട് പാലായിലെ പൂവരണിയില്‍നിന്നും കേട്ടത്. പതിമൂന്ന് വയസ്സ് തികയാത്തൊരു പെണ്‍കുട്ടി, പലകൈകള്‍ മറിഞ്ഞപ്പോള്‍ ഒന്നിലേറെതവണ ഗര്‍ഭിണിയായെന്നും അബോര്‍ഷന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പ് വീണ്ടും കൈമാറ്റത്തിന് വിധേയമാക്കപ്പെട്ടെന്നും കുട്ടിക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ ഹോര്‍മോണ്‍ കുത്തിവെപ്പുനടത്തിയെന്നുമുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് മറക്കുക, എങ്ങനെയാണ് പൊറുക്കുക, എങ്ങനെയാണ് സഹിക്കുക! ഒടുവില്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചുവെന്നതടക്കം അറിയാനും നാം വിധിക്കപ്പെട്ടു. അറവുമാടുകളോട് കാണിക്കുന്ന ദയക്കോ ദാക്ഷിണ്യത്തിനോ ഉള്ള അര്‍ഹതപോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്കില്ലേ? എന്തായി അന്വേഷണം? ആര്‍ക്ക് നീതിലഭിച്ചു?
വിതുരയും ഐസ്‌ക്രീം പാര്‍ലറും ഒക്കെ കാലപ്പഴക്കംകൊണ്ട് നമ്മുടെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോയേക്കാം. പക്ഷേ, വിതുര കേസിലെ സാക്ഷിയായിരുന്ന പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത് എന്തുകൊണ്ട്, ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടി റജീന ഗുണ്ടാലിസ്റ്റില്‍ പ്രതിചേര്‍ക്കപ്പെട്ടത് എങ്ങനെ, ഇതിനൊന്നും ഇനിയും ഉത്തരമായിട്ടില്ല. അമ്പലപ്പുഴയിലെ സ്‌കൂള്‍ വളപ്പില്‍ മൂന്നുപെണ്‍കുട്ടികള്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിനും തൃപ്തികരമായ വിശദീകരണം തരാന്‍ അന്വേഷണങ്ങള്‍ക്കും സര്‍ക്കാറിനും ഇനിയുമായിട്ടില്ല.
കേരളത്തെ വല്ലാതെ പിടിച്ചുലച്ച ഈ കേസുകളിലെല്ലാം സിനിമാ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം പല ഉന്നതന്മാരുടെയും പേരുകള്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, ഒരു കേസിലും സത്യസന്ധമായ അന്വേഷണം നടക്കുകയോ കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. നികൃഷ്ടമായ ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. എത്രയോ കുഞ്ഞുങ്ങളുടെ ദാരുണമരണങ്ങള്‍, എത്രയോ കുഞ്ഞുങ്ങളുടെ നിലവിളികള്‍ കുറഞ്ഞോരു നാളുകള്‍ക്കുള്ളില്‍ കേരളത്തിലുണ്ടായി. ഇതടക്കം എല്ലാത്തരം അധമവൃത്തികളും നമ്മുടെ ഈ സംസ്ഥാനത്ത് ഇടംപിടിച്ച് വളരുന്നു. അങ്ങേയറ്റം ജീര്‍ണമായിത്തീര്‍ന്നിരിക്കുന്ന സാംസ്‌കാരികാവസ്ഥയുടെയും സാമൂഹിക അന്തരീക്ഷത്തിന്റെയും പ്രതിഫലനമാണ് ഇതെല്ലാം. തെല്ലെങ്കിലും മാറ്റം സംജാതമാകണമെങ്കില്‍ സൂര്യനെല്ലി മുതല്‍ എല്ലാ കേസുകളിലും സത്യസന്ധമായ അന്വേഷണം നടക്കണം. കൊലയാളികളും ദുര്‍മാര്‍ഗികളും എത്ര ഉന്നതരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതിനുതകുന്ന സാംസ്‌കാരിക ഉണര്‍വ് കേരളത്തില്‍ സൃഷ്ടിക്കപ്പെടണം. ജനാധിപത്യ മനസ്സാക്ഷി വിജൃംഭിതമായിത്തീരണം. സ്ത്രീപുരുഷ ഭേദമെന്യേ ഏതൊരാളും അതില്‍ പങ്കാളികളാകുമ്പോഴേ ഇനിയുള്ള കുഞ്ഞുങ്ങളെയെങ്കിലും നമുക്ക് രക്ഷിച്ചെടുക്കാനാകൂ.
പക്ഷേ, കസേരയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പെങ്കിലും അച്യുതാനന്ദന്‍ തന്റെ പൂര്‍വപ്രസ്താവന ഓര്‍മിക്കുമോ? ഉന്നതരായ കൊടുംകുറ്റവാളികളില്‍ ഒരാളെയെങ്കിലും കൈയാമം വെച്ച് പൊതുജനസമക്ഷം ഹാജരാക്കുമോ?

മിനി കെ. ഫിലിപ്പ്

Madhyamam November 19, 2010

Jun 3, 2010

ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും........


വിമാന ദുരന്ത സ്ഥലത്ത് നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍
മംഗലാപുരം: 158 പേരുടെ ദാരുണ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തില്‍ പെട്ടവരുടെ പണവും സ്വര്‍ണവും കവര്‍ന്ന വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. ബജ്പെ കുപ്പപദവ് സ്ക്കൂളിന് സമീപത്തെ സത്താര്‍(23) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 130 ഗ്രം സ്വര്‍ണ്ണവും 6,36,700 രൂപയും കണ്ടെടുത്തു. പ്രതിയെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പന്തിയിലായിരുന്നു സത്താര്‍. ഇതിനിടയിലാണ് ഇയാള്‍ പണവും സ്വര്‍ണവും കൈക്കലാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടം വരെ സ്ഥലത്തുണ്ടായിരുന്ന സത്താര്‍ മറവൂര്‍ സ്വദേശികളായ അല്‍താഫ്, റിഷാദ് എന്നിവരുടെ സഹായത്തോടെ സ്വര്‍ണ്ണം പലസ്ഥലങ്ങളിലായി ഒളിപ്പിച്ച് വെയ്ക്കുകയായിരുന്നുവെന്ന് പറയുന്നു. ദുരന്തം നടന്ന് രണ്ട് ദിവസത്തിന് ശേഷം സത്താറും മറ്റു രണ്ട് പേരും നടത്തിയ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നുവെന്ന് പോലീസ് പറയുന്നു. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാക്കള്‍ സാന്‍ട്രോ കാറില്‍ മംഗലാപുരം നഗരത്തില്‍ ചുറ്റികറങ്ങുന്നത് പതിവാക്കിയതോടെ പോലീസിന്റെയും നാട്ടുകാരുടെയും സംശയം ഇരട്ടിച്ചു. ദുരന്ത സ്ഥലത്ത് നിന്നും സത്താറിന്റെ നേതൃത്വത്തില്‍ സ്വര്‍ണവും പണവും സ്വന്തമാ​ക്കിയെന്ന രഹസ്യ സന്ദേഷം രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വെങ്കിടേഷ് പ്രസന്നയ്ക്ക് ലഭിച്ചു. തുടര്‍ന്ന് സത്താറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. സത്താറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. സ്വര്‍ണം വീടിനോടടുത്തുള്ള കോഴിക്കൂട്ടിനകത്തു നിന്നാണ് കണ്ടെടുത്തത്.

WWW.KASARGODVARTHA.COM

May 10, 2010

മകന്റെ വീടിന്റെ വരാന്തയില്‍ ഭക്ഷണം കിട്ടാതെ തളര്‍ന്നുവീണു



ആലുവ: മകന്റെ വീടിന്റെ സിറ്റൗട്ടില്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നുവീണ തൊണ്ണൂറുകാരിയെ നാട്ടുകാരും പോലീസും ഇടപെട്ട് വീട്ടില്‍ കയറ്റി.
തായിക്കാട്ടുകര കുന്നുംപുറം പറയമുറി വീട്ടില്‍ ഖദീജയ്ക്കാണ് മാതൃദിനത്തിന്റെ തലേന്ന് ഈ ദുര്‍ഗതി. അഞ്ചു മക്കളുടെ വീട്ടിലുമായി ഊഴമനുസരിച്ച് താമസിക്കുകയാണ് ഖദീജ. ശനിയാഴ്ച കൊച്ചുമകള്‍ തായിക്കാട്ടുകരയിലുള്ള ഇളയമകന്റെ വീട്ടില്‍ ഖദീജയെ കൊണ്ടുചെന്നുവിട്ടു. ഖദീജയെ പുറത്തുകണ്ടതോടെ ഗള്‍ഫിലുള്ള മകന്റെ ഭാര്യ വീടുപൂട്ടി ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് പോകുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
രാത്രി വൈകിയും വീടിന്റെ സിറ്റൗട്ടില്‍ കിടന്ന ഖദീജയെ കണ്ട് അയല്‍വാസി അന്വേഷിച്ചുചെന്നപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചുവരുത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് മരുമകള്‍ പോയ ഫ്‌ളാറ്റിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഖദീജയുടെ ഗള്‍ഫിലുള്ള മകന് ഫോണ്‍ചെയ്തു. വീട് തുറന്ന് ഉമ്മയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ മകന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഖദീജയ്ക്ക് വീട്ടില്‍ കയറാനായത്.

Mathrubhumi Posted on: 10 May 2010

Apr 27, 2010

ഹര്‍ത്താലോ?

ഹര്‍ത്താലോ?
Monday, April 26, 2010
ഉമ്മന്‍ ചാണ്ടി (പ്രതിപക്ഷ നേതാവ്)

കേരളത്തിലെ ഹര്‍ത്താലുകളെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ഒരു കണക്കുണ്ട്. കഴിഞ്ഞ നാലേകാല്‍ വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ചെറുതും വലുതുമായ 295 ഹര്‍ത്താലുകളാണ് നടന്നത്. 18 എണ്ണം പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ഹര്‍ത്താലുകളാണ്. ഇടതുപക്ഷം^ എട്ട്, ബി.ജെ.പി^ എട്ട്, യു.ഡി.എഫ്^രണ്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷം പ്രതിപക്ഷത്തിരുന്ന് നടത്തിയത് 22 ഹര്‍ത്താലുകള്‍. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള യു.ഡി.എഫ് നടത്തിയത് രണ്ട് ഹര്‍ത്താലുകള്‍. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഇടതുപക്ഷത്തിന്റെ പ്രധാന സമരായുധം ഹര്‍ത്താല്‍ തന്നെ.

സമീപകാലത്ത് ഏറ്റവുമധികം ദേശീയ^സംസ്ഥാന ഹര്‍ത്താലുകള്‍ നടന്നത് 2008ല്‍ ആണ്. 2006ല്‍ നാല്, 2007ല്‍ രണ്ട്, 2009ല്‍ രണ്ട്, 2010ല്‍ ഇതുവരെ രണ്ട് എന്നിങ്ങനെയാണ് മേജര്‍ഹര്‍ത്താലുകളുടെ എണ്ണം. 2008ല്‍ നടന്ന ഒന്‍പതു ഹര്‍ത്താലുകളില്‍ ബി.ജെ.പി^നാല്, എല്‍.ഡി.എഫ്^ നാല്, യു.ഡി.എഫ്^ ഒന്ന്. 2008 ജൂലൈയിലാണ് ഇടതുപക്ഷം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഹര്‍ത്താലുകളുടെ പ്രളയമുണ്ടായത്.

കേന്ദ്രത്തിനെതിരെ ആ വര്‍ഷം സി.പി.എമ്മും ബി.ജെ.പിയും മാറിമാറി എട്ട് ഹര്‍ത്താലുകള്‍ നടത്തി. യു.പി.എ സര്‍ക്കാറിനെ അന്നുവരെ പുറത്തുനിന്നു പിന്തുണച്ചുകൊണ്ടിരുന്ന ഇടതുപക്ഷത്തിനു പിന്തുണ പിന്‍വലിച്ചുകഴിഞ്ഞപ്പോള്‍ മാത്രമാണ് കേന്ദ്രം മോശമാണെന്ന ബോധോദയം ഉണ്ടായത്. ഇരുകൂട്ടര്‍ക്കും ആസന്നമായ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലക്ഷ്യം.
ഇടതുപക്ഷത്തിന്റെ ദേശീയഹര്‍ത്താല്‍ യഥാര്‍ഥത്തില്‍ കേരളത്തെ മാത്രമേ ബാധിക്കാറുള്ളൂ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഹര്‍ത്താലിനെ പ്രാകൃതമായ സമരമുറ എന്നാണു വിശേഷിപ്പിച്ചത്. ഒരു ഹര്‍ത്താലിനും കൊല്‍ക്കത്തയെ നിശ്ചലമാക്കാന്‍ സാധിക്കില്ല. അവിടെ ജീവിതം ഹൂഗ്ലി നദിപോലെ ഒഴുകിക്കൊണ്ടിരിക്കും. പിന്നെ ത്രിപുര. ജനങ്ങളെ ബന്ദികളാക്കി അവരും സമരം ചെയ്യാറില്ല. കേരളത്തിന്റെ നെഞ്ചില്‍ ചവിട്ടുനിന്നുകൊണ്ടു മാത്രമേ സി.പി.എമ്മിനു ദേശീയതലത്തില്‍ ജനജീവിതം പാടേ സ്തംഭിപ്പിച്ചു എന്നു വിജയഭേരി മുഴക്കാന്‍ കഴിയൂ.
രാജ്യത്ത് ആദ്യമായി ബന്ദ് നിരോധിച്ച സംസ്ഥാനം കേരളമാണ്. 1997ലാണു ഹൈകോടതി നിര്‍ണായകമായ ഈ വിധി പ്രസ്താവിച്ചത്. അതു സുപ്രീംകോടതി ശരിവെച്ചു. 2004ല്‍ ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതി വിസമ്മതിച്ചു. അതിന്റെ മറവില്‍ ബന്ദിനെ ഹര്‍ത്താലാക്കി മാറ്റുകയാണ് എല്ലാവരും ചെയ്യുന്നത്. ജനജീവിതം സുഗമമാക്കാന്‍ കോടതി അന്ന് ഒമ്പതിന നിര്‍ദേശങ്ങള്‍ നല്‍കി. അവ നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. പക്ഷേ, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താലുകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ കോടതിനിര്‍ദേശങ്ങള്‍ കാറ്റില്‍ പറക്കുന്നു. പ്രതിഷേധിക്കാനുള്ള ആരുടെയും അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പ്രതിഷേധിക്കാന്‍ അവകാശമുള്ളതുപോലെ തന്നെ പ്രതിഷേധത്തില്‍ നിന്നു വിട്ടുനില്‍ക്കാനും അവകാശമുണ്ട്. അതാണു മാനിക്കപ്പെടേണ്ടത്. അതാണ് ലംഘിക്കപ്പെടുന്നത്.

കേരളം നിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പരമ്പരാഗത കാഴ്ചപ്പാടുകളും സമീപനങ്ങളും മാറേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, സര്‍ക്കാര്‍ ജോലി നേടി, സര്‍ക്കാറിന്റെ പെന്‍ഷന്‍ പറ്റി കഴിയുന്ന ആ കാലംമാറി. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമൊരുക്കി സംരംഭകരെ സ്വീകരിച്ച് അതിലൂടെ സമ്പത്തും തൊഴിലവസരങ്ങളും ഒരുക്കുന്ന കാലഘട്ടത്തിലാണു നാം. അതിന് ഉതകുന്ന സമീപനങ്ങളും പരിപാടികളുമാണ് എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
നമ്മുടെ രാജ്യത്തും മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയിട്ടും ഇന്ത്യ കുലുങ്ങിയില്ല. ഐ.ടി മേഖലപോലും വീണ്ടും ഉഷാറായി. റിക്രൂട്ട്മെന്റുകള്‍ പുനരാരംഭിച്ചു. എല്ലാ മേഖലകളും വീണ്ടും വളര്‍ച്ചയുടെ പാതയിലാണ്. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചത് കേരളത്തിനാണ്. ലക്ഷക്കണക്കിനു മലയാളിയുവാക്കള്‍ കേരളത്തിനു പുറത്തുപോയി തൊഴില്‍ കണ്ടെത്തി. പുതിയ സാമ്പത്തികക്രമത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത സംസ്ഥാനമാണു കേരളം. മറ്റു സംസ്ഥാനങ്ങള്‍ മല്‍സരിച്ചു നേട്ടം കൈവരിക്കുന്നു.

വിലക്കയറ്റത്തിനെതിരേയാണല്ലോ ഇത്തവണത്തെ ഹര്‍ത്താല്‍. കേരളത്തിലെ ജനങ്ങളെ പട്ടിണിയിലാക്കിയതു കേന്ദ്രമാണെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിനു കേന്ദ്രം മാത്രമാണോ ഉത്തരവാദികള്‍? മുന്‍വര്‍ഷം ഉണ്ടായ രൂക്ഷമായ വരള്‍ച്ച, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിലക്കയറ്റമുണ്ടായി എന്നത് വാസ്തവമാണ്. അതിനു കേന്ദ്രം അതിന്റേതായ രീതിയില്‍ പരിഹാരം തേടുകയും ചെയ്തു.
രണ്ടു രൂപക്ക് അരിയാണല്ലോ സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ വിലക്കയറ്റവിരുദ്ധ നടപടി. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട അന്ത്യോദയ അന്നയോജനക്കാര്‍ക്ക് കേന്ദ്രം മൂന്നു രൂപക്കു നല്‍കുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ സബ്സിഡി നല്‍കി രണ്ടു രൂപക്കു നല്‍കുന്നത്. കേന്ദ്രം ഈ ഒരു കിലോ അരിക്ക് നല്‍കുന്ന സബ്സിഡി 18.15 രൂപ. ബി.പി.എല്ലുകാര്‍ക്ക് 5.85 രൂപയ്ക്കാണു കേന്ദ്രം അരി നല്‍കുന്നത്. അതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 3.85 രൂപ. കേന്ദ്രം ഒരു കിലോക്ക് നല്‍കുന്നത് 15.49 രൂപ. എ.പി.എല്ലിനു 8.30 രൂപക്ക് ഇവിടെ അരിവിതരണം ചെയ്യുന്നത് കേന്ദ്രം കിലോക്ക് 12.84 രൂപ വീതം സബ്സിഡി നല്‍കുന്നതുകൊണ്ടു മാത്രമാണ്. ഇത് കേന്ദ്രത്തിന്റെ ബാധ്യതതന്നെ. അതേ ബാധ്യതയും പ്രതിബദ്ധതയും സംസ്ഥാന സര്‍ക്കാറിനുമില്ലേ?
സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന പ്രതിബദ്ധത അളക്കാന്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മാത്രം പരിശോധിച്ചാല്‍ മതി. അതിന്റെ നടത്തിപ്പില്‍ ഏറ്റവും പിന്നിലാണ് കേരളം. നൂറു ദിവസം തൊഴില്‍ നല്‍കേണ്ടതിനു പകരം 2008^09ല്‍ നല്‍കിയത് വെറും 22 ദിവസം. അടുത്ത വര്‍ഷം 31 ദിവസവും. ആയിരം കോടി വരെ ചെലവഴിക്കാമായിരുന്നിട്ടും 2008^09ല്‍ ചെലവഴിച്ചത് വെറും 277 കോടി. അടുത്ത വര്‍ഷം 450 കോടി. പദ്ധതി നടത്തിപ്പില്‍ 27ാം സ്ഥാനത്താണു കേരളം.
സംസ്ഥാനത്ത് 22 കേന്ദ്രപദ്ധതികളാണു നടപ്പാക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് അമ്പതിനായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം വന്നു. കേന്ദ്രബജറ്റില്‍ കേരളത്തിനു കൈനിറയെ തന്നു. എന്നിട്ടും എന്തിനാണ് ഹര്‍ത്താല്‍പോലുള്ള മാരകായുധമെടുത്ത് കേന്ദ്രത്തിനെതിരെ ചുഴറ്റുന്നത്?

Malayala Manorama, Mathrubhumi, Madhyamam, Chandrika 26/04/2010

Apr 8, 2010

ഒരു കുല പഴത്തിനു 51000 രൂപ

കേരയാന്‍

കേരയാന്‍

'മുകുന്ദന്‍ സാര്‍, അക്കൌണ്ട്സ് ഓഫിസില്‍നിന്ന് ഒണ്‍ മിസ്റ്റര്‍ കൃഷ്ണന്‍കുട്ടി വിളിച്ചിരുന്നു.
സാറിന് 21ാം തീയതിയാണ് ഡേറ്റ് തന്നിരിക്കുന്നത് എന്നു പറയാന്‍ പറഞ്ഞു.'
'അയ്യോ. അന്ന് ഓഡിറ്റ് വെച്ചിരിക്കുന്ന ദിവസമല്ലേ? എങ്ങനെ ലീവെടുക്കാന്‍'?'ആരാ സാര്‍? എന്താ കാര്യം?'
'തേങ്ങാവെട്ടുകാരനാ ^കൃഷ്ണന്‍കുട്ടി.'
'അക്കൌണ്ട്സ് ഓഫിസില്‍നിന്നാണെന്നു പറഞ്ഞു.'
'അതെ. അയാള്‍ക്ക് അവിടെ എന്തോ ജോലിയുണ്ട്.'
മുകുന്ദന്‍ ഡയറിയില്‍നിന്ന് ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് കൃഷ്ണന്‍കുട്ടിയെ വിളിച്ചു.
'ങാ, മുകുന്ദന്‍ സാറാണോ. സാറിപ്പം വിളിച്ചതു ഭാഗ്യമായി. അഞ്ചു മിനിറ്റു കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കലക്ടറാപ്പീസിലെ പീറ്റര്‍ സാറിന് ആ ഡേറ്റ് കൊടുക്കുമായിരുന്നു.'
'കൃഷ്ണന്‍കുട്ടി, 21ന് എനിക്ക് ലീവ് കിട്ടാന്‍ ബുദ്ധിമുട്ടാണ്.'
'എന്നു പറഞ്ഞാലെങ്ങനാ സാറേ, അടുത്തൊന്നും വേറെ ഡേറ്റ് ഒഴിവില്ല. ലീവിന്റെ കാര്യം പറഞ്ഞാല്‍ ഞാനും ലീവെടുത്തു തന്നാ വരുന്നത്.'
'ഞായറാഴ്ചയോ?'
'അറിഞ്ഞില്ലേ? അന്നാണ് ഞങ്ങളുടെ യൂനിയന്റെ സംസ്ഥാന സമ്മേളനം. കൂപ്പണുമായി സാറിനെ കാണാന്‍ വരുന്നുണ്ട്.'
'എന്നാല്‍ മാറ്റേണ്ട. 21ാം തീയതി തന്നെയാകട്ടെ. ഞാന്‍ എങ്ങനെയും ലീവെടുക്കാം.'
'പിന്നെ, പുതിയ റേറ്റുവിവരമൊക്കെ അറിഞ്ഞല്ലോ. ഒരു തെങ്ങിന് 25 രൂപ.'
'അത് കൂടുതലല്ലേ?'
'കഴിഞ്ഞയാഴ്ച സ്റ്റഡി ക്ലാസുണ്ടായിരുന്നു. എല്ലാ മേഖലയിലും വിലക്കയറ്റമല്ലേ? ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ എതിരിട്ടുകൊണ്ട് മുകളിലേക്ക് കയറുന്നതിന്റെ റിസ്ക് വേറെ. എല്ലാം കണക്കിലെടുക്കുമ്പോള്‍ ഈ റേറ്റ് കൂടുതലല്ല. ഞങ്ങള്‍ക്കും പിടിച്ചുനില്‍ക്കേണ്ട?'
'സമ്മതിച്ചു. വന്നാ മതി.'
ഓഫിസറെ തേങ്ങയിടലിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താന്‍ വളരെ പാടുപെട്ടു.
ഒടുവില്‍ ഓഡിറ്റ് ഫയലുകള്‍ തലേന്നാള്‍തന്നെ റെഡിയാക്കാമെന്ന ഉറപ്പിന്മേല്‍ ലീവ് കിട്ടി.
മഹത്തായ നാളികേര വിളവെടുപ്പ് കഴിഞ്ഞ് ഓഫിസിലെത്തിയ മുകുന്ദനോട് സഹപ്രവര്‍ത്തകന്‍:
'ഇനി കുറച്ചുദിവസത്തേക്ക് മുകുന്ദന്‍ വലിയ തേങ്ങാമുതലാളിയായിരിക്കും!'
'ഇരുപതു തെങ്ങില്‍നിന്ന് 450 രൂപയുടെ തേങ്ങ കിട്ടി. കൂലി 500 രൂപ.'
'പിന്നെന്തിനാ തേങ്ങയിടുന്നത്?'
'ഉണങ്ങി തലയില്‍ വീണാല്‍ ഇതിനേക്കാള്‍ ചെലവല്ലേ?'
'തറയില്‍നിന്ന് തേങ്ങയിടാവുന്ന ഉപകരണം കണ്ടുപിടിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയല്ലേ?'
'ബഹു. മന്ത്രിജീ, ഭൂമിയില്‍നിന്ന് ചാന്ദ്രയാനിലെത്തിയ ഐ.എസ്.ആര്‍.ഒയോട് പറഞ്ഞിട്ടായാലും ഉടമസ്ഥന് ഭൂമിയില്‍നിന്ന് തേങ്ങയിടാന്‍ ഒരു പദ്ധതി കണ്ടെത്തിയേ തീരൂ. അല്ലെങ്കില്‍ നമ്മുടെ കല്‍പവൃക്ഷത്തിന്റെ കടയ്ക്കല്‍ നാം തന്നെ കത്തിവെക്കേണ്ടിവരും. തേങ്ങയാണെ സത്യം.'


വി. സുരേശന്‍, തിരുവനന്തപുരം
Wednesday, April 7, 2010
MADHYAMAM
Related Posts with Thumbnails