Oct 16, 2010

ഇന്ത്യയിലും ഒരു എമിരേറ്റ്സ് ഐഡി!



സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റെ ഒരു സിനിമയില്‍ ഗ്രാമപ്രദേശത്ത് വരാന്‍ പോകുന്ന വിമാനത്താവളത്തിന്റെ ഗുണങ്ങളെക്കുറിച്ച് രണ്ട് പേര്‍ സംസാരിക്കുന്ന രംഗമുണ്ട്. വിമാനത്താവളം വരുന്നതോടെ വീട്ടിലൊരു വിരുന്നുകാരന്‍ വന്നാല്‍ രണ്ട് മിനിറ്റു കൊണ്ട് വിമാനത്തില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാമെന്ന് അതിലൊരു കഥാപാത്രം പറയുന്നു. പിന്നീട് സ്ഥലമേറ്റെടുക്കലില്‍ നിന്ന് കമ്മീഷന്‍ ലഭിക്കുന്ന ഒരു പ്രാദേശിക നേതാവ് 'പാവങ്ങള്‍ക്ക് ഒരു വിമാനത്താവളം അത്യാവശ്യമല്ലേ' എന്ന് പറഞ്ഞ് വിമാനത്താവളത്തിന് വേണ്ടി ജനപിന്നോക്ക യാത്രയും നടത്തുന്നുണ്ട്. ഇത് പഴയ ചില ഇന്ത്യന്‍ സംഭവകഥകളുടെ രസകരമായ പകര്‍ത്തിയെഴുതലുകളാണെന്ന് പറയാം.

നെഹ്‌റുവിന്റെ കാലത്ത് വന്‍കിട ജലപദ്ധതികള്‍ക്ക് വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ വെള്ളത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ പോയപ്പോള്‍ ചില ആദിവാസികള്‍ ചോദിച്ചത്രെ, ഇത് അരി തരുമോ എന്ന്. അരി മാത്രമല്ല ഗോതമ്പും തരും എന്ന് അവരുടെ ഭൂമി ഏറ്റെടുക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് കഥ. ഇത് അസംഭവ്യമായ ഒന്നായിരിക്കാന്‍ സാധ്യതയില്ല. നേരത്തെ പറഞ്ഞ സിനിമയിലടക്കം പലപ്പോഴും സംഭവിക്കുന്ന സത്യം തന്നെയാണിത്. അതുകൊണ്ട് വികസനം പാവപ്പെട്ടവന് എന്ത് നേട്ടമുണ്ടാക്കുന്നു എന്ന പരിഹാസം കലര്‍ന്ന വിമര്‍ശനങ്ങള്‍ കഥയായും സിനിമയായും സമൂഹത്തില്‍ നിറയുന്നത്.

ഇതോര്‍ക്കാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ 'ആധാര്‍' ആണ്. യു.ഐ.ഡി (Unique Identification Number Project) എന്ന ഈ പദ്ധതി ഏറെ ചര്‍ച്ചയ്ക്കും ഒപ്പം വിവാദങ്ങള്‍ക്കും ഇപ്പോള്‍ വഴിതെളിയിച്ചു കഴിഞ്ഞു. ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന് ചോദിക്കാമെങ്കിലും കാര്‍ഡില്‍ ചിലതെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം. അതില്‍ രാഷ്ട്രീയം ഒഴിഞ്ഞിരിക്കുന്നുണ്ടെന്ന് ഒരു വിഭാഗം. ജനങ്ങള്‍ക്ക് നല്ലതിനെന്ന് മറുപക്ഷം. ചര്‍ച്ചകള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ യു.ഐ.ഡി. അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

എന്തൊക്കെയായാലും പതിവുപോലെ പദ്ധതി ഉദ്ഘാടനം കെങ്കേമമായി നടന്നു. സപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലെ നന്ദര്‍ബാറിയിലെ തെംപാലി ആദിവാസി ഗ്രാമത്തില്‍ വെച്ച് മന്‍മോഹന്‍സിങും സോണിയാഗാന്ധിയും പങ്കെടുത്ത ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്. വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങിന് ചെലവാക്കിയത് ഒന്നര കോടി രൂപ. പ്രധാനമന്ത്രിയുടെ വരവ് കൊണ്ട് പുതിയ റോഡുണ്ടായി എന്ന് തല്‍ക്കാലം പറയാം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നത് രണ്ട് പ്രധാന ചോദ്യങ്ങളാണ്. ആ ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന് പറയാനുമാവില്ല. പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി വരുന്ന ചെലവും ഒരു വ്യക്തിയ്ക്ക് അഥവാ ഒരു പൗരന് ലഭിക്കുന്ന പ്രയോജനങ്ങളുമാണ് ചോദ്യങ്ങളുടെ അടിസ്ഥാനം. 25,000 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി വകയിരുത്തിയിട്ടുള്ളത്. അതായത് ഒരാള്‍ക്ക് 417 രൂപ വീതം. അതേസമയം 45,000 കോടിയാണ് യഥാര്‍ഥ ചെലവെന്ന് ചില പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പദ്ധതിയുടെ ആദ്യഘട്ട ചെലവ് മാത്രം. പൂര്‍ണ്ണമായി നടപ്പാക്കപ്പെടുകയാണെങ്കില്‍ പദ്ധതിക്ക് ചെലവാക്കപ്പെടുക ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.

എന്നാല്‍, കാര്‍ഡിന്റെ പ്രയോജനം സംബന്ധിച്ച് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോരുത്തരുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവുമാണ് കാര്‍ഡിനായി പതിക്കുന്നത്. രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ആദിവാസികളടക്കമുള്ള ദരിദ്രവിഭാഗങ്ങളെ വികസനപ്രക്രിയയില്‍ ഉള്‍പ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇതുപ്രകാരം ഓരോ കാര്‍ഡിലും ഓരോ നമ്പര്‍ ഉണ്ടായിരിക്കും. വ്യക്തിയുടെ മാത്രമായ നമ്പര്‍. ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ചാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

2014 ഓടെ രാജ്യത്ത് എല്ലാവരും ഈ സംവിധാനത്തിന്റെ കീഴില്‍ വരും. അതായത് ഒരു വ്യക്തി ഒരു നമ്പറിലേക്ക് പരിമിതപ്പെടും. ജയിലില്‍ തടവുപുള്ളികള്‍ക്ക് നല്‍കുന്നതുപോലെയുള്ള നമ്പറല്ല, കുറച്ചധികം (12 അക്കങ്ങള്‍) വലുപ്പമുള്ള നമ്പറാകുമിത്. ലോകത്ത് ആദ്യമാണ് ബയോമെട്രിക്‌സ് സംവിധാനം ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നതെന്ന് സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു.


നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റര്‍, ഐ.ഐ.ടി. കാണ്‍പൂര്‍, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. സമിതി അധ്യക്ഷന്‍ ഇന്‍ഫോസിസ് മേധാവിയായിരുന്ന നന്ദന്‍ നിലഖേനിയും. കാര്‍ഡു കൊണ്ട് അത് വിതരണം ചെയ്യപ്പെട്ട ആദിവാസികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.





പ്രസ്തുത കാര്‍ഡ് ഒരു വ്യക്തിയ്ക്ക് വികസനപ്രക്രിയയില്‍ എന്തുനേട്ടമുണ്ടാക്കുമെന്ന കാര്യം വ്യക്തമല്ല. ഒരാളെ തിരിച്ചറിയാന്‍ മാത്രമേ ഇത് ഉപകരിക്കൂ. അതായത് പദ്ധതികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നേരത്തെ നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്് തന്നെ വേണം. അപ്പോള്‍ ഒരാളെ തിരിച്ചറിയാന്‍ മാത്രമായി ആയിരക്കണക്കിന് കോടി രൂപ ചെലവാക്കേണ്ടതുണ്ടോ എന്ന ചോദ്യത്തില്‍ കഴമ്പുണ്ട്. ഇത്രയും ചെലവിട്ട് കാര്‍ഡ് നടപ്പിലാക്കുന്നതിന് പിന്നിലെ ചില അജണ്ടകള്‍ കാണാതിരുന്നുകൂടാ എന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്.

രാജ്യത്ത് നക്‌സല്‍ ആക്രമണങ്ങളും ഭീകരാക്രമണ സാധ്യതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ വ്യക്തിയുടേയും നീക്കങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള നീക്കമാകാം ഇത്തരമൊരു പദ്ധതിക്ക് പിന്നില്‍. കാരണം ഒരോ വ്യക്തിയുടേയും യാത്ര അടക്കമുള്ള വിവരങ്ങള്‍ മനസിലാക്കാനാകും. ഇതുമൂലം ഭരണകൂടത്തിന് തങ്ങള്‍ക്കെതിരായ താല്‍പര്യങ്ങളുള്ളവരെ ഇല്ലാതാക്കാനും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1993 മുതല്‍ 2006 വരെ രാജ്യത്ത് 2,560 പോലീസ് ഏറ്റുമുട്ടലുകള്‍ ഉണ്ടായി എന്നാണ് കണക്ക്. ഇതില്‍ പകുതിയും വ്യാജ ഏറ്റുമുട്ടലുകളാണെന്ന വെളിപ്പെടുത്തലുകള്‍ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ഏകദേശം 1,224 ഏറ്റുമുട്ടലുകള്‍ വ്യാജമെന്നാണ് റിപ്പോര്‍ട്ട്.





ഈ തരത്തില്‍ ഒരു വ്യക്തിയെ പൂര്‍ണ്ണമായി ഭരണകൂട വിധേയമാക്കാനുള്ള നീക്കം തികഞ്ഞ ജനാധിപത്യ വിരുദ്ധതമാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ പക്ഷം. ഡി.എന്‍.എ. ഡാറ്റാബാങ്ക് വികസിപ്പിച്ചെടുത്താല്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഇത് നടപ്പിലാക്കാമെന്നും, ന്യായീകരിക്കാനാവാത്ത ചെലവാണ് ഇതെന്നുമുള്ള ലക്‌നൗ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സിലെ ഡോ. സെയ്ദ് അഹമ്മദിന്റെ വാക്കുകളെ സാമ്പത്തിക വിദഗ്ദ്ധനായ ഡോ. ജെ. പ്രഭാഷ് 'ജനയുഗം' പത്രത്തിലെഴുതിയ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. സെയ്ദ് പറയുന്നത് ഒരാള്‍ക്ക് 10 രൂപ ചെലവുള്ള ഒരു കാര്യത്തിന് 417 രൂപ ചെലവാക്കുന്നത് അന്യായമാണെന്നാണ്. ജീന്‍ മാപ്പിങ് നടത്തിയാല്‍ പോലും ചെലവ് ഇത്രയും ഭീമമാകില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ സംഘടനയും സിറ്റിസണ്‍ ഫോറം ഫോര്‍ സിവില്‍ ലിബര്‍ട്ടീസും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഡോ. അമര്‍ത്യ സെന്‍, റൊമില ഥാപര്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, അരുണറോയ്, പ്രഫുല്‍ ബിദ്വായ്, ജസ്റ്റിസ് എ.പി. ഷാ, ഉമ ചക്രവര്‍ത്തി തുടങ്ങിയ സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്. അപ്രായോഗികവും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതുമായ പദ്ധതിയാണിതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നതായി പ്രഫുല്‍ ബിദ്വായ് പറയുന്നു.

പദ്ധതിയുടെ സാധ്യതാപഠനം സംബന്ധിച്ച വിവരങ്ങളില്ല, നിയമനിര്‍മ്മാണ സഭ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല, മൊത്തം കണക്കാക്കപ്പെടുന്ന ചെലവ് വെളിപ്പെടുത്തിയിട്ടില്ല, ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയോ അഭിപ്രായ ഐക്യം രൂപപ്പെടുത്തുകയോ ചെയ്തിട്ടില്ല-ഇതൊക്കെയാണ് ഇവരുടെ വിമര്‍ശനങ്ങള്‍. ദേശീയ സുരക്ഷാകൗണ്‍സില്‍ പോലും അംഗീകരിക്കാത്ത പദ്ധതിയാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ മുന്‍ മേധാവിയെ ഏല്‍പ്പിച്ചത് ഹിറ്റ്‌ലര്‍ പണ്ട് ഐ.ബി.എം. കമ്പനിയെ ചാപ്പ കുത്താന്‍ ഏല്‍പ്പിച്ചതുപോലെയാണെന്നും ഇവര്‍ പറയുന്നു. പദ്ധതിയുടെ ലോകബാങ്ക് ബന്ധമാണ് വിമര്‍ശനത്തിന്റെ മറ്റൊരു പ്രധാനകാരണം. ഒരു രാജ്യത്തേയും രാഷ്ട്രീയ കാലാവസ്ഥ പ്രവചിക്കാന്‍ കഴിയാത്ത ഒരു കാലമാണിത്. ഭരണകൂട ഭീകരത (സാമ്പത്തിക കൊള്ളയടി സംഘടിതമായി സര്‍ക്കാരുകള്‍ നടത്തുന്നുണ്ടൈങ്കിലും) ഇന്ത്യയില്‍ ഭാവിയില്‍ ഒരു യാഥാര്‍ത്ഥ്യമായാല്‍ പൗരന്‍മാര്‍ക്കെതിരെ ഇത്തരം സംവിധാനങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യശാസ്ത്രജ്ഞന്‍മാരും മുന്നോട്ടുവെക്കുന്ന വിമര്‍ശനം.

അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുപറയാനുമാകില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അത്രവലിയ ക്രമസമാധാന പ്രശ്‌നമോ പ്രകോപനമോ ഉണ്ടായിട്ടല്ല എന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനെ വരുമ്പോള്‍ ഭരണകൂടങ്ങള്‍ക്കെതിരായ എല്ലാ ചെറുത്തുനില്‍പ്പുകളെയും മുന്‍കൂട്ടി കാണാനും കൃത്യമായി അത്തരം ശ്രമങ്ങളെയും അതിന് നേതൃത്വം നല്‍കുന്നവരെയും തിരിച്ചറിയാനും ഇതുവഴി കഴിയുന്നു.





ഒരു പൗരന്‍ എന്ന നിലയിലോ വ്യക്തി എന്ന നിലയ്‌ക്കോ ഉള്ള ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ നിഗ്രഹിക്കാന്‍ ഇതിന് കഴിഞ്ഞേക്കുമെന്ന ആശങ്ക മറച്ചുവെക്കാനാകില്ല. ലോകത്ത് പലയിടത്തും ഭരണകൂടം ഇത്തരം രീതികള്‍ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. മുസ്‌ലീമാണോ എന്നറിയാന്‍ ലിംഗാഗ്രം പരിശോധിക്കുന്നത് പോലെയാണിത്. ഗുജറാത്തിലെ വര്‍ഗീയ കലാപത്തില്‍ ഇത് പരീക്ഷിക്കപ്പെട്ടതുമാണ്. 1933-കാലത്ത് അധികാരമേറ്റെടുത്ത ഹിറ്റ്‌ലര്‍ IBM (Hollerith card sorting Machine) ഉപയോഗിച്ച് ജൂതന്‍മാരെ തിരഞ്ഞുപിടിച്ചതുപോലെ. അമേരിക്കയിലെ ഹോളോകാസ്റ്റ് മ്യൂസിയത്തില്‍ അവ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാത്രമല്ല പല പാശ്ചാത്യ രാജ്യങ്ങളും നടപ്പിലാക്കി ഉപേക്ഷിച്ച രീതിയുമാണത്.

അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കിയെങ്കിലും കാര്യക്ഷമമായില്ല. ഇതിനായി നീക്കിവെച്ച തുക സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചിരുന്നെങ്കില്‍ എന്ന് ഇതെല്ലാം പരിശോധിക്കുമ്പോള്‍ തോന്നിപ്പോകും. ഇതിന് സര്‍ക്കാര്‍ മറു വാദവും മുന്നോട്ടുവെക്കുന്നു. ജപ്പാന്‍, ചൈന, ബ്രസീല്‍, ഇറാന്‍, ഇസ്രായേല്‍, ഇന്തോനേഷ്യ എന്നിങ്ങനെ 50 ഓളം രാജ്യങ്ങളില്‍ പദ്ധതി വിജയകരമാണെന്ന് UIDAI (Unique Identification Authority of India) യുടെ വെബ്‌സൈറ്റില്‍ പറയുന്നു.

നന്ദന്‍ നിലഖേനി എഴുതിയ 'ഇമാജിനിങ് ഇന്ത്യ' എന്ന പുസ്തകത്തില്‍ നേരത്തെ ഇത്തരമൊരു ആശയം അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി കാര്‍ഡ് ദുരുപയോഗം തടയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 കോടി കാര്‍ഡെങ്കിലും വിതരണം ചെയ്യുക എന്നതാണത്രെ സര്‍ക്കാരിന്റെ ലക്ഷ്യം. അനധികൃത കുടിയേറ്റം അടക്കമുള്ള പ്രശ്‌നങ്ങള്‍ തടയാനാകും എന്നും ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പറഞ്ഞുകേള്‍ക്കുന്ന നേട്ടങ്ങള്‍ ഇതുകൊണ്ട് തീരുന്നില്ല.

അതിങ്ങനെ; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു മാറ്റാം, മൊബൈല്‍ ഫോണ്‍ വഴിയുള്ള ബാങ്ക് ഇടപാടുകളില്‍ നിക്ഷേപകന്റെ തിരിച്ചറിയല്‍ നമ്പറായി ഉപയോഗിക്കാം, സിം കാര്‍ഡ് ദുരുപയോഗം തടയാം, സെന്‍സസിന് കൂടുതല്‍ കൃത്യത വരുത്താം തുടങ്ങിയ നേട്ടങ്ങള്‍ കാര്‍ഡിനുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

സ്‌കൂള്‍ പ്രവേശനം, ബാങ്ക് അക്കൗണ്ട്, യാത്രാ ടിക്കറ്റുകള്‍, ആസ്​പത്രി രേഖ തുടങ്ങിയ അഭ്യൂഹ നേട്ടങ്ങളും പ്രചരിക്കുന്നുണ്ട്. ഇതില്‍ കൃത്യത വരുത്താന്‍ നന്ദന്‍ നിലഖേനിക്കും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. പക്ഷേ ഇതൊന്നും ഉപയോഗിക്കാനില്ലാത്ത പാവപ്പെട്ട ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്ക്, അവഗണിക്കപ്പെട്ട ഗ്രാമീണ മേഖലകള്‍ക്ക ഇതുകൊണ്ട് പ്രയോജനമുണ്ടാകുമോ. അവര്‍ ഇവയെ ഈ രീതിയില്‍ ഉപയോഗപ്പെടുത്തുമോ. മാത്രമല്ല ഇവ പ്രയോജനപ്പെടുത്തതുകൊണ്ട് പുതിയ വികസനരേഖയില്‍ നിന്ന് അവരിനിയും പുറത്താക്കപ്പെടുമോ. സാധ്യതയേറെയാണ്.

ആദിവാസികള്‍ എ.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുന്നതും അവര്‍ സ്ഥിരമായി സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്നതുമായ ഇപ്പോഴത്തെ അവസ്ഥ ഇതിനുള്ള മറ്റൊരു ഉദാഹരണമാണ്. കാര്‍ഡ് എല്ലാവര്‍ക്കും കിട്ടും. അത് സൂക്ഷിക്കാനുള്ള നല്ല സ്ഥലം പോലും ആദിവാസിക്കുടികളില്‍ ഉണ്ടാകില്ല. അങ്ങനെയങ്കില്‍ യുഐഡി കാര്‍ഡ് ഇല്ലാത്തതുകൊണ്ട് സാമൂഹ്യസേവനങ്ങള്‍ നിഷേധിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

മാത്രമല്ല ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (National Rural Employment Guarantee Act) യ്ക്ക് നല്‍കിയ തൊഴില്‍ കാര്‍ഡുകള്‍ ഗ്രാമങ്ങളിലെ ചില ഏജന്‍സികളും ഭരണവിഭാഗങ്ങളും ദുരുപയോഗം ചെയ്യുന്നതായി അരുണ റോയ്, നിഖില്‍ ഡേ എന്നിവരെഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. മറ്റൊന്ന് വിവരസാങ്കേതികരംഗത്തെ അവകാശലംഘനമാണ്. വ്യക്തി സ്വകാര്യതയെ തകര്‍ത്ത് സര്‍ക്കാരിന് കീഴ്‌പ്പെട്ട് കൃത്യമായി ചുങ്കം കൊടുക്കുകയും സമര്‍ത്ഥമായി നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ആധുനിക അടിമ വ്യവസ്ഥയ്ക്ക് വഴിയൊരുക്കാന്‍ ഇവ കാരണമാകുമെന്നാണ് ഡല്‍ഹിയില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു സെമിനാറില്‍ ചില സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. സദാ സംശയാസ്​പദമായി പൗരന്‍മാരെ നിരീക്ഷിക്കുന്ന ഒരു ഭരണകൂടത്തിന്റെ അധികാര രൂപത്തെയാണ് ഇവര്‍ ഭയപ്പെടുന്നത്. ആധുനിക ചാപ്പകുത്ത് എന്ന് പറയുന്നുവരുമുണ്ട്.

സാങ്കേതികമായ ആശങ്കകളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. തിമിരം ബാധിച്ചവരോ, കൈവിരലിന് അസ്വഭാവികതയുള്ളവരോ കാര്‍ഡില്‍ ഉള്‍പ്പെടുത്തപ്പെടുമോ. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വേണ്ടത്ര ചര്‍ച്ചകള്‍ ലോക്‌സഭയിലടക്കം നടന്നിട്ടില്ല. സാധ്യതാപഠനം നടത്താതെ ഇത്രയും ചെലവുള്ള ഒരു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്വയം തീരുമാനിക്കുന്നതില്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ സുരക്ഷാ കണ്ണാണ് എന്ന് വ്യക്തം. ഇക്കാര്യത്തിലും സര്‍ക്കാരിന് അമേരിക്ക തന്നെ മാതൃക. പ്രതിരോധത്തിനായി കോടിക്കണക്കിന് ഡോളര്‍ ചെലവിട്ട് സാമ്പത്തികപ്രതിസന്ധി വരുത്തിവെച്ച് ഇപ്പോള്‍ സുരക്ഷയുമില്ല, സാമ്പത്തിക സ്ഥിരതയുമില്ല എന്ന അവസ്ഥയിലാണ് അമേരിക്കന്‍ ഭരണകൂടം.

സാങ്കേതികമായി ഹാര്‍ഡ്‌വേര്‍, സോഫ്ട്‌വേര്‍ മേഖലയില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയാണ് ചെയ്യാന്‍ പോകുന്നതെന്നും ഡല്‍ഹി സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. മൈക്രോ ചിപ്പ് നിര്‍മ്മാണം, സെര്‍വര്‍ അപ്ഗ്രഡേഷന്‍, സ്‌കാനിങ്, ഡാറ്റാ ഔട്ട് സോഴ്‌സിങ് എന്നിവയുടെ പേരില്‍ കച്ചവടത്തിന്റെ വലിയ സാധ്യതകളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും രസകരമായ വിമര്‍ശനം വന്നത് അമേരിക്കയില്‍ നിന്നുതന്നെയാണ്. ഹോളിവുഡ് സിനിമയില്‍ മാത്രമാണ് ഇത്തരം രീതി ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നായിരുന്നു ബാര്‍ട്ട് പെര്‍ക്കിന്‍സ് എന്ന കോളിമിസ്റ്റ് ഒരു വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലെ വിമര്‍ശനം.

നിലവില്‍ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, റേഷനിങ്, ടാക്‌സ്, ബാങ്ക്, വോട്ടിങ് എന്നിവയ്‌ക്കെല്ലാം കാര്‍ഡുള്ള ഇന്ത്യയില്‍ ഇതെങ്ങനെ കൃത്യമായി എല്ലാവരിലും എത്തുമെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. മൈന്‍ഡ് ട്രീ (ഇന്ത്യ), ഡാവോണ്‍ (അയര്‍ലണ്ട്), ന്യൂറോ ടെക്‌നോളജി (ലിത്വാനിയ) എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് നിലവില്‍ ബയോമെട്രിക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഇതൊരു ലളിതമായ പ്രക്രിയയുമില്ല.

വെള്ളപ്പൊക്കവും അത്യുഷ്ണവും കടുത്ത ദാരിദ്യവുമുള്ള എത്രയോ ഗ്രാമങ്ങളാണ് ഇന്ത്യയിലുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ ഈ കാര്‍ഡ് സൂക്ഷിക്കുമെന്നത് പോലും ദുഷ്‌കരമാണ്. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇങ്ങനൊക്കെയാണ് ഇന്ത്യന്‍ വിവര സാങ്കേതികരംഗവും ഒരു വിഭാഗം രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെ കാണുന്ന യു.ഐ.ഡി. പദ്ധതിയുടെ അവസ്ഥ. ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് രാഷ്ട്രീയ പ്രസക്തിയുണ്ടാകുന്നത് ഇവിടെയാണ്.

കാര്‍ഡുണ്ടായിട്ടും രാജ്യത്തെ വികസനത്തിന്റെ ഗുണഭോക്താക്കളാകാനോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനോ യോഗമില്ലാതെ പോകുന്ന കോടിക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് വീണ്ടും കോടികള്‍ ചെലവിട്ട് നടത്തുന്ന കാര്‍ഡ് വിപ്ലവമാണ് 'ആധാര്‍' എന്ന ഈ പദ്ധതി. ഇത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമോ സാധാരണക്കാരന്റെ അടിത്തറയിളക്കുന്ന സ്വത്വപ്രതിസന്ധിയായി മാറുമോ എന്ന് കാത്തിരുന്നു കാണാം.





വി.എസ്. സനോജ്‌
Mathrubhumi

Jul 24, 2010

പുസ്തകത്തില്‍ രക്ത തുള്ളികള്‍ ഇല്ല: സച്ചിന്‍

apwss_: Xs¶¡pdn¨pÅ ]pkvXI¯n cà¯pÅnIfpWvsS¶ hmÀ¯ k¨n³ sX³Up¡À \ntj[n¨p. kw`hs¯¡pdn¨v Hcp tZiob am[yat¯mSv {]XnIcn¡pIbmbncp¶p At±lw. C¯cw {`m´amb {]hÀ¯nIfn Xm³ CSs]SnÃ. ]pkvXIw Xsâ BßIYbÃ. Xsâ Nn{X§Ä am{XaS§nb Hcp {]kn²oIcWamWXv. adn¨pÅ {]NcW§Ä sXämsW¶pw At±lw ]dªp.
Xsâ ]pkvXIs¯¡pdn¨v C¯c¯n hmÀ¯IÄ ]pd¯p h¶Xv FhnsS \n¶msW¶v AdnbnÃ. {In¡äv PohnX¯nsâ BZy Imew apX Ct¸mÄ hscbpÅ Nn{X§fmWv ]pkvXI¯nsâ DÅS¡w. ]pkvXI¯n\v 40 Intem `mcw hcpsa¶v {]km[IÀ AhImis¸Sp¶pWvSv. e¦bvs¡XntcbpÅ BZy sSÌn\nSbnemWv hmÀ¯ Xsâ {i²bnÂs]«sX¶pw At±lw Iq«nt¨À¯p.
t\cs¯ ]pkvXIw k¨nsâ BßIYbmsW¶pw cà¯pÅnIÄ D]tbmKn¨v At±lw ]pkvXI¯n H¸n«n«pWvsS¶pw hmÀ¯IÄ ]pd¯ph¶ncp¶p. ap³Iq«n Bhiys¸« Ipd¨p t]À¡v am{Xta ]pkvXIw e`n¡q F¶pw dnt¸mÀ«pIfpWvSmbncp¶p.
ദിപിക 24/07/2010

Jul 20, 2010

ഒരു തുള്ളി ചോരയ്ക്ക് 75000 ഡോളര്‍! (ഇന്ത്യയിലെ ഏറ്റവും വിലയേറിയ രക്തം)

ആത്മകഥയ്ക്ക് സച്ചിന്റെ രക്തം കൊണ്ട് കയ്യൊപ്പ്‌
ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥയായ 'തെണ്ടുല്‍ക്കര്‍ ഒപ്പസിന്' താരത്തിന്റെ രക്തം കൊണ്ടുള്ള കയ്യൊപ്പ്. ആത്മകഥയുടെ പ്രത്യേക പതിപ്പിലാണ് രക്തം ഉപയോഗിച്ച് കയ്യൊപ്പ് ചേര്‍ക്കുന്നത്. 852 പേജുള്ള പുസ്തകത്തിന്റെ മുന്‍കൂട്ടി ബുക്ക് ചെയ്ത 10 കോപ്പികളില്‍ മാത്രമായിരിക്കും രക്തം കൊണ്ടുള്ള കയ്യൊപ്പുണ്ടാകുക.

സ്വര്‍ണ താളോടുകൂടിയ ഈ പുസ്തകം വിറ്റുപോയത് 75,000 ഡോളര്‍(35 ലക്ഷം രൂപ) തുകയ്ക്കാണ്. സച്ചിന്റെ രക്തവും പേപ്പര്‍ പള്‍പ്പും ചേര്‍ന്ന് ചുവന്ന ഡിസൈനിലുള്ള കയ്യൊപ്പോടു കൂടിയ ഒരു ചുവന്ന പേജാകും പുസ്തകത്തിലുണ്ടാവുക. സച്ചിന്റെ രക്തം തന്നെ ഒരു പേജില്‍ കാണാനാകുമെന്ന് പ്രസാധകരായ ക്രാക്കണ്‍ മീഡിയ സി.ഇ.ഒ കാള്‍ ഫ്ലര്‍ അറിയിച്ചു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ച് 2011 ഫിബ്രവരിയില്‍ പുസ്തകം പുറത്തിറക്കാനാണ് പ്രസാധകര്‍ നിശ്ചയിച്ചിരിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തതനുസരിച്ച് ആദ്യം പുറത്തിറക്കുന്ന 10 കോപ്പുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സച്ചിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന് മുംബൈയില്‍ സ്‌കൂള്‍ നിര്‍മ്മിക്കാനായി നല്‍കും.

കെട്ടിലും മട്ടിലും അത്ര തിളക്കമില്ലാത്ത സാധാരണ പതിപ്പും പ്രസാധകര്‍ പുറത്തിറക്കും. ഇതിന് 94,000 ത്തിനും 1,41,000 രൂപയ്ക്കുമിടയിലായിരിക്കും വില. ലിറ്റില്‍ മാസ്റ്ററുടെ കുടുംബത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂര്‍വ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചുള്ള ചിന്തകളും അടങ്ങുന്നതായിരിക്കും ആത്മകഥ. തിരഞ്ഞെടുത്ത 1000 കോപ്പികളില്‍ സച്ചിന്റെ ഒപ്പുമുണ്ടാകും
മാതൃഭൂമി 20/07/2010

Jul 19, 2010

ഇല്ലാതത കണ്ടല്‍ പാര്‍ക്ക് മുഖ്യമന്ത്രി പൂട്ടിച്ചു.


പാപ്പിനിശ്ശേരിയില്‍ കണ്ടല്‍പാര്‍ക്കില്ലന്ന് പി.ശശി

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി. കണ്ടല്‍ പാര്‍ക്കല്ല, കണ്ടല്‍ ചെടികളുടെ സംരക്ഷണവും ചെടികള്‍ വെച്ചുപിടിപ്പിക്കാനുമുള്ള ശ്രമമാണ് സഹകരമസംഘം പ്രവര്‍ത്തകര്‍ അവിടെ ചെയ്യുന്നത്.

കണ്ടല്‍ നടാന്‍ ആരുടെയും അനുമതി വേണ്ട. ഏതെങ്കിലും മേഖലയില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയും തിരുത്തുകയുമാണ് വേണ്ടെതെന്നും ശശി പറഞ്ഞു
Mathrubhumi 19/7/2010

കണ്ടല്‍പാര്‍ക്ക് നിര്‍ത്തിവെക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ പാര്‍ക്ക് അടച്ചു പൂട്ടാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. കണ്ടല്‍പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയത്.

പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ കോസ്റ്റല്‍ മാനേജ്‌മെന്റ് റെഗുലേറ്ററി അതോറിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഈ സമിതി രണ്ടു ദിവസത്തിനകം പാര്‍ക്ക് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കണ്ടല്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വയ്ക്കാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. കണ്ടല്‍ തീം പാര്‍ക്ക് തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കുന്നതാണെന്നാരോപിച്ചായിരുന്നു ഇത്.
Madhyamam 19/07/10


കണ്ടല്‍പാര്‍ക്ക് അടച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ വിവാദമായ കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടി. പരിസ്ഥിതി നിയമം ലംഘിച്ചു എന്ന കാരണത്താല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് അടച്ചത്. ഇതുസംബന്ധിച്ച കണ്ണൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം തിങ്കളാഴ്ച വൈകിട്ടോടെയാണ് പാര്‍ക്കിന്റെ ഉടമകളായ ഇക്കോ ടൂറിസം സൊസൈറ്റിക്ക് കൈമാറിയത്. സ്ഥലം സന്ദര്‍ശിച്ച് ഉത്തരവ് നടപ്പിലായി എന്ന് ഉറപ്പുവരുത്താന്‍ തഹസില്‍ദാറോട് കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പാര്‍ക്കിന്റെ ഉടമകളായ സൊസൈറ്റിക്ക് തഹസില്‍ദാര്‍ നേരിട്ടെത്തി നോട്ടീസ് കൈമാറിശേഷം പൂട്ടി സീല്‍ ചെയ്തു. പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ രാവിലെ നിയമസഭയെ അറിയിച്ചിരുന്നു. പാര്‍ക്ക് അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിഗദ്ധസമിതി രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ക്ക് സന്ദര്‍ശിക്കുമെന്നും അവര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു.

പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വീടുണ്ടാക്കുമ്പോള്‍ തീരദേശ ലപരിപാലന നിയമം ഉയര്‍ത്തിക്കൊണ്ടുവന്ന് തടസ്സം നില്‍ക്കുന്ന
സര്‍ക്കാര്‍ സി.പി.എമ്മിന്റെ നിയമം ലംഘിച്ചുകൊണ്ടുള്ള പാര്‍ക്കിന് അനുമതി നല്‍കിയത് നാണക്കേടാണന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി വകുപ്പ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയതാണന്നും എല്ലാ കാര്യത്തിലും പരസിഥിതിവാദം ഉയര്‍ത്തിക്കൊണ്ടു വരുന്ന വനം മന്ത്രി ബിനോയ് വിശ്വം ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

കണ്ടല്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. കണ്ടല്‍ തീം പാര്‍ക്ക് തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കെ.സുധാകരന്‍ എം.പി.യാണ് ഏപ്രിലില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് ബാംഗ്ലൂരിലെ റീജ്യണല്‍ ഓഫീസിലെ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററില്‍നിന്ന് മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ശാസ്ത്രജ്ഞയായ ഡോ. എസ്.കെ.സുസര്‍ലയാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കണ്ടല്‍പാര്‍ക്ക് നിര്‍മാണം ആ മേഖലയില്‍ ഏല്പിച്ച പാരിസ്ഥിതിക ആഘാതം കണ്ടെത്തുന്നതിനായി വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയമിച്ചത്.

കേരള തീരദേശ മേഖലാ മാനേജ്‌മെന്‍റ് അതോറിട്ടി അംഗം ഡോ. ബി. മധുസൂദന കുറുപ്പ്, തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്സ്) ശാസ്ത്രജ്ഞന്മാരായ ഡോ. കെ.വി. തോമസ്, ഡോ. സി.എന്‍. മോഹനന്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റ് ജോയിന്‍റ് ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കോക്കല്‍, ഇവിടത്തെ തന്നെ ശാസ്ത്രജ്ഞന്‍ ഡോ. പി. ഹരിനാരായണന്‍, കോഴിക്കോട്ടെ സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്‍റ് ആന്‍ഡ് മാനേജ്‌മെന്‍റിലെ ശാസ്ത്രജ്ഞന്‍ ഡോ. സി. സുഷാന്ത്, വനം വകുപ്പിന്റെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.

സി.പി.എം നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയാണ് കണ്ടല്‍ തീം പാര്‍ക്ക് നിര്‍മിച്ചത്. കണ്ടല്‍ സംരക്ഷണത്തിനായാണ് പാര്‍ക്ക് പണിതതെന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. കണ്ടല്‍ സംരക്ഷണമെന്ന പേരില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം കണ്ടല്‍ച്ചെടികളെ എത്രത്തോളം ദോഷകരമായി ബാധിച്ചുവെന്ന പഠനമാണ് ഏഴംഗ സംഘം നടത്തുക.
Mathrubhumi 19/07/10

Jul 15, 2010

ഒടുവില്‍ രുപയ്ക്കു ചിഹ്നമായി!

ന്യൂഡല്‍ഹി: രൂപയ്ക്ക് ഇനി ചിഹ്നവും. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രൂപയുടെ ചിഹ്നം അംഗീകരിച്ചത്. ഹിന്ദി അക്ഷരമാലയിലെ 'ര' യ്ക്ക് കുറുകെ ഒരു വരയോടു കൂടിയതാണ് ചിഹ്നം. കേന്ദ്ര മന്ത്രി അംബിക സോണി വാര്‍ത്താ സമ്മേളനത്തിലാണ് ചിഹ്നം പുറത്ത് വിട്ടത്. ഡോളറിനും പൗണ്ടിനുമെന്ന പോലെ രൂപയ്ക്കും പ്രത്യേക ചിഹ്നനമെന്ന ആശയം ഇതോടെ യാഥാര്‍ഥ്യമായി.

രുപയെ ഇതു വരെ ഇംഗ്ലീഷ് അക്ഷരങ്ങളായ ആര്‍.എസ്, ആര്‍ ഇ, ഐ.എന്‍.ആര്‍ എന്നീ വിവിധ ഇംഗ്ലീഷ് ചരുക്കെഴുത്തിലൂടെയാണ് സുചിപ്പിച്ചിരുന്നത്. എന്നാല്‍, ഇനി മുതല്‍ രാജ്യാന്തര നാണ്യ വിപണികളിലടക്കം രൂപയെ സൂചിപ്പിക്കാന്‍ പുതിയ ചിഹ്നമായിരിക്കും ഉപയോഗിക്കുക.

രൂപയ്ക്ക് പുതിയ ചിഹ്നം തീരുമാനിക്കുന്നതിനായി ലഭിച്ച നൂറോളം ചിഹ്നങ്ങളില്‍ നിന്നും ഐ.ഐ.ടി വിദ്യാര്‍ഥിയായ ഉദയ കുമാര്‍ സമര്‍പ്പിച്ച ചിഹ്നമാണ് അഞ്ച് അംഗങ്ങള്‍ അടങ്ങിയ ജുറി തിരഞ്ഞെടുത്തത്. ഉദയ്കുമാറിന്റെ ചിഹ്നം തിരഞ്ഞെടുത്തതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 2.5 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിക്കും. രാജ്യത്ത് ആറ് മാസത്തിനുള്ളിലും ആഗോളതലത്തില്‍ രണ്ട് വര്‍ഷത്തിനകവും ചിഹ്നം പ്രാബല്യത്തിലാകും

അവസാന ഘട്ട തിരഞ്ഞെടുപ്പിനെത്തിയ ചിഹ്നങ്ങളില്‍ കേരളീയനായ ഷിബിന്‍ കെ.കെ ഡിസൈന്‍ ചെയ്ത ചിഹ്നവും ഇടം പിടിച്ചിരുന്നു.
മാതൃഭൂമി 15/07/2010

Jul 10, 2010

ബാലവേല

മാപ്പര്‍ഹിക്കാത്ത അപരാധം (ഒരു ഹര്‍ത്താല്‍ ദുരന്തം)

ഹര്‍ത്താല്‍ദിനത്തില്‍, ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ പ്രസാദ്പണിക്കര്‍ക്കും കുടുംബത്തിനും നേരിട്ട അനുഭവം, സാംസ്‌കാരികകേരളത്തിനാകെ അപമാനമുണ്ടാക്കുന്നതാണ്. ഇവര്‍ സഞ്ചരിച്ച കാറും എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറും സംഘര്‍ഷംഭയന്ന് വിതുര പോലീസ്‌സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് ഈ കുടുംബത്തിന് രണ്ടരമണിക്കൂറിലേ റെ മാനസികവിഷമവും അപമാനവും സഹിക്കേണ്ടിവന്നു. എം.എല്‍.എയെ സ്ത്രീക്കൊപ്പം പിടികൂടിയെന്ന വാര്‍ ത്ത പ്രചരിപ്പിച്ച് സ്റ്റേഷനില്‍ തിങ്ങിക്കൂടി അവരെ അവഹേളിച്ചവര്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. വസ്തുതകള്‍ മനസ്സിലാക്കാനുള്ള ക്ഷമയോ അല്പം കാരുണ്യമോ കാണിക്കാത്ത ഇത്തരക്കാര്‍ വാസ്തവത്തില്‍ ഭീരുത്വത്തിന്റെയും കാപട്യത്തിന്റെയും പ്രതീകങ്ങളാണ്. സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും കേള്‍വികേട്ട കൊച്ചുകേരളത്തിലെ മണല്‍ത്തരികള്‍പോലും ഇവരെ ഓര്‍ത്ത് ലജ്ജിക്കുന്നുണ്ടാവണം. അടുത്തകാലത്ത് സി.പി.എം. വിട്ട അബ്ദുള്ളക്കുട്ടിയോട് ഇവര്‍ക്ക് വിരോധമുണ്ടാ വാം. എന്നാല്‍, അതിന്റെപേരില്‍ ഇവര്‍ അതിക്രൂരമാ യി അപമാനിച്ചത് ഒരു തെറ്റും ചെയ്യാത്ത കുടുംബത്തെ യാണ്. മാപ്പര്‍ഹിക്കാത്തതാണ് ഈ അപരാധം.

പകയും മുന്‍വിധിയുംകൊണ്ട് അന്ധരായ ഹര്‍ത്താലനുകൂലികള്‍ സാമാന്യമര്യാദപോലും മനഃപൂര്‍വം മറന്നു. സ്റ്റേഷനില്‍വെച്ച് ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍, മലയാളം അറിയാത്തതിനാല്‍ ഭാര്യക്കും മകനും മനസ്സിലായില്ല എന്ന് പ്രസാദ്പണിക്കര്‍ പറയുമ്പോള്‍, അവിടെ നടന്നതെന്തെന്ന് ഊഹിക്കാനാവും. സ്വഭാവമികവിന്റെ കാര്യത്തില്‍ പൊതുസമൂഹത്തിനു മാതൃകയാകേണ്ട രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നാണ് നിന്ദ്യമായ ഈ പെരുമാറ്റം ഉണ്ടായത്. തിരിച്ചറിയല്‍കാര്‍ഡുകളും മറ്റും കാണിച്ചത് പരിഗണിക്കാതെ പോലീസ്‌സംഘം ഇതിനി ടെ വീട്ടിലെത്തി തന്റെ അച്ഛനെ ചോദ്യംചെയ്തതായും പ്രസാദ്പണിക്കര്‍ പറഞ്ഞു. തടഞ്ഞുവെക്കാന്‍ കൂടിയ പാര്‍ട്ടിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍, തങ്ങള്‍ അറിയുന്ന ആളാണിതെന്നു പോലീസിനോടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. കുടുംബത്തെ വിഷമിപ്പിക്കുന്ന കാര്യത്തില്‍ പോലീസും 'ഉണര്‍ന്നു'പ്രവര്‍ത്തിച്ചുവെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച സി.പി.എം. അംഗം എം. ചന്ദ്രന്‍ വസ്തുതകള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്നത് ദുഷ്ടലാക്കോടെയാണ്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വായിച്ച പോലീസ് റിപ്പോര്‍ട്ടില്‍നിന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമായിട്ടും എം.എല്‍.എ. തെറ്റുതിരുത്താതിരുന്നത് തികച്ചും അപലപനീയമായി.

സങ്കുചിത രാഷ്ട്രീയതാത്പര്യസംരക്ഷണത്തിനും പകപോക്കലിനും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. പോലീസും മറ്റധികൃതരും ഈ പ്രവണതയ്കു കൂട്ടുനിന്നാല്‍, ഭീകരമായ സാംസ്‌കാരികാധഃപതനമായിരിക്കും കേരളത്തിലുണ്ടാവുക. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി നിലകൊളളുന്നവരും പുരോഗമനചിന്തയുടെ വക്താക്കളുമാണെന്ന് അഭിമാനിക്കുന്നവര്‍തന്നെ ഈ സംസ്ഥാനത്തെ കാടത്തത്തിലേക്ക് നയിക്കുന്നതിലെ വൈരുധ്യം ആരെയും അമ്പരപ്പിക്കും. മുന്‍പ് കര്‍ണാടകത്തില്‍ കമിതാക്കള്‍ക്കെതിരെയും മറ്റും ചില സംഘടനകള്‍ രംഗത്തിറങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ അവരെ അതിശക്തമായി വിമര്‍ശിച്ചാണ് തങ്ങളുടെ പുരോഗമന
വീക്ഷണത്തിന് അടിവരയിട്ടത്. എന്തായാലും, കര്‍ണാടകത്തില്‍ സദാചാരപ്പോലീസ് ചമഞ്ഞവര്‍ കുടുംബങ്ങളെ വെറുതെവിട്ടിരുന്നു. വിതുരസംഭവം കേരളീയര്‍ക്കാകെ ആശങ്കയുണ്ടാക്കും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സഞ്ചരിക്കേണ്ടിവരുന്നവര്‍ വിവാഹസര്‍ട്ടിഫിക്കറ്റും മറ്റുരേഖകളുമെല്ലാം കൈവശംവെക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവ കൈയിലുണ്ടായാലും കൈയേറ്റത്തിനും അപമാനത്തിനും ഇരയാവില്ലെന്ന് എന്താണ് ഉറപ്പ്? സദാചാരപ്പോലീസ് ചമയുന്നവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അത് നിറവേറ്റുകതന്നെ വേണം.

മുഖാപ്രസംഗം മാതൃഭൂമി 09/07/2010

Jun 29, 2010

ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി ഭീകരവാദ പട്ടികയില്‍

ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി അമേരിക്കയുടെ നിരീക്ഷണപ്പട്ടികയില്‍!

ഒഹായോ: തീവ്രവാദിബന്ധം ആരോപിച്ച് ആറു വയസ്സുകാരി മലയാളി പെണ്‍കുട്ടിയെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നിരീക്ഷണ പട്ടികയില്‍പെടുത്തി വിമാനയാത്ര തടഞ്ഞു. ഒഹായോ വെസ്റ്റ്‌ലേക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സന്തോഷ് തോമസിന്റെ മകള്‍ അലീസ തോമസ് ആണ് അമേരിക്കയുടെ ഭീകരവാദ സംശയമുള്ളവരുടെ പട്ടികയില്‍ ഇടംതേടിയത്. തന്റെ മകള്‍ എങ്ങനെ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയെന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്ന് സന്തോഷ് തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വന്‍ വിവാദമുയര്‍ത്തിയിരിക്കുകയാണ്. ക്ലീവ്‌ലാന്‍ഡില്‍നിന്ന് മിന്നപൊലിസിലേക്കുള്ള വിമാനയാത്രക്ക് എത്തിയപ്പോഴാണ് അലീസയുടെ യാത്ര അധികൃതര്‍ തടഞ്ഞത്. മകളുടെ പേര് വിമാനയാത്രക്ക് നിരോധമുള്ളവരുടെ പട്ടികയില്‍ ഉള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ സന്തോഷ് തോമസിന്റെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അലീസയുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു. എന്നാല്‍ ആറുവയസ്സുകാരി എങ്ങനെ ഭീകരവാദിയായി എന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.

രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ പലതവണ വിമാനയാത്ര നടത്തിയിട്ടുള്ള അലീസ താന്‍ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയതൊന്നുമറിയാതെ വീട്ടില്‍ ചേച്ചിയോട് കുസൃതികാട്ടി കഴിയുകയാണ്


Madhyamam June 29, 2010

ഒരു വിസിറ്റ് വിസയുടെ കഥ

ഫസീല റഫീഖ്‌

പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്‌കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം കേട്ടാണ് മുന്നിട്ടിറങ്ങിയത്. ടിക്കറ്റും വിസയും വിമാന കമ്പനി തന്നെ ഏര്‍പ്പാടാക്കും. നൂലാമാലകളില്ല. കാശ് കൊടുത്താല്‍ വിസയും ടിക്കറ്റും റെഡി. സഹമുറിയന്‍ പറഞ്ഞു: ''നീ കൊണ്ടുവാടെ ഫാമിലിയെ... നിനക്ക് മകള്‍ ഒന്നല്ലേ ഉള്ളൂ...'' അവന്‍ പറഞ്ഞു. ''എനിക്ക് മക്കള്‍ മൂന്നാണ്.. ടിക്കറ്റും വിസയും റൂമും... എനിക്ക് താങ്ങാന്‍ കഴിയില്ലടേ... അത് കൊണ്ടാ ഞാന്‍ ശ്രമിക്കാത്തത്...'' ഒരു കുഞ്ഞ് ഉള്ളപ്പോഴും മറ്റെന്തോ കാരണമാണ് പറഞ്ഞത്. സത്യത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതാണ് കാരണം.

''എന്ത് ചിലവ് വന്നാലും കുടുംബത്തെ കൊണ്ടുവന്ന് കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെ ചൂടും... തണുപ്പും... അധ്വാനവും ഒക്കെ'' രവിയാണ് പറഞ്ഞത്. ''എന്നിട്ടെന്തേ രവീ നീ കൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ് ചോദിച്ചത്. രവി ഒന്ന് ചമ്മി. എങ്ങനെ കൊണ്ടുവരാനാ. പെങ്ങടെ കല്ല്യാണം, പെര പണിയല്‍, അച്ഛന്റെ ചികിത്സ, അനുജന്റെ വിദ്യാഭ്യാസം... മതിയേ ഞാനിവിടെയും അവളവിടെയും നിക്കട്ടെ.... രവി ദേഷ്യത്തോടെ അകത്തേക്ക് പോയി.

ഒരിക്കലെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കാത്ത പ്രവാസി ഉണ്ടാവില്ല. ദുബായ് ഫെസ്റ്റിവല്‍ തുടങ്ങിയാല്‍ ടി.വി.യില്‍ കാണുന്ന കാഴ്ചകള്‍ കുട്ടികള്‍ക്ക് ഹരമാണ്. ഈ മായകാഴ്ചകളല്ല യഥാര്‍ത്ഥ ഗള്‍ഫ് എന്ന് മനസ്സിലാക്കാന്‍ ഇവിടെ വരണം.
വിമാനകമ്പനിയുടെ മധുരമായ പരസ്യം കേട്ടാണ് ചെന്നത്. പാസ്‌പോര്‍ട്ട് കോപ്പിയും, ഫോട്ടോയും കെട്ടിവെക്കല്‍ തുകയും നല്‍കി തിരികെ വന്നു. ഒരാഴ്ച കൊണ്ട് വിസ കിട്ടും. അപ്പോള്‍ ടിക്കറ്റെടുക്കണം. നല്ല വിമാന കമ്പനിയാണ്, ചാര്‍ജ് കൂടും. ചാര്‍ജ് കൂടിയാലും വേണ്ടില്ല, നമ്മുടെ 'എക്‌സ്​പ്രസില്‍' വരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.

ഒരു മാസത്തേക്കാണ് വിസ. അതുമതി. ഒരു മാസം കൊണ്ട് ഇവിടെയൊക്കെ ഒന്നു കണ്ട് പോയ്‌ക്കോട്ടെ.
അടുത്ത കടമ്പ റൂമാണ്. പലരോടും റൂമിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന് എല്ലാവരും സമ്മതിച്ചിട്ടുമുണ്ട്. ഈ ഗള്‍ഫില്‍ ഏത് കാര്യം പറഞ്ഞാലും 'നോക്കാം' എന്നേ പറയൂ.

ബസ് സ്റ്റോപ്പിന് മുകളിലും ടെലഫോണ്‍ ബൂത്തിന് പിറകിലും.... റൂം കൊടുക്കാനുണ്ട് എന്നെഴുതിയ നമ്പറില്‍ വിളിച്ചു. ബംഗാളിയും പാകിസ്താനിയും ഫിലിപ്പൈനിയും... ആണ് ഫോണെടുത്തത്. ഒന്നും നടന്നില്ല. ദിവസം രണ്ട് മൂന്ന് കഴിഞ്ഞു. പറഞ്ഞ പ്രകാരം വിസ കിട്ടാറായി. കൃത്യമായി വന്നാലേ മകളുടെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും അങ്ങെത്താന്‍ കഴിയൂ..

ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെ കണ്ടത് കഫ്റ്റീരിയയില്‍ വെച്ചാണ്. അഹമ്മദിനോട് കാര്യം പറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്‍ പറഞ്ഞു. ''ഉണ്ട് ഒരാള്‍ പത്ത് വയസ്സ്'' അഹമ്മദ് പറഞ്ഞു. ''അതാണ് പ്രശ്‌നം. കുട്ടികളുണ്ടെങ്കില്‍ നടക്കില്ല. ഷെയിറിങ്ങില്‍ കുട്ടികള്‍ പാടില്ല...'' ഞാന്‍ കാര്യം പറഞ്ഞു. ''അഹമ്മദേ, ഭാര്യയെ ഒഴിവാക്കിയാലും കുട്ടിയെ ഒഴിവാക്കാന്‍ ആവില്ല... അവള്‍ക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് ഞാന്‍ വിസയെടുത്തത്'' ഞാന്‍ പരവശനായി. ''നിങ്ങള്‍ ബേജാറാവാതിരി. ഒരു വില്ലയുണ്ട്. കുറച്ച് ദൂരെയാ.. ആരുടെ ശല്യവുമില്ല. 3,500 ദിര്‍ഹം വാടക'' ഞാന്‍ പകച്ചുപോയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റുമെങ്കിലും സമ്മതിച്ചു. ''അഹമ്മദേ അത് പോയി നോക്കാം'' ഞാന്‍ തിടുക്കപ്പെട്ടു. അഹമ്മദ് താടിതടവികൊണ്ട് പറഞ്ഞു. ''ഒരു ചെറിയ പ്രശ്‌നമുണ്ട്. അവിടെയുള്ള ബംഗാളിക്ക് 2000 ദിര്‍ഹം കീ മണി കൊടുക്കണം, എനിക്ക് ഒന്നും വേണ്ട... എന്തേയ്''. എന്റെ ഉത്തരത്തിനായ് അഹമ്മദ് കാത്തിരുന്നു. കഫ്റ്റീരിയയിലെ മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് ഞാന്‍ വെള്ളം നേരെ വായിലേക്കൊഴിച്ചു. വിമ്മിഷ്ടം മാറി എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു. ''അത് ശരിയാവില്ല അഹമ്മദേ... ഒരു മാസത്തേക്ക് 5,500 ദിര്‍ഹം.. നാട്ടിലെ ഏഴുപതിനായിരം ഉറുപ്പിക'' അറിയാതെ പറഞ്ഞ് പോയി. നാട്ടിലെ കാശിന്റെ കണക്ക്. ഈ വിസയെടുക്കാന്‍ തുടങ്ങിയതുമുതലാണ് ദിര്‍ഹം നാട്ടിലെ പൈസയുമായി ഒത്തുനോക്കല്‍. ഛെ നാണക്കേടായി. അഹമ്മദ് പുറത്തേക്കിറങ്ങുമ്പോള്‍ പറഞ്ഞു. ''നാട്ടിലെ കായി നോക്കിയാല്‍ നിങ്ങള്‍ ഇവിടുന്ന് കുടിയാവെള്ളം കുടിക്കൂല'' അഹമ്മദ് വെയിലിലേക്ക് ഇറങ്ങി.

ഭാര്യയുടെ വിളി വന്നപ്പോഴാണ് പരിസര ബോധമുണ്ടായത്. ''നിങ്ങളെന്താ വിളിക്കാത്തത്... എന്തൊക്കെ കൊണ്ടുവരണം... ചെമ്പ് പാത്രങ്ങള്‍ ഇവിടുന്ന് വാങ്ങണോ, അവിടെ കിട്ടുമോ... എനിക്ക് നല്ല ചുരിദാറില്ല... ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ കൊടുത്തിട്ടുണ്ട്. മോള്‍ക്ക് മൂന്ന് ജോഡി വാങ്ങിച്ചു. റൂമില്‍ നല്ല സൗകര്യമുണ്ടോ...ചേട്ടാ ടി.വിയില്‍ ചാനല്‍ വേണേ... പാരിജാതം ഞാന്‍ മുടങ്ങാതെ കാണുന്നതാ.. ടിക്കറ്റ് ഒക്കെയായാല്‍ വിളിക്കണേ... വെക്കട്ടെ... യാത്ര ചോദിക്കാന്‍ കുടുംബവീട്ടിലൊക്കെ പോകും. ഒക്കെ'' അവള്‍ ഫോണ്‍ വെച്ചു.

റൂമിലേക്ക് നടക്കുന്നതിനിടയിലാണ് രവിയുടെ ഫോണ്‍ വന്നത്. ''റൂം ശരിയായോ?'' രവിയുടെ ചോദ്യം. 'ഇല്ല' ഞാന്‍ പറഞ്ഞു. ''എന്നാലേയ് നിങ്ങള്‍ ഉടനെ കാലിദിയയിലെ തൗഫീഖ് ടൈപ്പിങ്ങ് സെന്ററിനടുത്ത് വരണം.. ങാ... അല്‍മാഹയിരിയുടെ അടുത്ത്്... ഞാന്‍ അവിടെയെത്താം...'' രവി ഫോണ്‍ വെച്ചു. പത്ത് മിനുട്ട് കൊണ്ട് ഞാനും രവിയും കണ്ടുമുട്ടി. കൂടെ ഒരാളും. രവി പറഞ്ഞു. ''ഇയാളുടെ അടുത്ത് ഒരു റൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപ നാത്തുറിന് കൊടുക്കണം. എന്തേയ് പറ്റുമോ?'' ഞാന്‍ സമ്മതം മൂളി... ''എങ്കില്‍ റൂം കാണാം'' അവിടുന്ന് ടാക്‌സി പിടിച്ച് മുശിരിഫ് ഏരിയയില്‍ എത്തി. രണ്ട് നില പഴയ കെട്ടിടത്തിലെ ഒരു ഫ്ലറ്റ് ഫാമിലിയും ബാച്ചിലറും താമസിക്കുന്ന ഒരിടം. കുറെ ചെരിപ്പുകള്‍ അഴിച്ചുവെച്ച ഇടനാഴിയിലൂടെ അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു. ആ ഫ്ലറ്റില്‍ അഞ്ച് റൂമുകള്‍ ഉണ്ടെന്ന് തോന്നി. അത് ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ രണ്ട് മുറി മാത്രമേ വരച്ചിട്ടുണ്ടാവൂ. പിന്നീട് മരപ്പലക കൊണ്ട് നാടന്‍ ബ്രോക്കര്‍മാര്‍ തീര്‍ത്ത മൂന്ന് എക്‌സ്ട്രാ മുറികളാണ്. കാണുന്നത് കച്ചവടത്തിന്റെ പുതിയ മുഖം.

രവിയുടെ കൂടെയുള്ളയാള്‍ മുറി തുറന്നു. ലൈറ്റിട്ടു. ഒരെലി കാലിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു. സിഗരറ്റ് കുറ്റിയും കടലാസ് തുണ്ടുകളും നിറഞ്ഞ ഒരു മുറി. ഫര്‍ണ്ണിച്ചര്‍ മൂന്ന് കാലുള്ള സ്റ്റൂള്‍ മാത്രം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. രവി പറഞ്ഞു. ഒരു ഏ.സി.വെക്കണം. കട്ടില്‍ വാങ്ങണം. പിന്നെ ഒരു വിനോലി (കാര്‍പ്പെറ്റ്) വിരിക്കണം. ഒരു മാസത്തേക്കല്ലേ അണ്ണാ അഡ്ജസ്റ്റ് ചെയ്യൂ. രവി ചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്‍ പിഴയ്ക്കുന്നു. ഒന്നും നോക്കാനില്ല, ഇത് സമ്മതിക്കണം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. എന്റെ നിസ്സഹായത് വായിച്ചറിഞ്ഞന്നോണം രവി പറഞ്ഞു. ''പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് നമുക്ക് ഏ.സി.യും കട്ടിലും ഒപ്പിക്കാം, പിന്നെ ടി.വി.യും ഫ്രിഡ്ജും... നമുക്ക് നോക്കമെടാ... തനിക്ക് ഇഷ്ടമായോ റൂം'' രവി ചോദിച്ചു. ഈ ചോദ്യം പണ്ട് എന്റെ ഭാര്യയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ സുഹൃത്ത് ചോദിച്ചതാണ്. 'നിനക്ക് ഇഷ്ടമായോ'... അന്ന് ഇഷ്ടമാകാത്ത എന്റെ ഭാര്യയെ 'സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്' ഇഷ്ടമായി എന്ന് പറഞ്ഞതാണ്. അതേ ചോദ്യം ഇപ്പോള്‍ രവിയോടും പറയണം. 'കുഴപ്പമില്ല' ഞാന്‍ പറഞ്ഞു. ഇഷ്ടമല്ലാതിരുന്ന ഭാര്യയെ രണ്ട് മൂന്ന് കൊല്ലം കൊണ്ട് ഇഷ്ടമായതുപോലെ ഈ റൂമും ഇഷ്ടമാകുമായിരിക്കും.

'എങ്കില്‍ വാ' രവി ധൃതികൂട്ടി. അഡ്വാന്‍സ് കൊടുക്കൂ... രവി പറഞ്ഞു. കൂടെയുള്ളയാള്‍ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. 500 ദിര്‍ഹം ഞാന്‍ അഡ്വാന്‍സ് കൊടുത്തു.

ഇറങ്ങാന്‍ നേരം എലി വീണ്ടും അകത്തേക്ക് കയറി. ഏ.സി.യും അനുബന്ധസാധനങ്ങളും വാങ്ങാന്‍ ഏകദേശം 2,500 ദിര്‍ഹമെങ്കിലും വേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്‍, സ്റ്റൗവ്് എന്നിവ കൂടാതെ... ഞാന്‍ കണക്കുകള്‍ ഇന്ത്യന്‍ മണിയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു. തല പെരുക്കുന്നതുപോലെ.

വിസ കാന്‍സല്‍ ചെയ്യാന്‍ ഇനി പറ്റത്തില്ല. മൊബൈലില്‍ നിന്ന് മെസേജ് അയച്ചത് പോലെ. ടലിറ ചെയ്ത് പോയി. ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല. അവള്‍ ഗള്‍ഫ് യാത്ര ഒരാഘോഷമാക്കുകയാണ്. യാത്ര ചോദിക്കലും.. പെട്ടി വാങ്ങലും...ഇല്ല ഇനി തടയാനാവില്ല... ഞാനെന്നല്ല ഐക്യരാഷ്ട്രസഭ വിചാരിച്ചാല്‍ പോലും അവളെ നിര്‍ത്താനാവില്ല. വരട്ടെ, പതിനാല് വര്‍ഷത്തിന്റെ മോഹസാക്ഷാത്ക്കാരം. ഒരു മാസത്തെ കൂടെകിടപ്പ് കൊണ്ട് അവസാനിക്കട്ടെ.

ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റ് കുറച്ചത് ഒരു വിനയായി. മൂന്ന് ദിവസത്തെ പരക്കംപാച്ചിലില്‍ എല്ലാം ഒന്നൊരുക്കാന്‍ കഴിഞ്ഞു. രവിയും മോഹനനും ഇബ്രാഹിക്കയും നന്നായി സഹകരിച്ചു. റൂം ഒരു വൃത്തിയും വെടിപ്പുമാക്കി. ഞാന്‍ താമസിച്ച റൂമില്‍ നിന്ന് ഒരു പഴയ ടി.വി. കടമായി കിട്ടി. കൊണ്ടുവെച്ചപ്പോഴാണ് ചാനല്‍ ഇല്ല എന്നറിയുന്നത്. നാത്തുറിന് 150 ദിര്‍ഹം കൊടുത്ത് ചാനല്‍ കിട്ടി. ഓണ്‍ ചെയ്തു. സ്‌ക്രീന്‍ തെളിഞ്ഞു. 'അപ്പോഴും പറഞ്ഞില്ലേ കെട്ടണ്ട കെട്ടണ്ടന്ന്' ഏതോ ഒരു തമാശ സീരിയലിലെ ടൈറ്റില്‍ സോങ്ങ് കേട്ടു.
വിസയും ടിക്കറ്റും റെഡി. അടുത്ത വ്യാഴാഴ്ച അവര്‍ വരും. കോഴിക്കോട് നിന്ന് പാതിരാത്രിയിലെത്തിയ വീര്‍ത്ത വയറുള്ള വിമാനത്തില്‍ നിന്ന് എന്റെ പ്രിയതമയും മകളും പുറത്തേക്ക് വന്നു.

ആശ്ചര്യം വിടര്‍ന്ന മുഖത്തോടെ ഭാര്യയും മകളും പുറത്തേക്ക് വരുമ്പോള്‍ നിര്‍ജീവമായ മുഖത്തോടെ ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികള്‍ നമ്മളെയും കടന്ന് മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു.

കാറില്‍ നിന്ന് പുറത്തേക്ക് നോക്കി ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങളും ഇവര്‍ക്ക് കൗതുക കാഴ്ചകളായി.

മുറിയിലെത്തി. ഭക്ഷണം കഴിച്ചു. കിടക്കാന്‍ നേരം ഭാര്യ പതുക്കെ പറഞ്ഞു. മകള്‍ വളര്‍ന്നു. അടങ്ങികിടന്നോണം... നേരം വെളുക്കട്ടെ ഇവിടത്തെ ഒരുപാട് കാഴ്ചകള്‍ കാണണം. ഭാര്യ കിടന്നു. നടുവില്‍ മകളും. പഴയ ഏ.സി.യുടെ മുരള്‍ച്ച നെഞ്ചില്‍ നിന്നാണെന്ന് തോന്നി. വിളമ്പി വെച്ച ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു വിശപ്പുള്ളവന്റെ അവസ്ഥയില്‍ ഞാന്‍ ചെരിഞ്ഞ് കിടന്നു.
ദിവസങ്ങള്‍ കടന്നുപോയി. രാത്രി പട്ടിണിയുടെ ദിനങ്ങള്‍ തന്നെ. മകളോട് പുറത്തുപോയി കളിക്കാന്‍ പറയാന്‍ പറ്റാത്ത അവസ്ഥ. ഫിലിപ്പൈനിയും ബംഗാളികളും താമസിക്കുന്ന ഫ്ലറ്റിന്റെ പുറത്തേക്ക് മകളെ തനിച്ചയക്കാന്‍ പേടി.

ഭാര്യ പറഞ്ഞു. ''എന്തായാലും നിങ്ങള്‍ ഉടന്‍ നാട്ടില്‍ വരിക'' ഞാന്‍ പറഞ്ഞില്ല. 'നിന്നെയും മകളെയും കൊണ്ടുവരാന്‍ എനിക്ക് നാട്ടിലെ രണ്ടരലക്ഷം രൂപ ചിലവായെന്ന്, അത് വീട്ടാന്‍ മൂന്ന് വര്‍ഷമെങ്കിലും ഇവിടെ കഷ്ടപ്പെടണമെന്ന്'..

പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നാട്ടിലേക്കുള്ള പര്‍ച്ചേസിങ്ങിന്റെ ലിസ്്റ്റായി. സാധനങ്ങളും വാങ്ങിച്ചു. പോകാനുള്ള തയ്യാറെടുപ്പിലായി. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിതരാന്‍ പറ്റാത്തതിന്റെ വിഷമവും ഭര്‍ത്താവിന്റെ പ്രകൃതിപരമായ ആവശ്യം സാധിക്കാത്തതിന്റെ മനോവിഷമവുമായി ഭാര്യ യാത്ര പറഞ്ഞു. കണ്ടുതീരാത്ത കാഴ്ചകളുടെ എണ്ണം പറഞ്ഞു മകളും തയ്യാറായി.

നാളെ മുതല്‍ മൂട്ട കടിക്കുന്ന മുറിയിലേക്കുള്ള പറിച്ച് നടല്‍ അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോ ഒരു വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദം. പ്രവാസിക്ക് വളരെ വിരളമായി കിട്ടുന്ന ആനന്ദിന്റെ പൂത്തിരി.

ഓവര്‍ടൈം ചെയ്ത് നടുവൊടിയാന്‍ നീണ്ട മൂന്ന് വര്‍ഷത്തിന്റെ ദൈര്‍ഘ്യം. അഞ്ച് മണിക്ക് അലാറം വെച്ച് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഞാനെന്ന വ്യക്തിത്വത്തിന്... എന്തെന്നില്ലാത്ത ഉള്‍തുടിപ്പ്... സ്വപ്‌നങ്ങളില്‍ ഇഴചേര്‍ത്ത ഒരു കുടുംബ സംഗമത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍...
ഭാര്യയുടെയും മകളുടെയും കൂടെ നടക്കാനിറങ്ങുമ്പോള്‍ കോര്‍ണീഷ് എത്ര മനോഹരം. നടപ്പാതയിലെ പുല്‍തകിടിക്ക് എന്ത് ഭംഗി. എന്നും കവറോളുമിട്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഏ.സി.യില്ലാത്ത ബസ്സില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ പതിനാല് വര്‍ഷവും കാണാത്ത മനോഹാരിത ഒരു മാസം എങ്ങനെയുണ്ടായി.

അലാറത്തിന്റെ ശബ്ദത്തില്‍ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട്... വീണ്ടും പൊങ്ങുന്ന വെയിലിലേക്ക്..
ഇത് ഒരു കഥയാണ്. പലരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമായ ജീവിത അനുഭവമാണ്. ഓരോ പ്രവാസിയും ഉള്ളില്‍ കൊണ്ടുനടക്കുന്ന മോഹങ്ങള്‍ ഇതൊക്കെയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്ക് നിങ്ങളായി തോന്നിയെങ്കില്‍ ഒട്ടും സംശയിക്കേണ്ട... അത് നിങ്ങള്‍ തന്നെയാണ്...

faseelarafiq@gmail.com
Mathrubhumi Posted on: 24 Jun 2010
Related Posts with Thumbnails