Nov 22, 2010

ഇനിയെങ്കിലും മുഖ്യമന്ത്രി വല്ലതും ചെയ്യുമോ?

നവംബര്‍ പതിമൂന്ന് ഒന്നുകൂടി കഴിഞ്ഞു. തൃക്കൊടിത്താനം ശബരിയില്‍ സുരേന്ദ്രകുമാറിന്റെയും ശ്രീദേവിയുടെയും ഏകമകള്‍ ശാരി എസ്.നായര്‍ മരണപ്പെട്ടത് ആറുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു നവംബര്‍ പതിമൂന്നിനായിരുന്നു. കേവലം മൂന്നുമാസം മാത്രം പ്രായമായ സ്‌നേഹയ്ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടതും അന്നാണ്. അച്ഛനാരെന്നറിയാതെ, മുലപ്പാലിന്റെ രുചിയെന്തെന്നറിയാതെ, അമ്മയുടെ മാറിടത്തിന്റെ ചൂടറിയാതെ വളരുന്ന ആ കുഞ്ഞിന് ആറുവയസ്സായിരിക്കുന്നു. അതായത് കിളിരൂര്‍ പെണ്‍വാണിഭകേസ് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
'അധികാരത്തിലേറി 24മണിക്കൂറിനകം സ്ത്രീപീഡകരെ കൈയാമംവച്ച് തെരുവിലൂടെ നടത്തു'മെന്ന പ്രഖ്യാപനം നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന്‍ ഓര്‍മിക്കുന്നുണ്ടോ എന്നറിയില്ല. ഒരു വലിയ അളവോളം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ പോന്നത്ര ശക്തി ആ പ്രഖ്യാപനത്തിന് ഉണ്ടായിരുന്നു എന്നതിന് കേരളചരിത്രം സാക്ഷി. സൂര്യനെല്ലിയില്‍തുടങ്ങി കിളിരൂരും കവിയൂരുംവരെ എത്തിയ പെണ്‍വാണിഭസംഭവങ്ങള്‍ താങ്ങാവുന്നതിലുമേറെയായിക്കഴിഞ്ഞിരുന്ന കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയും ആശ്വാസ നിശ്വാസങ്ങളോടെയുമാണ് ആ പ്രഖ്യാപനം സ്വീകരിച്ചത്. എന്നാല്‍, അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം അങ്ങേയറ്റം ഹിപ്പോക്രാറ്റിക് ആയ, തീര്‍ത്തും അപഹാസ്യമായ ഒരു പ്രസ്താവനയായി അത് അവശേഷിക്കുമ്പോള്‍ വാക്കുകള്‍ക്കപ്പുറമുള്ള ക്രൂരതകള്‍ക്കും ചതിക്കും ഇരയാക്കപ്പെട്ട ഒട്ടനവധി പേരുടെയും നീറിപ്പിടഞ്ഞ കേരളമനസ്സാക്ഷിയുടെയും മുമ്പാകെ ഇനിയും മറുപടി കിട്ടേണ്ട ചോദ്യങ്ങളായിത്തന്നെ അത് തുടരുന്നു.
നീതിതേടിയുള്ള ഒരച്ഛന്റെ യാത്രക്കും ആറുവയസ്സാകുന്നു. മകള്‍ക്ക് നീതി ലഭിക്കുവോളം താടിവടിക്കില്ല എന്ന ശപഥവുമായി ഒരു മെലിഞ്ഞ മനുഷ്യന്‍ കാഴ്ചവെക്കുന്ന പോരാട്ടശൗര്യമാണ് ചിലതെല്ലാം മറവിയിലേക്ക് തള്ളപ്പെടാതെ നമ്മുടെ ഓര്‍മകളെ ഈറനണിയിക്കുന്നത്. കരള്‍പിളര്‍ക്കുന്ന സംഭവപരമ്പരകള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന്് ഒരു നിമിഷത്തേക്കുപോലും മുക്തിയില്ലാതെ കഴിഞ്ഞ ആറുവര്‍ഷമായി ശാരിയുടെ അച്ഛനും അമ്മയും പൊരുതുകയാണ്. സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍ കൈയാമവുമായി തെരുവിലൂടെ നടക്കുന്നതു കാണാന്‍ കാത്തിരുന്ന ജനങ്ങള്‍ കണ്ടത് പക്ഷേ, മറ്റൊരു കാഴ്ചയാണ്. 2009 നവംബര്‍ പതിമൂന്നിന് മുഖ്യമന്ത്രിയെ കാണാനെത്തിയ സുരേന്ദ്രനെയും ശ്രീദേവിയെയും ശാരിയുടെ മകള്‍ സ്‌നേഹയെയും അറസ്റ്റുചെയ്ത്, വലിയ പോലീസ് സന്നാഹത്തിനിടയിലൂടെ നടത്തുന്ന കാഴ്ച!
പെണ്‍വാണിഭ സംഭവങ്ങള്‍ തുടര്‍ക്കഥയായിക്കൊണ്ടിരുന്ന കേരളത്തില്‍ വമ്പിച്ച കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിലെ ഏകസാക്ഷിയെ കൊന്നുകളഞ്ഞ് തെളിവുനശിപ്പിക്കാമെന്നും, അങ്ങനെയൊക്കെ ചെയ്തിട്ടും സ്വാധീനവും പണവുമുണ്ടെങ്കില്‍ നിസ്സാരമായി രക്ഷപ്പെടാം എന്നും കിളിരൂര്‍ സംഭവം തെളിയിച്ചു. സൂര്യനെല്ലിയിലും വിതുരയിലും പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ കൊന്നുകളയാതിരിക്കാന്‍ പ്രതികള്‍ കാണിച്ച മണ്ടത്തരത്തിന് കിളിരൂര്‍ അങ്ങനെ ഒരു തിരുത്തായി. അതിനുശേഷം കേരളത്തില്‍ പെണ്‍വാണിഭ സംഘങ്ങളുടെ പിടിയിലകപ്പെട്ട് പീഡനങ്ങള്‍ക്കിരയായ കുട്ടികള്‍ക്കൊന്നും ജീവന്‍ തിരിച്ചുകിട്ടിയിട്ടില്ല. കൊട്ടിയം, കവിയൂര്‍, തിരുവല്ല, പൂവരണി ഇവയെല്ലാം ഘോരദാരുണ സാക്ഷ്യങ്ങള്‍. ശാരി സംഭവത്തിന്റെ കാലത്ത് കേരളത്തില്‍ പലതും പറഞ്ഞുകേട്ടിരുന്നു, വിഐപികളായ പ്രതികളെപ്പറ്റിയും മറ്റുമൊക്കെ. പക്ഷേ, സ്‌നേഹക്ക് ജന്മം നല്‍കിയതിനുശേഷം മൂന്നുമാസത്തോളം മെഡിക്കല്‍ കസ്റ്റഡിയിലായിരുന്ന ശാരി എങ്ങനെ മരണപ്പെട്ടു, ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം കൂടിയിരുന്നു എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു, ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം അനുവദനീയമായതിലും കൂടുതല്‍ അളവില്‍ എങ്ങനെയെത്തി, കേസിന്റെ തന്നെ അന്വേഷണം എവിടെ വരെയായി, വി.ഐ.പി പ്രതികള്‍ക്ക് എന്തു സംഭവിച്ചു, ഇതൊന്നും ഇന്നും ആര്‍ക്കും അറിയില്ല. പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്ന പേരും പണവും സ്വാധീനവുമുള്ളവര്‍ പോറല്‍പോലുമേല്‍ക്കാതെ മാന്യന്മാരായി വിലസുന്നുമുണ്ട്. കവിയൂരില്‍ ഒരു കുടുംബംതന്നെ കിളിരൂര്‍ സംഭവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്നു. അതിനെപ്പറ്റിയും അന്വേഷണമില്ല. കിളിരൂര്‍ കവിയൂര്‍ കേസുകള്‍ തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന പരസ്‌പരബന്ധംപോലും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നില്ല.
കിളിരൂര്‍-കവിയൂര്‍ സംഭവങ്ങളുടെ മാത്രം സ്ഥിതിയും ഗതിയുമല്ല ഇത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ ഒന്നാണ് സൂര്യനെല്ലിയില്‍ നടന്നത്. പുറത്തുവന്ന പെണ്‍വാണിഭ സംഭവങ്ങളില്‍ ആദ്യത്തേത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ സാമൂഹികപ്രതിബദ്ധതയൊന്നു കൊണ്ടുമാത്രമാണ് പുറംലോകം വാര്‍ത്തയറിഞ്ഞത്. തങ്ങളുടെ മകള്‍ക്ക് സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്, തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന തീവ്രവ്യഥ ഇനിയൊരു രക്ഷിതാക്കള്‍ക്കും അനുഭവിക്കേണ്ടിവരരുത് എന്ന ചിന്തയാണ് തന്റെ മകള്‍ക്കുണ്ടായ അത്യാപത്ത് പുറംലോകത്തെ അറിയിക്കാനും കേസുകൊടുക്കാനും അവരെ പ്രേരിപ്പിച്ചത്. സ്വന്തം മകളുടെ മാത്രം അമ്മയായല്ല, അചിന്ത്യമായ അളവിലുള്ള സാമൂഹിക കുറ്റവത്കരണത്തിന്റെയും സാംസ്‌കാരിക അപചയത്തിന്റെയും പിടിയിലമര്‍ന്നുപോകുന്ന ഒരു തലമുറയുടെ മുഴുവന്‍ മാതൃസ്ഥാനത്ത് നില്‍ക്കാന്‍ ധൈര്യംകാണിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മയും മുന്നോട്ടുവന്നു.
പക്ഷേ, സമൂഹവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ നീതിപീഠവും അവര്‍ക്കെന്തു തിരികെ നല്‍കി? കേരളഹൈകോടതിയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത വിധിയാണ് സൂര്യനെല്ലി വിഷയത്തില്‍ ഉണ്ടായത്. അതിവേഗകോടതി കുറ്റക്കാരെന്നു കണ്ടെത്തിയ മുഴുവന്‍ പ്രതികളെയും ഹൈകോടതി വെറുതെ വിട്ടു. പേരിന് ഒന്നാം പ്രതിക്ക് ജീവപര്യന്തം. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ അന്ന് അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാറിന് ഏറെ ആലോചിക്കേണ്ടിവന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി സുപ്രീകോടതിയുടെ മേശയില്‍ അപ്പീല്‍ അടയിരിക്കുന്നു. എന്നാല്‍, പ്രതിചേര്‍ക്കപ്പെട്ട രാഷ്ട്രീയക്കാരെ കുറ്റവിമുക്തരാക്കാന്‍ സുപ്രീംകോടതിക്ക് ഏറെയൊന്നും സമയംവേണ്ടിവന്നില്ല. അവര്‍ക്കെല്ലാം നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരികെ കിട്ടുകയും ചെയ്തു. പക്ഷേ, തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജീവിതം തന്നെ കൈവിട്ടുപോയ ഒരു കുടുംബം തികച്ചും ഒറ്റപ്പെട്ട് ഏതാണ്ട് ബഹിഷ്‌കൃതരുടെ നിലയില്‍ ശിഷ്ടജീവിതം തള്ളിനീക്കുന്നു. 'നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്' എന്ന ചൊല്ലിന് ഇന്നാട്ടില്‍ എന്തെങ്കിലും അര്‍ഥം അവശേഷിക്കുന്നുണ്ടോ എന്നറിയില്ല.
ഏറെ പൈശാചികമായിരുന്നു പിന്നീട് പാലായിലെ പൂവരണിയില്‍നിന്നും കേട്ടത്. പതിമൂന്ന് വയസ്സ് തികയാത്തൊരു പെണ്‍കുട്ടി, പലകൈകള്‍ മറിഞ്ഞപ്പോള്‍ ഒന്നിലേറെതവണ ഗര്‍ഭിണിയായെന്നും അബോര്‍ഷന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പ് വീണ്ടും കൈമാറ്റത്തിന് വിധേയമാക്കപ്പെട്ടെന്നും കുട്ടിക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ ഹോര്‍മോണ്‍ കുത്തിവെപ്പുനടത്തിയെന്നുമുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് മറക്കുക, എങ്ങനെയാണ് പൊറുക്കുക, എങ്ങനെയാണ് സഹിക്കുക! ഒടുവില്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചുവെന്നതടക്കം അറിയാനും നാം വിധിക്കപ്പെട്ടു. അറവുമാടുകളോട് കാണിക്കുന്ന ദയക്കോ ദാക്ഷിണ്യത്തിനോ ഉള്ള അര്‍ഹതപോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്കില്ലേ? എന്തായി അന്വേഷണം? ആര്‍ക്ക് നീതിലഭിച്ചു?
വിതുരയും ഐസ്‌ക്രീം പാര്‍ലറും ഒക്കെ കാലപ്പഴക്കംകൊണ്ട് നമ്മുടെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോയേക്കാം. പക്ഷേ, വിതുര കേസിലെ സാക്ഷിയായിരുന്ന പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത് എന്തുകൊണ്ട്, ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടി റജീന ഗുണ്ടാലിസ്റ്റില്‍ പ്രതിചേര്‍ക്കപ്പെട്ടത് എങ്ങനെ, ഇതിനൊന്നും ഇനിയും ഉത്തരമായിട്ടില്ല. അമ്പലപ്പുഴയിലെ സ്‌കൂള്‍ വളപ്പില്‍ മൂന്നുപെണ്‍കുട്ടികള്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിനും തൃപ്തികരമായ വിശദീകരണം തരാന്‍ അന്വേഷണങ്ങള്‍ക്കും സര്‍ക്കാറിനും ഇനിയുമായിട്ടില്ല.
കേരളത്തെ വല്ലാതെ പിടിച്ചുലച്ച ഈ കേസുകളിലെല്ലാം സിനിമാ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം പല ഉന്നതന്മാരുടെയും പേരുകള്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, ഒരു കേസിലും സത്യസന്ധമായ അന്വേഷണം നടക്കുകയോ കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. നികൃഷ്ടമായ ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. എത്രയോ കുഞ്ഞുങ്ങളുടെ ദാരുണമരണങ്ങള്‍, എത്രയോ കുഞ്ഞുങ്ങളുടെ നിലവിളികള്‍ കുറഞ്ഞോരു നാളുകള്‍ക്കുള്ളില്‍ കേരളത്തിലുണ്ടായി. ഇതടക്കം എല്ലാത്തരം അധമവൃത്തികളും നമ്മുടെ ഈ സംസ്ഥാനത്ത് ഇടംപിടിച്ച് വളരുന്നു. അങ്ങേയറ്റം ജീര്‍ണമായിത്തീര്‍ന്നിരിക്കുന്ന സാംസ്‌കാരികാവസ്ഥയുടെയും സാമൂഹിക അന്തരീക്ഷത്തിന്റെയും പ്രതിഫലനമാണ് ഇതെല്ലാം. തെല്ലെങ്കിലും മാറ്റം സംജാതമാകണമെങ്കില്‍ സൂര്യനെല്ലി മുതല്‍ എല്ലാ കേസുകളിലും സത്യസന്ധമായ അന്വേഷണം നടക്കണം. കൊലയാളികളും ദുര്‍മാര്‍ഗികളും എത്ര ഉന്നതരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതിനുതകുന്ന സാംസ്‌കാരിക ഉണര്‍വ് കേരളത്തില്‍ സൃഷ്ടിക്കപ്പെടണം. ജനാധിപത്യ മനസ്സാക്ഷി വിജൃംഭിതമായിത്തീരണം. സ്ത്രീപുരുഷ ഭേദമെന്യേ ഏതൊരാളും അതില്‍ പങ്കാളികളാകുമ്പോഴേ ഇനിയുള്ള കുഞ്ഞുങ്ങളെയെങ്കിലും നമുക്ക് രക്ഷിച്ചെടുക്കാനാകൂ.
പക്ഷേ, കസേരയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പെങ്കിലും അച്യുതാനന്ദന്‍ തന്റെ പൂര്‍വപ്രസ്താവന ഓര്‍മിക്കുമോ? ഉന്നതരായ കൊടുംകുറ്റവാളികളില്‍ ഒരാളെയെങ്കിലും കൈയാമം വെച്ച് പൊതുജനസമക്ഷം ഹാജരാക്കുമോ?

മിനി കെ. ഫിലിപ്പ്

Madhyamam November 19, 2010
Related Posts with Thumbnails