Apr 27, 2010

ഹര്‍ത്താലോ?

ഹര്‍ത്താലോ?
Monday, April 26, 2010
ഉമ്മന്‍ ചാണ്ടി (പ്രതിപക്ഷ നേതാവ്)

കേരളത്തിലെ ഹര്‍ത്താലുകളെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ഒരു കണക്കുണ്ട്. കഴിഞ്ഞ നാലേകാല്‍ വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ചെറുതും വലുതുമായ 295 ഹര്‍ത്താലുകളാണ് നടന്നത്. 18 എണ്ണം പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ഹര്‍ത്താലുകളാണ്. ഇടതുപക്ഷം^ എട്ട്, ബി.ജെ.പി^ എട്ട്, യു.ഡി.എഫ്^രണ്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷം പ്രതിപക്ഷത്തിരുന്ന് നടത്തിയത് 22 ഹര്‍ത്താലുകള്‍. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള യു.ഡി.എഫ് നടത്തിയത് രണ്ട് ഹര്‍ത്താലുകള്‍. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഇടതുപക്ഷത്തിന്റെ പ്രധാന സമരായുധം ഹര്‍ത്താല്‍ തന്നെ.

സമീപകാലത്ത് ഏറ്റവുമധികം ദേശീയ^സംസ്ഥാന ഹര്‍ത്താലുകള്‍ നടന്നത് 2008ല്‍ ആണ്. 2006ല്‍ നാല്, 2007ല്‍ രണ്ട്, 2009ല്‍ രണ്ട്, 2010ല്‍ ഇതുവരെ രണ്ട് എന്നിങ്ങനെയാണ് മേജര്‍ഹര്‍ത്താലുകളുടെ എണ്ണം. 2008ല്‍ നടന്ന ഒന്‍പതു ഹര്‍ത്താലുകളില്‍ ബി.ജെ.പി^നാല്, എല്‍.ഡി.എഫ്^ നാല്, യു.ഡി.എഫ്^ ഒന്ന്. 2008 ജൂലൈയിലാണ് ഇടതുപക്ഷം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഹര്‍ത്താലുകളുടെ പ്രളയമുണ്ടായത്.

കേന്ദ്രത്തിനെതിരെ ആ വര്‍ഷം സി.പി.എമ്മും ബി.ജെ.പിയും മാറിമാറി എട്ട് ഹര്‍ത്താലുകള്‍ നടത്തി. യു.പി.എ സര്‍ക്കാറിനെ അന്നുവരെ പുറത്തുനിന്നു പിന്തുണച്ചുകൊണ്ടിരുന്ന ഇടതുപക്ഷത്തിനു പിന്തുണ പിന്‍വലിച്ചുകഴിഞ്ഞപ്പോള്‍ മാത്രമാണ് കേന്ദ്രം മോശമാണെന്ന ബോധോദയം ഉണ്ടായത്. ഇരുകൂട്ടര്‍ക്കും ആസന്നമായ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലക്ഷ്യം.
ഇടതുപക്ഷത്തിന്റെ ദേശീയഹര്‍ത്താല്‍ യഥാര്‍ഥത്തില്‍ കേരളത്തെ മാത്രമേ ബാധിക്കാറുള്ളൂ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഹര്‍ത്താലിനെ പ്രാകൃതമായ സമരമുറ എന്നാണു വിശേഷിപ്പിച്ചത്. ഒരു ഹര്‍ത്താലിനും കൊല്‍ക്കത്തയെ നിശ്ചലമാക്കാന്‍ സാധിക്കില്ല. അവിടെ ജീവിതം ഹൂഗ്ലി നദിപോലെ ഒഴുകിക്കൊണ്ടിരിക്കും. പിന്നെ ത്രിപുര. ജനങ്ങളെ ബന്ദികളാക്കി അവരും സമരം ചെയ്യാറില്ല. കേരളത്തിന്റെ നെഞ്ചില്‍ ചവിട്ടുനിന്നുകൊണ്ടു മാത്രമേ സി.പി.എമ്മിനു ദേശീയതലത്തില്‍ ജനജീവിതം പാടേ സ്തംഭിപ്പിച്ചു എന്നു വിജയഭേരി മുഴക്കാന്‍ കഴിയൂ.
രാജ്യത്ത് ആദ്യമായി ബന്ദ് നിരോധിച്ച സംസ്ഥാനം കേരളമാണ്. 1997ലാണു ഹൈകോടതി നിര്‍ണായകമായ ഈ വിധി പ്രസ്താവിച്ചത്. അതു സുപ്രീംകോടതി ശരിവെച്ചു. 2004ല്‍ ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതി വിസമ്മതിച്ചു. അതിന്റെ മറവില്‍ ബന്ദിനെ ഹര്‍ത്താലാക്കി മാറ്റുകയാണ് എല്ലാവരും ചെയ്യുന്നത്. ജനജീവിതം സുഗമമാക്കാന്‍ കോടതി അന്ന് ഒമ്പതിന നിര്‍ദേശങ്ങള്‍ നല്‍കി. അവ നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. പക്ഷേ, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താലുകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ കോടതിനിര്‍ദേശങ്ങള്‍ കാറ്റില്‍ പറക്കുന്നു. പ്രതിഷേധിക്കാനുള്ള ആരുടെയും അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പ്രതിഷേധിക്കാന്‍ അവകാശമുള്ളതുപോലെ തന്നെ പ്രതിഷേധത്തില്‍ നിന്നു വിട്ടുനില്‍ക്കാനും അവകാശമുണ്ട്. അതാണു മാനിക്കപ്പെടേണ്ടത്. അതാണ് ലംഘിക്കപ്പെടുന്നത്.

കേരളം നിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പരമ്പരാഗത കാഴ്ചപ്പാടുകളും സമീപനങ്ങളും മാറേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, സര്‍ക്കാര്‍ ജോലി നേടി, സര്‍ക്കാറിന്റെ പെന്‍ഷന്‍ പറ്റി കഴിയുന്ന ആ കാലംമാറി. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമൊരുക്കി സംരംഭകരെ സ്വീകരിച്ച് അതിലൂടെ സമ്പത്തും തൊഴിലവസരങ്ങളും ഒരുക്കുന്ന കാലഘട്ടത്തിലാണു നാം. അതിന് ഉതകുന്ന സമീപനങ്ങളും പരിപാടികളുമാണ് എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
നമ്മുടെ രാജ്യത്തും മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയിട്ടും ഇന്ത്യ കുലുങ്ങിയില്ല. ഐ.ടി മേഖലപോലും വീണ്ടും ഉഷാറായി. റിക്രൂട്ട്മെന്റുകള്‍ പുനരാരംഭിച്ചു. എല്ലാ മേഖലകളും വീണ്ടും വളര്‍ച്ചയുടെ പാതയിലാണ്. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചത് കേരളത്തിനാണ്. ലക്ഷക്കണക്കിനു മലയാളിയുവാക്കള്‍ കേരളത്തിനു പുറത്തുപോയി തൊഴില്‍ കണ്ടെത്തി. പുതിയ സാമ്പത്തികക്രമത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത സംസ്ഥാനമാണു കേരളം. മറ്റു സംസ്ഥാനങ്ങള്‍ മല്‍സരിച്ചു നേട്ടം കൈവരിക്കുന്നു.

വിലക്കയറ്റത്തിനെതിരേയാണല്ലോ ഇത്തവണത്തെ ഹര്‍ത്താല്‍. കേരളത്തിലെ ജനങ്ങളെ പട്ടിണിയിലാക്കിയതു കേന്ദ്രമാണെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിനു കേന്ദ്രം മാത്രമാണോ ഉത്തരവാദികള്‍? മുന്‍വര്‍ഷം ഉണ്ടായ രൂക്ഷമായ വരള്‍ച്ച, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിലക്കയറ്റമുണ്ടായി എന്നത് വാസ്തവമാണ്. അതിനു കേന്ദ്രം അതിന്റേതായ രീതിയില്‍ പരിഹാരം തേടുകയും ചെയ്തു.
രണ്ടു രൂപക്ക് അരിയാണല്ലോ സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ വിലക്കയറ്റവിരുദ്ധ നടപടി. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട അന്ത്യോദയ അന്നയോജനക്കാര്‍ക്ക് കേന്ദ്രം മൂന്നു രൂപക്കു നല്‍കുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ സബ്സിഡി നല്‍കി രണ്ടു രൂപക്കു നല്‍കുന്നത്. കേന്ദ്രം ഈ ഒരു കിലോ അരിക്ക് നല്‍കുന്ന സബ്സിഡി 18.15 രൂപ. ബി.പി.എല്ലുകാര്‍ക്ക് 5.85 രൂപയ്ക്കാണു കേന്ദ്രം അരി നല്‍കുന്നത്. അതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 3.85 രൂപ. കേന്ദ്രം ഒരു കിലോക്ക് നല്‍കുന്നത് 15.49 രൂപ. എ.പി.എല്ലിനു 8.30 രൂപക്ക് ഇവിടെ അരിവിതരണം ചെയ്യുന്നത് കേന്ദ്രം കിലോക്ക് 12.84 രൂപ വീതം സബ്സിഡി നല്‍കുന്നതുകൊണ്ടു മാത്രമാണ്. ഇത് കേന്ദ്രത്തിന്റെ ബാധ്യതതന്നെ. അതേ ബാധ്യതയും പ്രതിബദ്ധതയും സംസ്ഥാന സര്‍ക്കാറിനുമില്ലേ?
സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന പ്രതിബദ്ധത അളക്കാന്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മാത്രം പരിശോധിച്ചാല്‍ മതി. അതിന്റെ നടത്തിപ്പില്‍ ഏറ്റവും പിന്നിലാണ് കേരളം. നൂറു ദിവസം തൊഴില്‍ നല്‍കേണ്ടതിനു പകരം 2008^09ല്‍ നല്‍കിയത് വെറും 22 ദിവസം. അടുത്ത വര്‍ഷം 31 ദിവസവും. ആയിരം കോടി വരെ ചെലവഴിക്കാമായിരുന്നിട്ടും 2008^09ല്‍ ചെലവഴിച്ചത് വെറും 277 കോടി. അടുത്ത വര്‍ഷം 450 കോടി. പദ്ധതി നടത്തിപ്പില്‍ 27ാം സ്ഥാനത്താണു കേരളം.
സംസ്ഥാനത്ത് 22 കേന്ദ്രപദ്ധതികളാണു നടപ്പാക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് അമ്പതിനായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം വന്നു. കേന്ദ്രബജറ്റില്‍ കേരളത്തിനു കൈനിറയെ തന്നു. എന്നിട്ടും എന്തിനാണ് ഹര്‍ത്താല്‍പോലുള്ള മാരകായുധമെടുത്ത് കേന്ദ്രത്തിനെതിരെ ചുഴറ്റുന്നത്?

Malayala Manorama, Mathrubhumi, Madhyamam, Chandrika 26/04/2010

Apr 8, 2010

ഒരു കുല പഴത്തിനു 51000 രൂപ

കേരയാന്‍

കേരയാന്‍

'മുകുന്ദന്‍ സാര്‍, അക്കൌണ്ട്സ് ഓഫിസില്‍നിന്ന് ഒണ്‍ മിസ്റ്റര്‍ കൃഷ്ണന്‍കുട്ടി വിളിച്ചിരുന്നു.
സാറിന് 21ാം തീയതിയാണ് ഡേറ്റ് തന്നിരിക്കുന്നത് എന്നു പറയാന്‍ പറഞ്ഞു.'
'അയ്യോ. അന്ന് ഓഡിറ്റ് വെച്ചിരിക്കുന്ന ദിവസമല്ലേ? എങ്ങനെ ലീവെടുക്കാന്‍'?'ആരാ സാര്‍? എന്താ കാര്യം?'
'തേങ്ങാവെട്ടുകാരനാ ^കൃഷ്ണന്‍കുട്ടി.'
'അക്കൌണ്ട്സ് ഓഫിസില്‍നിന്നാണെന്നു പറഞ്ഞു.'
'അതെ. അയാള്‍ക്ക് അവിടെ എന്തോ ജോലിയുണ്ട്.'
മുകുന്ദന്‍ ഡയറിയില്‍നിന്ന് ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് കൃഷ്ണന്‍കുട്ടിയെ വിളിച്ചു.
'ങാ, മുകുന്ദന്‍ സാറാണോ. സാറിപ്പം വിളിച്ചതു ഭാഗ്യമായി. അഞ്ചു മിനിറ്റു കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കലക്ടറാപ്പീസിലെ പീറ്റര്‍ സാറിന് ആ ഡേറ്റ് കൊടുക്കുമായിരുന്നു.'
'കൃഷ്ണന്‍കുട്ടി, 21ന് എനിക്ക് ലീവ് കിട്ടാന്‍ ബുദ്ധിമുട്ടാണ്.'
'എന്നു പറഞ്ഞാലെങ്ങനാ സാറേ, അടുത്തൊന്നും വേറെ ഡേറ്റ് ഒഴിവില്ല. ലീവിന്റെ കാര്യം പറഞ്ഞാല്‍ ഞാനും ലീവെടുത്തു തന്നാ വരുന്നത്.'
'ഞായറാഴ്ചയോ?'
'അറിഞ്ഞില്ലേ? അന്നാണ് ഞങ്ങളുടെ യൂനിയന്റെ സംസ്ഥാന സമ്മേളനം. കൂപ്പണുമായി സാറിനെ കാണാന്‍ വരുന്നുണ്ട്.'
'എന്നാല്‍ മാറ്റേണ്ട. 21ാം തീയതി തന്നെയാകട്ടെ. ഞാന്‍ എങ്ങനെയും ലീവെടുക്കാം.'
'പിന്നെ, പുതിയ റേറ്റുവിവരമൊക്കെ അറിഞ്ഞല്ലോ. ഒരു തെങ്ങിന് 25 രൂപ.'
'അത് കൂടുതലല്ലേ?'
'കഴിഞ്ഞയാഴ്ച സ്റ്റഡി ക്ലാസുണ്ടായിരുന്നു. എല്ലാ മേഖലയിലും വിലക്കയറ്റമല്ലേ? ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ എതിരിട്ടുകൊണ്ട് മുകളിലേക്ക് കയറുന്നതിന്റെ റിസ്ക് വേറെ. എല്ലാം കണക്കിലെടുക്കുമ്പോള്‍ ഈ റേറ്റ് കൂടുതലല്ല. ഞങ്ങള്‍ക്കും പിടിച്ചുനില്‍ക്കേണ്ട?'
'സമ്മതിച്ചു. വന്നാ മതി.'
ഓഫിസറെ തേങ്ങയിടലിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താന്‍ വളരെ പാടുപെട്ടു.
ഒടുവില്‍ ഓഡിറ്റ് ഫയലുകള്‍ തലേന്നാള്‍തന്നെ റെഡിയാക്കാമെന്ന ഉറപ്പിന്മേല്‍ ലീവ് കിട്ടി.
മഹത്തായ നാളികേര വിളവെടുപ്പ് കഴിഞ്ഞ് ഓഫിസിലെത്തിയ മുകുന്ദനോട് സഹപ്രവര്‍ത്തകന്‍:
'ഇനി കുറച്ചുദിവസത്തേക്ക് മുകുന്ദന്‍ വലിയ തേങ്ങാമുതലാളിയായിരിക്കും!'
'ഇരുപതു തെങ്ങില്‍നിന്ന് 450 രൂപയുടെ തേങ്ങ കിട്ടി. കൂലി 500 രൂപ.'
'പിന്നെന്തിനാ തേങ്ങയിടുന്നത്?'
'ഉണങ്ങി തലയില്‍ വീണാല്‍ ഇതിനേക്കാള്‍ ചെലവല്ലേ?'
'തറയില്‍നിന്ന് തേങ്ങയിടാവുന്ന ഉപകരണം കണ്ടുപിടിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയല്ലേ?'
'ബഹു. മന്ത്രിജീ, ഭൂമിയില്‍നിന്ന് ചാന്ദ്രയാനിലെത്തിയ ഐ.എസ്.ആര്‍.ഒയോട് പറഞ്ഞിട്ടായാലും ഉടമസ്ഥന് ഭൂമിയില്‍നിന്ന് തേങ്ങയിടാന്‍ ഒരു പദ്ധതി കണ്ടെത്തിയേ തീരൂ. അല്ലെങ്കില്‍ നമ്മുടെ കല്‍പവൃക്ഷത്തിന്റെ കടയ്ക്കല്‍ നാം തന്നെ കത്തിവെക്കേണ്ടിവരും. തേങ്ങയാണെ സത്യം.'


വി. സുരേശന്‍, തിരുവനന്തപുരം
Wednesday, April 7, 2010
MADHYAMAM

Apr 3, 2010

ബോംബ് ഗുണ്ട് ആയി മാറുന്ന രാസവിദ്യ

സി. ദാവൂദ്

ബോംബും ഗുണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടും പൊട്ടിയാലറിയാം എന്നായിരിക്കും സാമാന്യമറുപടി. എന്നാല്‍ മലയാളമാധ്യമങ്ങളുടെ ഇന്നത്തെ നില നോക്കുമ്പോള്‍ അത് അങ്ങനെയാവാന്‍ തരമില്ല. ഇന്നലത്തെ ബോംബ് ഇന്ന് വെറുമൊരു ഗുണ്ട് ആയി മാറുന്നതിന്റെ രാസവിദ്യ അറിയണമെങ്കില്‍ കഴിഞ്ഞ ആഴ്ചത്തെ മതേതര മലയാള പത്രങ്ങള്‍ ചിലത് നോക്കിയാല്‍ മതി. കാര്യം ഇങ്ങനെ: മാര്‍ച്ച് 21ന് ബംഗളൂരുവില്‍ നിന്ന് പറന്നുയര്‍ന്ന് തിരുവനന്തപുരത്തിറങ്ങിയ കിങ്ഫിഷര്‍ വിമാനത്തില്‍ നിന്ന് ഒരു ബോംബ് കണ്ടെടുത്തു. പിറ്റേന്ന് മലയാള പത്രങ്ങളെല്ലാം അത് ഒന്നാം പേജ് വാര്‍ത്തയാക്കി. സുരക്ഷയെക്കുറിച്ച ഉത്കണ്ഠകള്‍ പങ്കുവെച്ചു. കൂട്ടത്തില്‍, 'വിശ്വാസ്യതയുടെ 99 വര്‍ഷങ്ങള്‍' പിന്നിട്ട 'കേരള കൌമുദി' പത്രം ന്യൂദല്‍ഹിയില്‍നിന്ന് കെ.എസ് ശരത്ലാലിന്റെ പേരില്‍ ശ്രദ്ധേയമായൊരു വാര്‍ത്ത കൊടുത്തു, 'വെടിമരുന്നു പൊതി ട്രയലോ മുന്നറിയിപ്പോ' എന്ന തലക്കെട്ടില്‍. ജനങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ധരിപ്പിക്കാനായി പ്രത്യേകം കള്ളിയിലാക്കി കേരള കൌമുദി അറിയിക്കുന്ന കാര്യങ്ങള്‍ ഒന്ന്, ഭീകരഗ്രൂപ്പായ ഇന്ത്യന്‍ മുജാഹിദീന്റെ കേരളത്തിലെയോ കര്‍ണാടകത്തിലെയോ സ്ലീപ്പര്‍ സെല്ലുകളാണ് വിമാനത്തില്‍ വെടിമരുന്ന് കണ്ടെത്തിയതിന് പിന്നിലെന്നാണ് സംശയം. രണ്ട്, നേതാക്കളില്‍ പലരെയും അറസ്റ്റ് ചെയ്തിട്ടും ഇന്ത്യന്‍ മുജാഹിദീന്റെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കരുതപ്പെടുന്നു. മൂന്ന്, ആക്രമണത്തിനു മുമ്പ് മുന്നറിയിപ്പ് നല്‍കുന്ന രീതിയും ഇന്ത്യന്‍ മുജാഹിദീനുണ്ട്. നാല്, ഇന്ത്യയില്‍ ഇന്ത്യക്കാരെ ഉപയോഗിച്ച് ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പാക് ചാരസംഘടനയായ ഐ.എസ്.ഐയും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമും നിയന്ത്രിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീന്‍.

ഈ കണ്ടെത്തലുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൌനിക്കുകയില്ലേ എന്ന് സംശയിച്ചായിരിക്കണം അടുത്ത ദിവസം (മാര്‍ച്ച് 23) പത്രാധിപര്‍ കിടിലനൊരു മുഖപ്രസംഗം തന്നെകാച്ചി: 'വിമാനത്തിലെ ബോംബ് പൊതി' എന്ന തലക്കെട്ടില്‍. കാര്യം അന്വേഷിച്ച് ഉടന്‍ കുറ്റവാളികളെ പിടികൂടിയേ അടങ്ങൂ എന്ന് പത്രാധിപര്‍ കട്ടായം പറഞ്ഞു. മുഖപ്രസംഗം വായിച്ചിട്ടോ എന്തോ അന്വേഷണ ഉദ്യോഗസ്ഥര്‍ നാടൊട്ടുക്കും പാഞ്ഞു. മാര്‍ച്ച് 28ന് തന്നെ പ്രതിയെ കൈയോടെ പിടികൂടി പത്രക്കാര്‍ക്കു മുമ്പില്‍ ഹാജരാക്കി. സ്വാഭാവികമായും പത്രാധിപരദ്ദേഹം ബോംബ്ഭീകരനെ പിടികൂടിയതില്‍ സന്തോഷിക്കാനേ തരമുള്ളൂ. എന്നാല്‍, പിറ്റേ ദിവസം പത്രം പെട്ടെന്നങ്ങ് മാറുന്നതാണ് കണ്ടത്. തലേദിവസം വരെ ബോംബ് ആയിരുന്ന സാധനം അതാ മാര്‍ച്ച് 29ന് പെട്ടെന്ന് വെറുമൊരു ഗുണ്ട് ആയി മാറുന്നു! ആ മനോഹര തലക്കെട്ട് ഇങ്ങനെ വായിക്കാം: 'തീവ്രവാദി ബന്ധമില്ല; ജീവനക്കാരുടെ കുടിപ്പക, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന; വിമാനത്തിലെ ഗുണ്ട്: പ്രതി അറസ്റില്‍'. ഹായ് എത്ര മനോഹരം, സമഗ്രം, വസ്തുനിഷ്ഠം! വായനക്കാര്‍ക്ക് തലക്കെട്ടില്‍ നിന്ന് തന്നെ കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയണമെന്നതാണ് പത്രപ്രവര്‍ത്തനത്തിലെ പ്രഫഷനലിസം. അതില്‍ പത്രം പൂര്‍ണവിജയം വരിച്ചിരിക്കുന്നു.തലേ ദിവസം വരെ ബോംബ് ആയ സാധനം പൊടുന്നനെയൊരു സുപ്രഭാതത്തില്‍ ഗുണ്ട് ആയി മാറുന്നത് എങ്ങനെയെന്ന ചോദ്യം രസതന്ത്രവിദ്യാര്‍ഥികള്‍ക്ക് വിടാം. മാര്‍ച്ച് 22ന് പത്രലേഖകന്‍ കണ്ടെത്തിയ ഇന്ത്യന്‍ മുജാഹിദീന്റെ സ്ലീപ്പര്‍ സെല്ലുകള്‍ വെറുമൊരു ഗുണ്ടില്‍ ഛേ, ഞങ്ങള്‍ക്കെന്ത് കാര്യം എന്ന മട്ടില്‍ ദുബായിലേക്ക് പോയിക്കാണും എന്നും വിചാരിക്കാം!

കാര്യം പച്ചയായി തന്നെയങ്ങ് പറഞ്ഞേക്കാം. നായര്‍ ബോംബ് വെച്ചാല്‍ അത് ഗുണ്ടും മുസ്ലിം പടക്കം പൊട്ടിച്ചാല്‍ അത് ആര്‍.ഡി.എക്സുമായി മാറുന്ന രാസപ്രവര്‍ത്തനം അടുത്ത ഏതാനും നാളുകളായി കേരളത്തിന്റെ സവിശേഷമായ രാസ^മനോഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബഹുമാന്യ പത്രാധിപന്മാരുടെ മേല്‍നോട്ടത്തിലാണ് ഈ രാസപ്രവര്‍ത്തനം നടക്കുന്നത്. പത്രങ്ങളോടൊപ്പം പ്രചരിക്കുന്ന ഒരു സംസ്കാരത്തിന്റെ ഇപ്പോള്‍ കിട്ടിയ ഒടുവിലെ ഉദാഹരണം മാത്രമായി ഇതിനെ കണ്ടാല്‍ മതി.

ഇനി മാര്‍ച്ച് 15ലേക്ക് വരിക. കൊച്ചിയില്‍ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്ന എസ്.എം.എസ് സന്ദേശം നഗരത്തില്‍ പലര്‍ക്കും കിട്ടിക്കൊണ്ടിരുന്നു. പൊലീസ് മുക്കായ മൂലകളെല്ലാം മണിക്കൂറുകളോളം അരിച്ചു പെറുക്കി. നഗരം ആശങ്കകളുടെ മുള്‍മുനയില്‍ വിറച്ചുനിന്നു. അവസാനം പൊലീസ് എസ്.എം.എസ് അയച്ച ആളുകളെ കൈയോടെ പൊക്കി. ഉടന്‍ ടി.വികളില്‍ ഫ്ളാഷ് മിന്നി. അത് വ്യാജസന്ദേശമായിരുന്നു. അയച്ച വിദ്യാര്‍ഥികളെ പിടികൂടിയിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് ഒരു ദുരുദ്ദേശ്യവുമില്ലത്രേ. പിറ്റെ ദിവസത്തെ പത്രങ്ങളും അത് തന്നെ കാച്ചി. ഒരു ദുരുദ്ദേശ്യവുമില്ലാതെ കേരളത്തിന്റെ വാണിജ്യതലസ്ഥാനത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിറുത്തിയ ഈ ചെറുപ്പക്കാര്‍ ആരാണ്? അവരുടെ പേരെന്താണ്? ഒരു പത്രവും പേര് പ്രസിദ്ധീകരിച്ചില്ല; പൊലീസ് അത് പുറത്തു വിട്ടുമില്ല. കാരണം വ്യക്തം; ഇന്ത്യന്‍ മുജാഹിദീന്റെ സ്ലീപ്പര്‍ സെല്ലുമായി ബന്ധമുണ്ടാകാന്‍ ഇടയില്ലാത്ത സമുദായത്തില്‍ പെട്ടവരാണ് ആ ധീര ചെറുപ്പക്കാര്‍.

മൂന്നാര്‍ എന്ന പ്രദേശത്ത് ഹെക്ടര്‍ കണക്കിന് ഭൂമി ടാറ്റാ കമ്പനി അന്യായമായി കൈയേറി കൈവശം വെച്ചിരിക്കുന്നുവെന്നും അത് തിരിച്ചു പിടിക്കണമെന്നുമാണ് മൂന്നാര്‍ പ്രശ്നത്തിന്റെ എല്ലാവരുമറിയുന്ന ലളിതച്ചുരുക്കം. എന്നാല്‍ മൂന്നാര്‍ പ്രശ്നത്തെക്കുറിച്ച് വ്യത്യസ്തമായൊരു തിയറി അടുത്ത കാലത്തായി കേരളത്തില്‍ രൂപപ്പെട്ടുവന്നത് വായനക്കാര്‍ അറിഞ്ഞോ? അതിങ്ങനെ: 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന, എസ്.ജയചന്ദ്രന്‍ നായര്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പത്രാധിപരായ 'സമകാലിക മലയാളം' വാരിക മൂന്നാര്‍ പ്രശ്നം വിശദീകരിക്കുന്നതിങ്ങനെയാണ്: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി എന്നീ പ്രസ്ഥാനങ്ങള്‍ കടപ്പുറം കേന്ദ്രീകരിച്ചായിരുന്നു അടുത്ത കാലം വരെ ബോംബ് (ഗുണ്ട് അല്ല) നിര്‍മാണവും തീവ്രവാദപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്. എന്നാല്‍ മുംബൈ ആക്രമണശേഷം കോസ്റ്റ് ഗാര്‍ഡ് ശക്തിപ്പെടുത്തിയതിനെത്തുടര്‍ന്ന് കടപ്പുറത്തെ കലാപരിപാടി ഫലിക്കാതായി. അങ്ങനെ സോളിഡാരിറ്റിക്കാര്‍ തീവ്രവാദ സാമഗ്രികളുമായി കിഴക്കോട്ട് വണ്ടി കയറി ഹൈറേഞ്ചിലെത്തി. അപ്പോഴാണ് അവിടെ തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റവും പറ്റിയ സ്ഥലമായ മൂന്നാര്‍ മുഴുക്കെ ടാറ്റയുടെ കൈയിലാണെന്നു കണ്ടത്. അതിനാല്‍ ഇനിമേല്‍ തീവ്രവാദം നടത്തണമെങ്കില്‍ ടാറ്റയെ കുടിയിറക്കണം. തദാവശ്യാര്‍ഥം അവര്‍ കേരളത്തിനു മേല്‍ അടിച്ചേല്‍പിച്ച അജണ്ടയാണ് മൂന്നാര്‍ പ്രശ്നം! (സമകാലിക മലയാളം. 2010 ഫെബ്രുവരി 26). മാന്യനായ ഒരാളുടെ പത്രാധിപത്യത്തിലുള്ള നിലവാരമുള്ള സാംസ്കാരികപ്രസിദ്ധീകരണത്തിലാണ് ഈ ലേഖനം വന്നതെന്നോര്‍ക്കുക. സാധാരണഗതിയില്‍ പരിഹസിച്ചു തള്ളപ്പെടുന്ന പള്‍പ്പ് സിദ്ധാന്തമായി ഇത് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, പ്രസ്തുതലേഖനം വന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഈ കേരളത്തില്‍ ഒരു പുസ്തകമിറങ്ങി. പേര്, 'മൂന്നാര്‍ രേഖകള്‍'. ഗ്രന്ഥകര്‍ത്താവ്, ടാറ്റാ ടീയുടെ ടി.ദാമു. പുസ്തകം പ്രസിദ്ധീകരിച്ചത് മലയാളത്തിലെ മുന്‍നിര പ്രസിദ്ധീകരണാലയമായ ഡി.സി ബുക്സ്. പ്രകാശനം ചെയ്തത് കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ്. സമകാലിക മലയാളം വാരികയില്‍ മൂന്നാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് വന്ന അതേ ഇസ്ലാമിക തീവ്രവാദ സിദ്ധാന്തം തന്നെയാണ് ദാമുവും പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കത്തെ ആധാരമാക്കി ജന്മഭൂമി ദിനപത്രം ഒന്നാം പേജില്‍ എട്ട് കോളം വാര്‍ത്ത നല്‍കി (മാര്‍ച്ച് 14). ആര്‍.എസ്.എസ് വാരികയായ കേസരിയും അത് ഏറ്റുപിടിച്ചു. ഇനി ദല്‍ഹിയിലെ സംഘ്പരിവാര്‍ പത്രപ്രവര്‍ത്തകര്‍ ഇത് ദേശീയ മാധ്യമങ്ങളില്‍ വിഷയമാക്കിക്കൊള്ളും. രമേശ് ചെന്നിത്തല എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് പത്രസമ്മേളനവും തീതുപ്പുന്ന പ്രഭാഷണങ്ങളുമായി ഇറങ്ങിത്തിരിക്കുമെന്നും പ്രതീക്ഷിക്കാം.

മലയാള മാധ്യമരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന അതിഭീകരമായ വംശീയവിവേചനത്തിന്റെയും വര്‍ഗീയ ചിന്താഗതിയുടെയും വിഷം തുപ്പുന്ന സാക്ഷ്യങ്ങളാണ് മേല്‍വിവരിച്ചത്. ഒരു ബസ്കത്തിക്കല്‍ കേസിലെ ഒമ്പതാം പ്രതിയായ സ്ത്രീയെ തങ്ങള്‍ കണ്ട സമയത്ത് അറസ്റ്റ് ചെയ്യാത്തതിന്റെ പേരില്‍ മലയാള മാധ്യമങ്ങളും മിതവാദ വീരന്മാരായ രാഷ്ട്രീയ നേതാക്കളും കേരളത്തിലൊഴുക്കിയ വര്‍ഗീയവിഷം നാം കണ്ടതാണ്. ലൌ ജിഹാദ് എന്ന പ്രഹേളികയുടെ പേരില്‍ ഇവര്‍ കാട്ടിക്കൂട്ടിയ പ്രചാരണ കോപ്രായങ്ങള്‍ സച്ചിദാനന്ദനെപ്പോലെ അകലെ ദല്‍ഹിയില്‍ ജീവിക്കുന്ന സാംസ്കാരികപ്രവര്‍ത്തകനെപ്പോലും അസ്വസ്ഥപ്പെടുത്തി. വിദ്വേഷവും വെറുപ്പും അസൂയയും പ്രകടിപ്പിക്കാനുള്ള അവസരമായും കഴുത്തറുപ്പന്‍ മാധ്യമ മത്സരത്തിന്റെ അനിവാര്യതയായും പത്രാധിപ മാന്യന്മാര്‍ ഈ വക ഏര്‍പ്പാടുകളെ കാണുന്നുണ്ടാവും. പക്ഷേ, നമ്മുടെ സാമൂഹികശരീരത്തെ ഇത്തരം കപട പ്രചാരണങ്ങള്‍ ഏത് വിധമാണ് ബാധിക്കുക എന്ന് ആരെങ്കിലും ഗൌരവത്തില്‍ ആലോചിക്കുന്നുണ്ടോ ആവോ?

Madhyamam 02/04/2010
Related Posts with Thumbnails